മുംബൈ: ന്യുസിലന്‍ഡിനെതിരായ ടെസ്റ്റില്‍ രണ്ട് മത്സരങ്ങളിലും അമ്പേ പരാജയമായിരുന്നു കെ.എല്‍ രാഹുല്‍. എന്നാല്‍ ഗില്ലിന് പകരക്കാരനായി എത്തിയ സര്‍ഫറാസ് ഖാന്‍ ആദ്യം മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടം മത്സരത്തില്‍ ഇന്ത്യയെ ലീഡിലേക്ക് ഉയര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ഗില്ല് തിരികെ ടീമിലേക്ക് വരുമ്പോള്‍ ആര് ഇന്ത്യന്‍ ഉണ്ടാകുമെന്ന ആശങ്കിയിലാണ് ആരാധകര്‍. സ്ഥാനത്തിനായി രാഹുലും സര്‍ഫറാസും തമ്മില്‍ കടുത്ത മത്സരം നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 24 മുതല്‍ പൂനെയില്‍ ആരംഭിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനെ സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റതിനാലാണ് സര്‍ഫറാസിന് ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടമൊരുങ്ങിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഗില്ലിന്റെ തിരിച്ചുവരവിന് സാധ്യതയുള്ളതിനാല്‍ കെ എല്‍ രാഹുലും സര്‍ഫറാസ് ഖാനും ഒരു സ്ഥാനത്തിനായി പോരാടുകയാണെന്നാണ് റയാന്‍ ടെന്‍ ഡോഷേ പറയുന്നത്. 'ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ക്കിടയില്‍ മത്സരമുണ്ടെന്നത് വാസ്തവമാണ്. അക്കാര്യം മധുരത്തില്‍ പുരട്ടി പറയുന്നതില്‍ കാര്യമൊന്നുമില്ല. മധ്യനിരയിലേക്ക് കെഎല്‍ രാഹുലും സര്‍ഫറാസ് ഖാനും തമ്മില്‍ മത്സരമുണ്ട്', ഡോഷേ മാധ്യമങ്ങളോട് പറഞ്ഞു.

'ന്യൂസിലാന്‍ഡിനെതിരെ അവസാനം നടന്ന ടെസ്റ്റില്‍ സര്‍ഫറാസ് മിന്നും ഫോമിലാണ് കളിച്ചത്. മത്സര ശേഷം രാഹുലിനോട് ഞാന്‍ സംസാരിച്ചിരുന്നു. നിങ്ങള്‍ എത്ര പന്തുകള്‍ കളിച്ചു, എത്ര നഷ്ടപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു. രാഹുലിന്റെ കാര്യത്തില്‍ ടീമിന് നിലവില്‍ ഒരു ആശങ്കയും ഇല്ല. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നു. മാനസികാവസ്ഥയിലുമാണ് രാഹുല്‍. രാഹുലിന്റെ ഫോമില്‍ ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. അദ്ദേഹത്തില്‍ ടീം വിശ്വാസമര്‍പ്പിക്കുന്നു. അദ്ദേഹത്തിനു സമയം നല്‍കാനും ഫോമിലേക്ക് മടങ്ങാനുമുള്ള സമയം ഗംഭീര്‍ അനുവദിച്ചിട്ടുണ്ട്', ഡോഷേ വ്യക്തമാക്കി

'അതേസമയം ടീമില്‍ മത്സരാത്മകമായ അന്തരീക്ഷമാണുള്ളത്. ഏഴ് താരങ്ങള്‍ ടീമിലെ ആറ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കേണ്ടതുണ്ട്. സര്‍ഫറാസ് മിന്നും ഫോമിലാണുള്ളത്. ഇറാനി ട്രോഫി ഫൈനലിലും സര്‍ഫറാസ് 150 അതിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടീമിനു ആവശ്യമുള്ളതു എന്താണോ അതിനനുസരിച്ചായിരിക്കും തീരുമാനങ്ങള്‍ എടുക്കുക. എല്ലാ കളിക്കാരെയും ഞങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കും', ടെന്‍ ഡോഷെ വ്യക്തമാക്കി. റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും രണ്ടാം ടെസ്റ്റിന് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.