ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ പ്രതികരിച്ച് നായകന്‍ രോഹിത് ശര്‍മ. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലിന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മത്സരശേഷം രോഹിത് ടീമിന് പറ്റിയ തെറ്റുകള്‍ സമ്മതിച്ചു. 50ന് താഴെയുള്ള സ്‌കോറില്‍ പുറത്താകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് രോഹിത് പറഞ്ഞു.

ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡ് കളി തീര്‍ത്തു. രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (48) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 108. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി.

ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗില്‍ മികച്ച ശ്രമം നടത്തി. ആദ്യ ഇന്നിംഗ്സില്‍ ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചില്ല. അതിനാല്‍ എന്താണ് ഇനി വേണ്ടതെന്ന് മനസിലാക്കിയിരുന്നു. 350 പിന്നിലായിരിക്കുമ്പോള്‍, പിന്നീട് കൂടുതലൊന്നും ചിന്തിക്കില്ല. ഋഷഭ് പന്തും സര്‍ഫറാസ് ഖാനും ലക്ഷ്യത്തിനായി തുനിഞ്ഞിറങ്ങി. അവരുടെ കൂട്ടുകെട്ട് കാണുന്നത് ശരിക്കും ആവേശകരമായിരുന്നു. ഞങ്ങള്‍ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചു. ഇരുവരും വലിയ പ്രയത്നമാണ് നടത്തിയത്. അതില്‍ അഭിമാനമുണ്ട്. ഇരുവരും കളിക്കുമ്പോള്‍ ഒരു ത്രില്ലറായിട്ടാണ് തോന്നിയത്.'' രോഹിത് പറഞ്ഞു.

സര്‍ഫറാസ്-പന്ത് കൂട്ടുകെട്ടിനെ കുറിച്ച് രോഹിത് പറഞ്ഞതിങ്ങനെ... ''ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആസ്വദിച്ച് കളിച്ചു. പന്ത് ഒരുപാട് റിസ്‌ക്കെടുത്താണ് കളിച്ചത്. പക്ഷേ അത് പക്വതയേറി ഇന്നിംഗ്സായിരുന്നു. നല്ല പന്തുകള്‍ പ്രതിരോധിക്കുകയും മോശം പന്തുകല്‍ അതിര്‍ത്തി കടത്തുകയും ചെയ്തു. സര്‍ഫറാസും പക്വതയേറിയ ഇന്നിംഗ്്സ് പുറത്തെടുത്തു. അവന്‍ തന്റെ നാലാമത്തെ ടെസ്റ്റ് മത്സരം മാത്രമാണ് കളിക്കുന്നത്. ബെംഗളൂരുവിലെ മേഘാവൃതമായ സാഹചര്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗിസില്‍ 50ന് താഴെയുള്ള സ്‌കോറില്‍ പുറത്താവുമെന്ന് പ്രതീക്ഷിച്ചില്ല.'' രോഹിത് വ്യക്താക്കി.

ചെറിയ സ്‌കോറിന് പുറത്താവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രോഹിത്. ''ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ഇത്തരം മത്സരങ്ങള്‍ സംഭവിക്കും. ഞങ്ങള്‍ പോസിറ്റീവുകള്‍ എടുത്ത് മുന്നോട്ട് പോകും. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് തോറ്റ ഞങ്ങള്‍ അതിനു ശേഷം നാല് മത്സരങ്ങള്‍ ജയിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഓരോരുത്തരില്‍ നിന്നും എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഞങ്ങള്‍ ഞങ്ങളുടെ മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കും.'' രോഹിത് പറഞ്ഞുനിര്‍ത്തി.