ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. അനായാസം വിജയിക്കാനുന്ന മത്സരം അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട് ബാറ്റര്‍മാര്‍ തുലയ്ക്കുകയായിരുന്നു. യശസ്വി ജയ്സ്വാള്‍ ( 49) മികച്ച തുടക്കം നല്‍കിയിട്ടും അത് മുതലാക്കാന്‍ തുടര്‍ന്നുവന്ന ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല.

ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന് തെറ്റിയെന്ന് തോന്നിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് ആര്‍സിബിയുടെ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ഐപിഎല്ലിലെ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 206 റണ്‍സിന്റെ റണ്‍മലയുയര്‍ത്തി കോലിയുടെ കൂട്ടരും. നിശ്ചിത ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. രാജസ്ഥാന്‍ റോയല്‍സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് ജയ്സ്വാളും വൈഭവും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ധ്രുവ് ജുറേല്‍ (47)റണ്‍സെടുത്തു. വൈഭവ് സൂര്യവന്‍ഷി (12 പന്തില്‍ 16), റിയാന്‍ പരാഗ് (22), നിതീഷ് റാണ (28), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ജയ്സ്വാള്‍ മൂന്ന് സിക്‌സും ഏഴ് ഫോറും നേടി. ബെംഗളൂരുവിനായി ജോഷ് ഹേസല്‍വുഡ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.

നേരത്തെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന് തെറ്റിയെന്ന് തോന്നിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് ആര്‍സിബിയുടെ ബാറ്റര്‍മാര്‍ പുറത്തെടുത്തത്.

വിരാട് കോഹ്ലി (42 പന്തില്‍ 70) ദേവ്ദത്ത് പടിക്കല്‍ (27 പന്തില്‍ 50) എന്നിവരുടെ ഫിഫ്റ്റികളും, ഫിലിപ് സോള്‍ട്ട് (26), ടിം ഡേവിഡ് (23), ജിതേഷ് ശര്‍മ (20) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനങ്ങളും കൂടി ചേര്‍ന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മികച്ച സ്‌കോറിലേക്ക് കുതിച്ചത്. രാജസ്ഥാന്‍ റോയല്‍സിനായി സന്ദീപ് ശര്‍മ രണ്ടും ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വീതവും വിക്കറ്റെടുത്തു.