ചെന്നൈ: ഐ.പി.എല്‍ സീസണിലെ ഏറ്റവും വലിയ താരകൈമാറ്റമായി ശ്രദ്ധേയമായ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയുടെ സ്വന്തമായി കഴിഞ്ഞു. ചെന്നൈയില് സഞ്ജുവിന് വലിയ സ്ഥാനം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയും. പിങ്കും നീലയും കുപ്പായത്തില്‍ പതിറ്റാണ്ടുകളായി കണ്ട സഞ്ജുവിനെ ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലെ അരങ്ങേറ്റം കാത്തിരിക്കുന്ന ആരാധകരോട് മഞ്ഞയണിഞ്ഞ് ഒരുങ്ങാന്‍ കേരളത്തിന്റെ പ്രിയതാരം സഞ്ജു സാംസണ്‍ അഭ്യര്‍ഥിച്ചു കൊണ്ട് രംഗത്തുവന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച സഞ്ജുവിന്റെ ആദ്യ അഭിമുഖത്തിലാണ് ചെന്നൈയിലേക്കുള്ള വരവും, പ്രതീക്ഷയുമെല്ലാം താരം പങ്കുവെച്ചത്. ചെറിയ പ്രായം മുതല്‍ ആരാധനയോടെ നോക്കി നിന്ന, എം.എസ് ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്രസ്സിങ് റൂം നിമിഷങ്ങള്‍ക്കും ഒന്നിച്ച് കളിക്കുന്ന ഭാഗ്യത്തിനുമായി കാത്തിരിക്കുകയാണെന്ന് സഞ്ജു പറയുന്നു.

'19ാം വയസ്സിലാണ് എം.എസ് ധോണിയെ കാണുന്നത്. മഹി ഭായുടെ കീഴില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്റെ ഭാഗമായപ്പോഴായിരുന്നു അത്. അന്ന് 10-20 ദിവസം അദ്ദേഹവുമായി ഒന്നിച്ചിടപഴകാനും സംസാരിക്കാനും കഴിഞ്ഞു. ശേഷം, ഐ.പി.എല്ലിലും ദേശീയ ടീമിലുമായി കാണുമ്പോഴേല്ലാം ആള്‍കൂട്ടങ്ങള്‍ക്ക് നടുവിലായിരിക്കും മഹി ഭായ്. ഒരിക്കലെങ്കിലും തനിച്ച് ധോണിയെ കാണണം എന്നത് ആഗ്രഹമായിരുന്നു. ഒടുവില്‍, ഏതാനും മാസങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിനൊപ്പം ഡ്രസ്സിങ് റൂമിലും ഡൈനിങ് റൂമിലും കളത്തിലും ഒന്നിച്ചിരിക്കാനും കളിക്കാനും പോകുന്നതിന്റെ ആവേശത്തിലാണിപ്പോള്‍' -സഞ്ജു സാംസണ്‍ പറഞ്ഞു.

കഴിഞ്ഞ പതിറ്റാണ്ടു കാലം രാജസ്ഥാന്‍ റോയല്‍സിനൊപ്പം തന്നെയും പിന്തുണച്ച ആരാധകരോട് ചെന്നൈകൊപ്പം കൂടാനും താരം ആവശ്യപ്പെട്ടു. 'ആരുടെയും ഇഷ്ടങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ പറ്റില്ല. നാളെ മുതല്‍ ചെന്നൈയെ സപ്പോര്‍ട്ട് ചെയ്യണം എന്ന് പറയുന്നില്ല. പക്ഷേ, ഇനി മുതല്‍ നമ്മള്‍ ചെന്നൈ ആണ്. എല്ലാവരും മഞ്ഞ ജഴ്‌സി അണിയുക. ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഒരു കപ്പ് കൂടി അടിപ്പിക്കുക' -സഞ്ജു പതിവു ചിരിയോടെ ആവേശത്തോടെ പറഞ്ഞു.

'ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ മനസ്സില്‍ കൊതിക്കുന്ന ജഴ്‌സിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഡ്രസ്സിങ് റൂമുകളില്‍ ഒന്നാണ് ചെന്നൈയുടേത്. ഇന്ത്യന്‍ താരങ്ങളും, വിദേശതാരങ്ങളും ആഭ്യന്തര താരങ്ങളും ഉള്‍പ്പെടെ വലിയൊരു നിര തന്നെ ചെന്നൈകൊപ്പമുണ്ട്. അതിന്റെ ഭാഗമാവുന്നതിനായി ആവശേത്തോടെ കാത്തിരിപ്പിലാണ് ഞാന്‍' -സഞ്ജു പറഞ്ഞു.

'ചെറിയ പ്രായത്തില്‍ ചെന്നൈയില്‍ വന്ന് ക്രിക്കറ്റ് കളിച്ചിരുന്നു. തമിഴ്‌നാടും ചെന്നൈയും കേരളം പോലെ സുപരിചിതമാണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. നേരത്തെ തന്നെ തമിഴ് സിനിമകള്‍ കാണുമായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ തമിഴ് മനസ്സിലാകുമായിരുന്നു. അത്യാവശ്യം സംസാരിക്കുകയും ചെയ്യും.' 'ചെന്നൈ ജഴ്‌സി അണിയുമ്പോള്‍ തന്നെ ചാമ്പ്യന്‍ ഫീലിങ് ആണ്. തീര്‍ച്ചയായും സന്തോഷവും പുത്തന്‍ ഊര്‍ജവും വരുന്നു.'

ഋതുരാജ് ഗെയ്ക്‌വാദ് നല്ലൊരു സുഹൃത്താണ്. അദ്ദേഹത്തിനു കീഴില്‍ കളിക്കുന്നതും സന്തോഷം നല്‍കുന്നതാണ്. മൈകല്‍ ഹസി, ഫെ്‌ലമിങ്, ബ്രുവിസ് തുടങ്ങിയവര്‍ക്കൊപ്പമുള്ള നാളുകള്‍ക്കായുള്ള കാത്തിരിപ്പിനെ കുറിച്ചും സഞ്ജു വാചാലനായി.