ഇസ്ലാമാബാദ്: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ ഒരു പ്രമോ വീഡിയോയിലാണ് ഏഷ്യാ കപ്പിലെ 'ഹസ്തദാന വിവാദത്തെ' പരോക്ഷമായി പരിഹസിച്ച് പാക്കിസ്ഥാൻ രംഗത്തെത്തിയത്. ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ കളിക്കാരുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച സംഭവമാണ് വീഡിയോയിൽ പരിഹാസരൂപേണ അവതരിപ്പിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകുന്നതിൽ നിന്ന് ഇന്ത്യൻ താരങ്ങൾ വിട്ടുനിന്നത്. 2025-ലെ ഏഷ്യാ കപ്പിനിടെ മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ടോസ് വേളയിലും മത്സരശേഷവും പാക് താരം സൽമാൻ അലി ആഗയ്ക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് തയ്യാറായിരുന്നില്ല. പാക്കിസ്ഥാനെതിരായ മത്സരങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങളാരും പതിവ് രീതിയിലുള്ള ഹസ്തദാനത്തിന് തയാറായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മത്സരങ്ങൾ കാണാൻ ഓസ്‌ട്രേലിയൻ ആരാധകരെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നതാണ് പിസിബി പുറത്തുവിട്ട പ്രമോ വീഡിയോ. ഇതിന്റെ അവസാന ഭാഗത്താണ് വിവാദമായ രംഗങ്ങളുള്ളത്. പാകിസ്ഥാനിൽ പരമ്പര കാണാനെത്തിയ ഒരു ഓസീസ് ആരാധകൻ കാറിൽ നിന്നിറങ്ങിയശേഷം ഡ്രൈവർക്ക് ഹസ്തദാനം നൽകാൻ മറന്നുപോകുന്നു. അപ്പോൾ ഡ്രൈവർ ആരാധകനോട് ചോദിക്കുന്നത്, "കൈ കൊടുക്കാൻ നീ മറന്നു പോയല്ലോ, നമ്മുടെ അയൽക്കാരെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടിയിട്ടുണ്ടാകും എന്ന് തോന്നുന്നു." ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ ഹസ്തദാനം നൽകാത്തതിനെ പരിഹസിക്കാനാണ് ഈ രംഗം വീഡിയോയിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമാണ്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് ഓസ്‌ട്രേലിയ പാകിസ്ഥാനിൽ പര്യടനം നടത്തുന്നത്. ജനുവരി 29, 31, ഫെബ്രുവരി 1 തീയതികളിൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലാണ് പാകിസ്ഥാനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നത്. 2022 ഏപ്രിലിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ഒരു ടി20 പരമ്പരയ്ക്കായി പാകിസ്ഥാനിൽ എത്തുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളും ലോകകപ്പിനായി ഒരുങ്ങും. ഓസ്‌ട്രേലിയ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോൾ, പാകിസ്ഥാൻ ശ്രീലങ്കയിലായിരിക്കും മത്സരങ്ങൾ കളിക്കുക.