കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ആഴ്ചകള്‍ നീണ്ട ബഹിഷ്‌കരണ നാടകത്തിന് ശേഷം ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കാമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചതോടെ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിലാണ്. അതേ സമയം ഇന്ത്യ-പാക് പോരാട്ടം ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റയടിക്ക് ആറിരട്ടിയോളമാണ് വര്‍ധന. തീ വിലയായിട്ടും ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീരുകയാണെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറക്കാനും തിരിച്ചും കുറഞ്ഞത് 40,000 രൂപ നല്‍കേണ്ടിവരും. തിരുവനന്തപുരം-കൊളംബോ റൂട്ടിലും സമാന നിരക്കാണ്. കോഴിക്കോട് നിന്ന് കൊളംബോയിലേക്ക് പോകാന്‍ കുറഞ്ഞത് 32,000 രൂപയും നല്‍കേണ്ടിവരും. മുംബൈയില്‍ നിന്നാണെങ്കില്‍ എയര്‍ ഇന്ത്യയ്ക്ക് 60,000 രൂപയാണ് റൗണ്ട് ട്രിപ്പിന് വേണ്ടിവരിക. ചണ്ഡിഗഡില്‍ നിന്നാണെങ്കില്‍ 63,000 രൂപയും നല്‍കണം. ഇന്‍ഡിഗോ നിരക്ക് 70000 - 74000 വരെയും. ഡല്‍ഹിയില്‍ നിന്നാണെങ്കില്‍ 40000 - 45000 രൂപയും ആകും.

ആഴ്ചകള്‍ നീണ്ട ബഹിഷ്‌കരണ നാടകത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാമെന്ന് സമ്മതിച്ചത്. 'ക്രിക്കറ്റിന്റെ സ്പിരിറ്റ്' ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. 'വിവിധ തലങ്ങളില്‍ നടന്ന ഉന്നതതല ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും സുഹൃദ് രാഷ്ട്രങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചും ഫെബ്രുവരി 15 ന് ഐസിസി നിശ്ചയിച്ച മല്‍സരത്തില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ ക്രിക്കറ്റ് ടീമിന് അനുവാദം നല്‍കിയിരിക്കുന്നു' - എന്നാണ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുമായുള്ള മല്‍സരം ബഹിഷ്‌കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ എമിറ്റേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും ബിസിബിയും പിസിബിക്ക് ഇമെയില്‍ വഴി ബഹിഷ്‌കരണ നീക്കത്തിലുള്ള വിയോജിപ്പ് അറിയിച്ചു.

ഗാലറിയിലെ ആവേശം നേരിട്ടു കാണാന്‍ പണം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.ഡിപ്ലോമസിയും 'ക്രിക്കറ്റ് സ്പിരിറ്റും'മത്സരം ബഹിഷ്‌കരിക്കുമെന്ന കടുത്ത നിലപാടിലായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB). എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം പാകിസ്ഥാനെ പിന്നോട്ട് വലിച്ചു. ഐസിസി ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യ-പാക് മല്‍സരം നടക്കുമെന്ന് തീര്‍ച്ചയായതോടെ ഒഴിവായ നഷ്ടം 174 മില്യന്‍ ഡോളറാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മല്‍സരം മുടങ്ങിയിരുന്നുവെങ്കില്‍ ബ്രോഡ്കാസ്റ്റര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുണ്ടായേക്കാമായിരുന്ന നഷ്ടമാണിത്. ബഹിഷ്‌കരണ നീക്കവുമായി പാക്കിസ്ഥാന്‍ മുന്നോട്ട് പോയിരുന്നുവെങ്കില്‍ ഈ തുക ഐസിസി നല്‍കേണ്ടി വരുമായിരുന്നു. അങ്ങനെയെങ്കില്‍ തുക പിസിബിക്കുള്ള വാര്‍ഷിക വിഹിതം കട്ട് ചെയ്തും പിഴ ഈടാക്കിയും വകയിരുത്താമെന്നാണ് തീരുമാനിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് ആത്മഹത്യാപരമാകുമായിരുന്നു.