അഹമ്മദാബാദ്: ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെ പഞ്ചാബ് കിങ്‌സ് എതിരിടും. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് പഞ്ചാബ് ഫൈനലില്‍ കടന്നത്. മുംബൈ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ മറികടന്നാണ് പഞ്ചാബിന്റെ വിജയം. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് പഞ്ചാബ് നേടിയത്. ഒരു ഘട്ടത്തില്‍ കൈവിട്ട കളി 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരുടെ മനക്കരുത്തും കൈക്കരുത്തുമാണ് വിജയം സമ്മാനിച്ചത്.

ചൊവ്വാഴ്ച നടക്കുന്ന ഐ.പി.എല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികള്‍. ഇരുടീമുകളും ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്തതിനാല്‍ ഇത്തവണ പുതിയൊരു ചാമ്പ്യന്റെ പിറവിക്കാകും ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുക. മഴ വില്ലനായെത്തിയതിനാല്‍ രണ്ടരമണിക്കൂര്‍ വൈകിയാണ് രണ്ടാം ക്വാളിഫയര്‍ മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നാലാമനായി ക്രീസിലെത്തി 41 പന്തില്‍ എട്ടു സിക്‌സും അഞ്ചു ഫോറും ഉള്‍പ്പെടെയാണ് ശ്രേയസ് 87 റണ്‍സെടുത്തത്. അശ്വിനി കുമാര്‍ എറിഞ്ഞ 19ാമത്തെ ഓവറില്‍ 26 റണ്‍സാണ് അടിച്ചുകൂട്ടിയത്. 29 പന്തില്‍ 48 റണ്‍സെടുത്ത നേഹല്‍ വധേരയും 21 പന്തില്‍ 38 റണ്‍സെടുത്ത ജോഷ് ഇംഗ്ലീസ് മികച്ച പിന്തുണ നല്‍കി. പ്രിയാന്‍ഷ് ആര്യ 20 ഉം പ്രഭ്‌സിംറാന്‍ ആറും ശശാങ്ക് സിങ് രണ്ടും റണ്‍സെടുത്ത് പുറത്തായി.

നേരത്തെ, മഴ തുടര്‍ന്ന് രണ്ടുമണിക്കൂറിലധികം വൈകി തുടങ്ങിയ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജോണി ബെയര്‍‌സ്റ്റോ,നമന്‍ധിര്‍ എന്നിവരുടെ ബാറ്റിങ് മികവിലാണ് മുംബൈ മികച്ച സ്‌കോറിലെത്തിയത്.

വെടിക്കെട്ടോടെ ബാറ്റിങ് ആരംഭിച്ച മുംബൈക്ക് മൂന്നാം ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടമായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മാര്‍ക്കസ് സ്റ്റോയിനിസിന്റെ പന്തില്‍ വൈശാഖിന് ക്യാച്ച് നല്‍കി രോഹിത് (8) മടങ്ങി. ബെയര്‍‌സ്റ്റോക്ക് കൂട്ടായി തിലക് വര്‍മ എത്തിയതോടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

ഏഴ് ഓവറില്‍ ടീം സ്‌കോര്‍ 70ല്‍ നില്‍ക്കെ ബെയര്‍‌സ്റ്റോ മടങ്ങി. 24 പന്തില്‍ 38 റണ്‍സെടുത്ത ബയര്‍‌സ്റ്റോ വിജയകുമാര്‍ വൈശാഖിന് വിക്കറ്റ് നല്‍കി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ പതിവ് ശൈലിയില്‍ ആഞ്ഞടിച്ചതോടെ മുംബൈക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 26 പന്തില്‍ 44 റണ്‍സെടുത്ത സൂര്യകുമാര്‍ യുസ്വേന്ദ്ര ചഹലിന്റെ പന്തില്‍ വധേര പിടിച്ച് പുറത്തായി.

രണ്ടു പന്ത് വ്യത്യാസത്തില്‍ തിലക് വര്‍മയും മടങ്ങി. 29 പന്തില്‍ 44 റണ്‍സെടുത്ത തിലക് കൈയില്‍ ജാമിയേഴ്‌സന്റെ പന്തിലാണ് പുറത്തായത്. 13 പന്തില്‍ 15 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 18 പന്തില്‍ 37 റണ്‍സെടുത്ത നമന്‍ധിറും അസ്മത്തുല്ല ഉമര്‍സായുടെ പന്തില്‍ പുറത്തായി. എട്ടുറണ്‍സുമായി രാജ് ബാവയും റണ്‍സൊന്നും എടുക്കാതെ മിച്ചല്‍ സാന്ററും പുറത്താകാതെ നിന്നു.