ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടിയതിന് പിന്നാലെ പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. കൈ തരാന്‍ മടിച്ച ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നണ്ട്. സൂഫിയാന്‍ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറടിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വിജയറണ്‍സ് കുറിച്ചത്. ശിവം ദുബെയായിരുന്നു ഒപ്പം.

വിജയത്തിന് പിന്നാലെ ഇരുവരും പാക് താരങ്ങളുടെ നേര്‍ക്ക് നോക്കുക പോലും ചെയ്യാതെ നേരേ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഡഗ്ഗൌട്ടില്‍ നിന്നിറങ്ങിവന്ന് ഹസ്തതദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്നെങ്കിലും ഇന്ത്യന്‍ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല. പാക് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല്‍ വലിച്ചടക്കുന്ന കാഴ്ചയാണ് അവര്‍ക്ക് കാണാനായത്. ഇതോടെ പാക് താരങ്ങള്‍ ഗ്രൗണ്ട് വിടുകയായിരുന്നു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങില്‍ നിന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ വിട്ടു നിന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കുകയാണ് പാകിസ്താന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സണ്‍. മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് കൈകൊടുക്കാന്‍ പാക് ടീം തയ്യാറായിരുന്നെന്നും എന്നാല്‍ ഇന്ത്യന്‍ ടീം അതിന് നില്‍ക്കാതെ ഡ്രെസിങ് റൂമിലേക്ക് പോവുകയായിരുന്നെന്നുമാണ് മൈക്ക് ഹെസ്സണ്‍ പറയുന്നത്.

'മത്സരത്തിന്റെ അവസാനം ഞങ്ങള്‍ ഹസ്തദാനം ചെയ്യാന്‍ തയ്യാറായിരുന്നു എന്നത് വ്യക്തമാണ്. എന്നാല്‍ ഞങ്ങളുടെ എതിര്‍ ടീം അങ്ങനെ ചെയ്യാന്‍ തയ്യാറാവാത്തതില്‍ ഞങ്ങള്‍ നിരാശരായിരുന്നു. ഹസ്തദാനം ചെയ്യാന്‍ ഞങ്ങള്‍ ഇന്ത്യന്‍ താരങ്ങളുടെ അടുത്തേക്ക് പോയി. പക്ഷേ അവര്‍ അതിവേഗം ഡ്രസിങ് റൂമിലേക്ക് പോയിരുന്നു. മത്സരം പരാജയപ്പെട്ടെങ്കിലും ഞങ്ങള്‍ എതിര്‍ ടീമിന് കൈകൊടുക്കാന്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു', ഹെസ്സണ്‍ പറഞ്ഞു.