ഗുവാഹത്തി: ടീമിലെ നിലനില്‍പ്പിനു തന്നെ നിര്‍ണായകമായിരുന്ന ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായി മലയാളി താരം സഞ്ജു സാംസണ്‍. ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെയാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജു പുറത്തായത്. പേസര്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു.

ആദ്യ രണ്ടു മത്സരങ്ങളില്‍ 10, 5 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. 2 ഓവറിന് അപ്പുറത്തേക്കു 2 ഇന്നിങ്‌സുകളും നീണ്ടിരുന്നില്ല. ഇതോടെ സൈബറിടത്തിലും കടുത്ത വിമര്‍ശനം സഞ്ജു നേരിട്ടു. ഇതോടെ ഗുവാഹത്തിയില്‍ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തില്‍ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കായിരുന്നു.

എന്നാല്‍ തിരിച്ചടികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്‌റ്റൈല്‍ ഇന്നിങ്‌സിനായാണ് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചും നിരാശപ്പെടുത്തിയുമാണ് സഞ്ജു ഗോള്‍ഡന്‍ ഡക്കായി പുറത്തായത്. സഞ്ജുവിന്റെ പുറത്താകല്‍ ആരാധകരെ ഏറെ നിരാശരാക്കുന്നതാണ്. മികച്ചൊരു പന്തുപോലുമായിരുന്നില്ല സഞ്ജു പുറത്തായ പന്ത്.

ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡ് പരമ്പരയിലെ മൂന്നു മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയര്‍ന്നു തുടങ്ങി.