മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയതിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ നായകനെ കാണാന്‍ നിരവധി ആരാധകരാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. 2027ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ഉറപ്പില്ലെന്നും പരമവാധികാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നും രോഹിത് പ്രതികരിച്ചു. ടീമിലെ മറ്റ് താരങ്ങളും വരും മണിക്കൂറുകളില്‍ ഇന്ത്യയില്‍ തിരിച്ചെത്തും. താരങ്ങളെല്ലാം അവരവരുടെ ഐപിഎല്‍ ടീം ക്യാംപുകളിലേക്കാണ് എത്തുക. ഈമാസം 22നാണ് ഐപിഎല്ലിന് തുടക്കമാവുക.

2027 ഏകദിന ലോകകപ്പിലും കളിക്കുമോയെന്നു ചോദ്യമുയര്‍ന്നപ്പോള്‍ അടുത്ത മാസം 38 വയസ്സ് തികയുന്ന രോഹിത് വീണ്ടും നയം വ്യക്തമാക്കി. ''അത്രയും കാലം മുന്‍കൂട്ടി ഞാന്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാറില്ല. അതിനാല്‍ ഒന്നും പറയാനില്ല''. ടീമിലെ സഹതാരങ്ങളും തന്റെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പ്രതീക്ഷയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ഈ മാസം ഐപിഎല്‍ തുടങ്ങുന്നതിനാല്‍ അടുത്ത ജൂണിലേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി മത്സരങ്ങളുള്ളൂ. ഇംഗ്ലണ്ട് പര്യടനത്തിനു പോകുന്ന ഇന്ത്യ അവിടെ 5 ടെസ്റ്റുകള്‍ കളിക്കും. ഓഗസ്റ്റില്‍ ബംഗ്ലദേശിലേക്കു പോകുന്ന ഇന്ത്യ 3 വീതം ഏകദിനങ്ങളും ട്വന്റിയും കളിക്കും. സെപ്റ്റംബറിലാണ് ട്വന്റി20 ഫോര്‍മാറ്റിലുള്ള ഏഷ്യാകപ്പ്. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യമരുളുന്ന ട്വന്റി20 ലോകകപ്പാണ് ഇന്ത്യയ്ക്കു മുന്നില്‍ ഇനിയുള്ള ഐസിസി ടൂര്‍ണമെന്റ്.

ചാമ്പ്യപ്യന്‍സ് ട്രോഫി കിരീടം നേടിയതോടെ ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചിരുന്നു രോഹിത്. ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് രണ്ടാം ഐസിസി കിരീടം നേടിയ രോഹിത് കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിന ക്രിക്കറ്റില ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങവെ ആരും ചോദിക്കാതെ തന്നെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ രോഹിത്. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കി.

ചോദ്യത്തിനുള്ള മറുപടിയായല്ല സ്വയം പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നു രോഹിത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കാര്യങ്ങളെല്ലാം സാധാരണഗതിയില്‍ തന്നെ മുന്നോട്ടുപോകും. ഭാവി പദ്ധതികളെക്കുറിച്ചാണെങ്കില്‍, അങ്ങനെയൊരു ഭാവി പദ്ധതിയില്ല. വരാനുള്ളത് വരുന്നിടത്തുവെച്ചുകാണാമെന്നായിരുന്നു രോഹിത്തിന്റെ മറുപടി. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ നാലുകളികളിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്നതോടെയാണ് രോഹിത്തിന്റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നത്.

ഓസ്ട്രേലിയക്കെതരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ചാംപ്യന്‍സ് ട്രോഫിയിലും നിറം മങ്ങിയതോടെ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ അര്‍ധസെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്‍പിയായതോടെ ഹിറ്റ്മാനെന്ന തന്റെ പേര് രോഹിത് നിലനിര്‍ത്തി.