ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായി. വിരാട് കോഹ്ലി അടക്കം അഞ്ച് പേരാണ് പൂജ്യത്തിന് പുറത്തായത്. ഇതോടെ നാണക്കേടിന്റെ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിങ്ങായ വിരാട് കോഹ്ലി. ഒമ്പത് പന്തുകള്‍ മാത്രമായിരുന്നു കോഹ്‌ലിയുടെ ആയുസ്. വില്യം ഒറൗര്‍ക്കെയുടെ പന്തില്‍ ലെഗ് ഗള്ളിയില്‍ ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങുന്നത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 38-ാമത്തെ തവണയാണ് കോഹ് ലി സംപൂജ്യനായി മടങ്ങുന്നത്. കിവീസ് താരം ടിം സൗത്തിക്കൊപ്പം എത്തിയിരിക്കുകയാണ്.

സജീവ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ബാറ്റര്‍ കോഹലി തന്നെയെന്ന് പറയാം. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്. 33 തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡക്കായി. ഇംഗ്ലണ്ട് തരാം ജോണി ബെയര്‍സ്റ്റോ (32) നാലാം സ്ഥാനത്ത്. സഹീര്‍ ഖാന്‍ (43), ഇശാന്ത് ശര്‍മ (40) എന്നിവരാണ് ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഹര്‍ഭജന്‍ സിംഗ് (37), അനില്‍ കുംബ്ലെ (35) എന്നിവരാണ് കോലിക്ക് പിന്നില്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ഡക്ക് ഔട്ട് ആയ താരമെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന് സ്വന്തം. 495 മത്സരങ്ങളില്‍ 59 തവണ മുരളീധരന്‍ പൂജ്യത്തിന് മടങ്ങി. തൊട്ട് പിന്നിൽ ശ്രീലങ്കൻ തരാം സനത് ജയസൂര്യയാണ്. 50 തവണയാണ് അദ്ദേഹം റണ്‍സൊന്നും എടുക്കാതെ പുറത്തായത്. മഹേല ജയവര്‍ധനെ (44), ക്രിസ് ഗെയ്ല്‍ (43), യൂനിസ് ഖാന്‍ (42), റിക്കി പോണ്ടിംഗ് (39) എന്നിവര്‍ കോഹ്‌ലിക്ക് മുന്നിലുണ്ട്.

പരിക്ക് മൂലം ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല. ഇതോടെ ഗില്ലിന് പകരം കോഹ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി. ഏകദേശം 8 വര്‍ഷത്തിന് ശേഷമാണ് നാലാം നമ്പറിന് പകരം മൂന്നാം നമ്പറില്‍ കോഹ്ലി ബാറ്റ് ചെയ്യാനെത്തുന്നത്. കുറെ നാളുകള്‍ ആയിട്ടുള്ള മോശം ഫോം മാറി നല്ല ഇന്നിങ്‌സ് കളിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിംഗിന് ഇറങ്ങിയ കോഹ്ലി 9 പന്തുകള്‍ ക്രീസില്‍ പിടിച്ചുനിന്നെങ്കിലും പൂജ്യത്തിന് മടങ്ങുകയായിരുന്നു. വിരാട് കോഹ്ലി തന്റെ ടെസ്റ്റ് കരിയറില്‍ ഇതുവരെ 7 ഇന്നിംഗ്സുകളില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തു. 113 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 41 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 7 ഇന്നിംഗ്സുകളില്‍ നിന്ന് യഥാക്രമം 14, 34, 1, 41, 3, 4, 0 റണ്‍സാണ് കോഹ്ലി നേടിയത്.