മുംബൈ: ടി20 ലോകകപ്പില്‍ ഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യ വ്യാഴാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടും. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ വിന്‍ഡീസിനേക്കാള്‍ മികച്ച ടീമാണ് ഇംഗ്ലണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മത്സരം കടുക്കുമെന്ന് ഉറപ്പാണ്.

രണ്ടാമത്തെ സെമിഫൈനല്‍, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുന്നത്. അവിടെ ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ നേരിടും. എന്നാല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാല്‍ അത് ടീമുകളെ എങ്ങനെ ബാധിക്കും ആരൊക്കെ ഫൈനലിലെത്തുമെന്നും അറിയാം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം മഴ മൂലം തടസപ്പെട്ടാല്‍ ഐസിസി റിസര്‍വ് ദിനം നിശ്ചയിച്ചിട്ടുണ്ട്. കാലാവസ്ഥ മോശമായി മത്സരം വൈകിയാണ് തുടങ്ങുന്നതെങ്കില്‍ കുറഞ്ഞത് 5 ഓവര്‍ മത്സരം എങ്കിലും നടത്താന്‍ വ്യാഴാഴ്ച 90 മിനിറ്റ് സമയവും വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം ലഭിക്കും. ഇനി മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍, സൂപ്പര്‍ 8 പോയിന്റ് പട്ടികയെ അടിസ്ഥാനമാക്കി ഫലം തീരുമാനിക്കും.

അങ്ങനെയെങ്കില്‍, ഇന്ത്യയെക്കാള്‍ സൂപ്പര്‍ 8 ഗ്രൂപ്പില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ട് ഫൈനലില്‍ എത്തും. ഇംഗ്ലണ്ട് 3 വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഇന്ത്യ 2 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് എത്തിയത്. ഇനി രണ്ട് സെമിഫൈനലുകളും ഉപേക്ഷിക്കപ്പെട്ടാല്‍, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ടി20 ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടും.