ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ വിജയത്തിന് ശേഷം പാക്കിസ്താന്‍ ടീമുമായി ശത്രുത ഒന്നുമില്ലെന്നും അങ്ങനെ ശക്തമായ ഒരു മത്സരം പോലും നടക്കാത്ത കളിയെ എങ്ങനെ എതിരാളികളായി കണക്കാക്കുമെന്നും ചോദിച്ചു ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവ്. വര്‍ഷങ്ങളായിട്ട് ഇന്ത്യക്കാണ് അപ്പര്‍ ഹാന്‍ഡെന്നും അദ്ദേഹം പറഞ്ഞു.

ആറ് വിക്കറ്റിന് മത്സരത്തില്‍ ഇന്ത്യ ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. 'ഈ ശത്രുതയെ കുറിച്ച് ചോദിക്കുന്നത് നിങ്ങള്‍ നിര്‍ത്തണം. 15-20 മത്സരങ്ങളില്‍ കളിച്ച് അതില്‍ 8-7 അല്ലെങ്കില്‍ 7-7 ഇങ്ങനെയൊക്കെ റിസല്‍ട്ടുണ്ടെങ്കില്‍ ഈ ചോദ്യത്തിന് അര്‍ത്ഥമുണ്ട്. എന്നാല്‍ ഇത് 13-0 അല്ലെങ്കില്‍ 10-1 എന്നൊക്കെയുള്ള സാഹചര്യമാണ്. അങ്ങനെ വരുമ്പോള്‍ ഇത് ഒരു റൈവല്‍റിയൊ ശത്രുതയുമോ അല്ല. ഞങ്ങള്‍ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു.

പാകിസ്താനെതിരെ കളിച്ച അവസാന നാല് ടി-20 മത്സരത്തിലും ഇന്ത്യയാണ് വിജയിച്ചത്. അതേസമയം സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും ഗില്ലിന്റെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്. ഗില്‍ 28 പന്തില്‍ 47 റണ്‍സും അഭിഷേക് 39 പന്തില്‍ നിന്നും 74 റണ്‍സും സ്വന്തമാക്കി.