ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് സെമിഫൈനലിൽ ഇന്ന് ആതിഥേയരായ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയെ നേരിടും. ചെന്നൈയിൽ രാത്രി എട്ട് മണിക്കാണ് ഈ നിർണായക മത്സരം അരങ്ങേറുന്നത്. ഇന്ത്യൻ ടീമിന്റെ പരിശീലകൻ പി.ആർ. ശ്രീജേഷാണ്. കഴിഞ്ഞദിവസം നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.

നിശ്ചിത സമയത്ത് 2-2 സമനിലയിൽ കലാശിച്ച മത്സരത്തിൽ ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് ജർമ്മനി സെമിഫൈനലിൽ പ്രവേശിച്ചത്. പ്രാഥമിക റൗണ്ടിൽ മൂന്ന് വൻ വിജയങ്ങളോടെയാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നത്. ടൂർണമെന്റിലെ മറ്റൊരു സെമിഫൈനൽ പോരാട്ടത്തിൽ ഇന്ന് വൈകീട്ട് സ്പെയിൻ അർജന്റീനയെ നേരിടും.

ജൂനിയർ ഹോക്കി ലോകകപ്പിലെ ജർമ്മനിയുടെ റെക്കോർഡ് അവിശ്വസനീയമാണ്. കഴിഞ്ഞ 13 ലോകകപ്പുകളിൽ ഏഴിലും (വെസ്റ്റ് ജർമ്മനി എന്ന പേരിൽ നേടിയ മൂന്ന് കിരീടങ്ങൾ ഉൾപ്പെടെ) അവർ കിരീടം ചൂടിയിട്ടുണ്ട്. കിരീടം നേടാൻ കഴിയാതെ പോയ ആറ് അവസരങ്ങളിൽ അഞ്ചിലും ജർമ്മനി പോഡിയം ഫിനിഷ് സ്വന്തമാക്കി. 2005-ൽ മാത്രമാണ് അവർക്ക് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്താൻ കഴിയാതെ പോയത്.

ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ശാരദാ നന്ദ് തിവാരിയും രോഹിതും പെനാൽറ്റി കോർണറുകളിൽ നിന്ന് ഗോളുകൾ നേടിയത് ഇന്ത്യയുടെ പെനാൽറ്റി കോർണർ പ്രതിസന്ധിക്ക് പരിഹാരമായതായി തോന്നിപ്പിച്ചെങ്കിലും, ഓപ്പൺ പ്ലേയിൽ നിന്ന് രണ്ട് ഗോളുകൾ വഴങ്ങിയത് പ്രതിരോധത്തിലെ പുതിയ പോരായ്മകളെ തുറന്നുകാട്ടി.