വഡോദര: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 301 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും (56), ഹെന്റി നികോള്‍സും (62) നല്‍കിയ മികച്ച തുടക്കം മുതലാക്കി മധ്യനിരയില്‍ ഡാരില്‍ മിച്ചലിന്റെ (84) ബാറ്റിങ് വെടിക്കെട്ടാണ് ന്യൂസിലന്‍ഡിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും ഹെന്റി നിക്കോള്‍സും ചേര്‍ന്നു നല്‍കിയത്. ഇരുവരും അര്‍ധസെഞ്ചറി നേടിയതോടെ സ്‌കോര്‍ 100 ഉം കടന്നു മുന്നേറി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും പരിശ്രമിച്ചുനോക്കിയെങ്കിലും ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റു വീഴ്ത്തിയത് ഹര്‍ഷിത് റാണ. മത്സരത്തിന്റെ 22ാം ഓവറില്‍ നിക്കോള്‍സിനെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ പിടിച്ചെടുത്തതോടെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം.

ഒന്നാം വിക്കറ്റ് വീണതിനു പിന്നാലെ, നിശ്ചിത ഇടവേളയിലായി വിക്കറ്റ് വീഴ്ച തുടര്‍ന്നു. ഡെവോണ്‍ കോണ്‍വെയെ അടുത്ത വരവില്‍ ഹര്‍ഷിദ് റാണ കുറ്റിപിഴുതുകൊണ്ട് മടക്കി. മൂന്നാമനായി വില്‍ യംങിനെ (12) മുഹമ്മദ് സിറാജും മടക്കി. നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍ മധ്യ ഓവറുകളില്‍ അടിച്ചു തകര്‍ത്തുകൊണ്ട് ക്രീസില്‍ പിടിച്ചുനിന്നു. 71 പന്തില്‍ മൂന്ന് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി 84 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

അതേസമയം, ക്രീസിന്റെ മറുതലക്കല്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഗ്ലെന്‍ ഫിലിപ്‌സ് (12), മിച്ചല്‍ ഹേ (16), സാക് ഫോക്‌സ് (1) എന്നിവരുടെ വിക്കറ്റുകള്‍ വീണു. ഒടുവില്‍ 48ാം ഓവറില്‍ എട്ടാമനായാണ് ഡാരില്‍ മിച്ചല്‍ പുറത്തായത്. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രിസ്റ്റ്യന്‍ ക്ലാര്‍കും (24), കെയ്ല്‍ ജാമിസണും (7) ആയിരുന്നു പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്.

ഡാരില്‍ മിച്ചലാണ് ന്യൂസീലന്‍ഡിനു രക്ഷയായത്. മൂന്ന് സിക്‌സുകളും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ ഡാരില്‍ മിച്ചല്‍ പ്രസിദ്ധ് കൃഷ്ണയുടെ 48ാം ഓവറിലെ നാലാം പന്തില്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ന്യൂസീലന്‍ഡ് സ്‌കോര്‍ 280 കടന്നിരുന്നു. വാലറ്റത്ത് ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കും തിളങ്ങിയതോടെ (17 പന്തില്‍ 24) കിവീസ് 300 തൊട്ടു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവിനും ഒരു വിക്കറ്റുണ്ട്.

ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമെന്നോണം ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ജസ്പ്രീത് ബുംറക്കും വിശ്രമം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. പരിക്കില്‍നിന്ന് മോചിതരായി നായകന്‍ ശുഭ്മന്‍ ഗില്ലും ഉപനായകന്‍ ശ്രേയസ് അയ്യരും പൂര്‍ണാരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് ടീമില്‍ ഇല്ല. പകരം, കെ.എല്‍ രാഹുലാണ് വിക്കറ്റിന് പിന്നില്‍.