തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ട് അദാനിക്ക് നൽകുന്നതിനെ എതിർക്കുന്നവർ വൈറ്റില മൊബിലിറ്റി ഹബ്ബിനെ മോദിയുടെ സുഹൃത്തിന് നൽകുകയാണ്. സ്വർണ്ണ കടത്തിലെ കേന്ദ്ര ഏജൻസി അന്വേഷണം സർക്കാരിനെ പൊറുതി മുട്ടിക്കുമ്പോഴാണ് വൈറ്റില ഹബ്ബിന്റെ കച്ചവടം. ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ മൊബിലിറ്റി ഹബ്ബ് അദാനിക്ക് നൽകി. ഇനിയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്കാണ് ഏവരുടേയും കണ്ണ്. ഒത്തുതീർപ്പിന്റെ ഭാഗമായാണോ ഈ കൈമാറ്റമെന്ന സംശയവും സജീവമാണ്.

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ വികസനത്തിന് സ്വകാര്യനിക്ഷേപം സ്വീകരിക്കാൻ സർക്കാർ നീക്കം അദാനിക്ക് വേണ്ടിയാണെന്നതാണ് ഉയരുന്ന വാദം. സംസ്ഥാനത്തെ ആദ്യ 'മൾട്ടി മോഡൽ ഹബ്ബ്' എന്ന രീതിയിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതാണ് വൈറ്റില മൊബിലിറ്റി ഹബ്ബ്. ഇതിനായി സ്വകാര്യപങ്കാളിത്തം തേടാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി യോഗം നിലവിലുള്ള പദ്ധതിരൂപരേഖ പുതുക്കാൻ നിശ്ചയിച്ചിരുന്നു. സി.എൻ.ജി. സ്റ്റേഷൻ കൂടി ഹബ്ബിനകത്ത് വരുന്ന രീതിയിൽ സൗകര്യമൊരുക്കിയാണ് രൂപരേഖ പുതുക്കുന്നത്. രൂപരേഖ പുതുക്കൽ അടുത്ത വർഷം ഫെബ്രുവരിയോടെ പൂർത്തിയാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിനായി രൂപരേഖ തയ്യാറാക്കിയതുകൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) നേതൃത്വത്തിലാണ്. ഫ്രഞ്ച് വികസന ഏജൻസിയിൽ നിന്ന് വായ്പയെടുത്ത് പദ്ധതി നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇതിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് കെ.എം.ആർ.എല്ലിന്റെ മാതൃകയിൽ വൈറ്റില മൊബിലിറ്റി ഹബ്ബിനെ ഒരു കമ്പനിയാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഹബ്ബിന്റെ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം നിർദേശിച്ചത് കേന്ദ്രസർക്കാരാണെന്നാണ് സംസ്ഥാന സർക്കാർ പ്രതിനിധികൾ പറയുന്നത്. വായ്പയെടുത്ത് പദ്ധതി നടപ്പാക്കുന്നതിന് പകരം നിക്ഷേപത്തിനുള്ള അവസരങ്ങൾ ഉപയോഗിക്കണം. ഹബ്ബിൽ നിക്ഷേപ സാധ്യതകളുണ്ട്. പൊതു-സ്വകാര്യ മാർഗത്തിലായാൽ കൂടുതൽ വായ്പാ ആവശ്യം വരില്ല. പദ്ധതി നന്നായി നടപ്പാക്കാനാകും എന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചതെന്ന് അവർ പറഞ്ഞു.

അദാനി ഗ്രൂപ്പിന് സ്ഥലം കൈമാറുന്നതിന് അന്തിമ തീരുമാനമായിട്ടില്ലെന്നും സർക്കാർ പ്രതിനിധികൾ വ്യക്തമാക്കുന്നു. രൂപരേഖ പുതുക്കിയതിനു ശേഷമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. ഏതൊക്കെ വ്യവസായ, നിക്ഷേപ അവസരങ്ങൾ ഹബ്ബിന് അനുബന്ധമായുണ്ടെന്ന് കണ്ടെത്തുന്നതിനാണ് രൂപരേഖ പുതുക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ അദാനി ഗ്രൂപ്പിന് വേണ്ടിയാണ് കള്ളക്കളികളെന്ന വാദം സജീവമാണ്. ഇതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ വായ്പ എടുക്കുന്നതിനെ എതിർത്തെന്ന വാദവും സജീവമാണ്. അദാനി ഗ്രൂപ്പിന് വൈറ്റില ഹബ്ബിൽ നിർണ്ണായ സ്വാധീനത്തിന് വേണ്ടിയുള്ള ചർച്ചകൾ രഹസ്യമായി നടക്കുന്നുണ്ടെന്നാണ് സൂചന.

1000 കോടിയോളം ആസ്തിയുള്ള വൈറ്റില മൊബിലിറ്റി ഹബ്ബ് കമ്പനിയാക്കി മാറ്റാനാണ് തീരുമാനം. ഇതുവരെ വൈറ്റില ഹബ്ബിന്റെ നിയന്ത്രണം സർക്കാർ നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കായിരുന്നു. ഇതുമാറ്റി കമ്പനിയാക്കുന്നതോടെ സർക്കാരിന്റെ നിയന്ത്രണ ങ്ങളെല്ലാം ഇല്ലാതാകും. ഈ നീക്കത്തെ മാനേജിങ് ഡയറക്ടറായിരുന്ന ആർ.ഗിരിജ ഐഎഎസ് എതിർത്തിരുന്നു. അവരെ തൽസ്ഥാനത്ത് നിന്ന് മാറ്റി. തുടർന്ന് നടന്ന ഓൺലൈൻ ജനറൽ ബോഡി മീറ്റിംഗിൽ ചെയർമാനായ മുഖ്യമന്ത്രി പിണറായി അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പകരം വൈസ് ചെയർമാൻ മന്ത്രി എസി മൊയ്തീനാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും പങ്കെടുത്തു. മുഖ്യമന്ത്രി തന്ത്രപരമായി മാറി നിന്നതാണെന്നും സൂചനയുണ്ട്.

തിരുവനന്തപുരം വിമാനത്താവളം ടെൻഡറിലൂടെയാണ് അദാനി സ്വന്തമാക്കിയത്. അന്ന് കേരളവും ടെൻഡറിൽ പങ്കെടുത്തു. എന്നാൽ ടെൻഡറിൽ പങ്കെടുക്കാനുള്ള നിയമ കൺസൾട്ടന്റായത് അദാനിയുടെ മകന്റെ അമ്മാവനായിരുന്നു. ഏതായാലും കേരളം ടെൻഡറിൽ തോറ്റു. കോടതികളുടെ തീരുമാനവും അദാനിക്ക് അനുകൂലമാണ്. അങ്ങനെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടുന്നു. വിഴിഞ്ഞം തുറമുഖവും നിർമ്മാണം കഴിഞ്ഞാൽ അദാനി പോർട്ടിന് നടത്താം. ഇതിനൊപ്പം കൊച്ചിയിലെ തന്ത്രപ്രധാന ഭൂമിയും അദാനിയുടെ കൈയിലേക്ക് എത്തുകയാണെന്ന സൂചനയാണ് പുറത്തു വരുന്നത്.

മന്ത്രി ശശീന്ദ്രന്റെ മകൻ അദാനി ഗ്രൂപ്പിന്റെ മാർക്കറ്റിങ് മാനേജരാണ്്. ലാഭത്തിൽ പ്രവർത്തിക്കുന്ന വൈറ്റില സൊസൈറ്റി കമ്പനിയാക്കി മാറ്റാൻ തന്നെ അഞ്ചുകോടി രൂപ ചെലവ് വരും. നേരത്തെ അദാനിക്ക് വൈറ്റില ഹബ്ബിന്റെ 28 സെന്റ് സ്ഥലം വഴി ഉൾപ്പെടെ 50 സെന്റ് സർക്കാർ നൽകിയിരുന്നു. വൻ വിവാദമായ ഈ കച്ചവടം സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. അദാനിക്ക് ഗ്യാസ് പമ്പിന് വേണ്ടിയാണ് മാസങ്ങൾക്ക് മുൻപ് 50 സെന്റ് സ്ഥലം നൽകിയത്. 30 വർഷം മുതൽ 90 വർഷം വരെയുള്ള പാട്ടത്തിനാണ് വൈറ്റിലയിലെ കണ്ണായ സ്ഥലം അദാനിക്ക് നൽകിയത്. സപ്ലൈകോ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ പലതും പമ്പിനു വേണ്ടി സ്ഥലം ചോദിച്ചിട്ടും നൽകാത്ത സർക്കാരാണ് അദാനിക്ക് നിസാര വിലയ്ക്ക് 50 സെന്റ് നൽകിയത്. ഈ നീക്കത്തിനെ തിരെയും മുൻ മാനേജിങ് ഡയറക്ടർ ആർ.ഗിരിജ നിലപാട് സ്വീകരിച്ചിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറിയും ഈ നീക്കങ്ങളെ എതിർത്തു.

പുതിയ മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെട്ടതുകൊച്ചിയിലെ മുൻ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗാണ്. ഇദ്ദേഹം ഇപ്പോൾ കണ്ണൂർ ഡെവലപ്പ്മെന്റ് കമ്മീഷണറായി പ്രവർത്തിക്കുകയാണ്. ഏറെ ക്കാലമായി വൈറ്റില ഹബ്ബിന്റെ 20 ഏക്ക റോളം വരുന്ന ഭൂമിയിലും ലാഭത്തിലും കണ്ണു വെച്ചുകൊണ്ട് വ്യവസായികൾ പലരും രംഗ ത്തുണ്ട്. സെന്റിന് 25 ലക്ഷം രൂപയാണ് വൈറ്റിലയിലെ ഭൂമി വില. 20 ഏക്കറിന് ഏറ്റവും കുറഞ്ഞത് 500 കോടിയോളം വില വരും. ഇതിനുപുറമെയാണ് ബസ് സ്റ്റാന്റു മായി ബന്ധപ്പെട്ട കെട്ടിട സമുച്ചയം. വാടകയിനത്തിലും ബസുകളിൽ നിന്ന് ലഭിക്കുന്ന വരുമാനവും കൂടിയാകുമ്പോൾ വൈറ്റില ഹബ്ബ് വളരെ ലാഭകരമായിട്ടാണ് പ്രവർത്തിച്ചുവരുന്നത്.

നിലവിൽ സൊസൈറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയും വൈസ് ചെയർമാൻ തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീനും മാനേജിങ് ഡയറക്ടർമാരായി നിയമിക്കപ്പെടുന്നത് ഐഎഎസുകാരായ ഉദ്യോഗസ്ഥരുമാണ്. എറണാകുളം കളക്ടറായിരുന്ന ഡോ.ബീനയായിരുന്നു മൊബിലിറ്റി ഹബ്ബിന്റെ ആദ്യത്തെ മാനേജിങ് ഡയറക്ടർ. ഇവരുടെ നേതൃത്വത്തിലാണ് മൊബിലിറ്റി ഹബ്ബ് ഭൂമി ഏറ്റെടുത്തതും യാഥാർത്ഥ്യമാക്കിയതും. ആർ.ഗിരിജ മാനേജിങ് ഡയറക്ടറായി വന്നപ്പോഴും ഹബ്ബിന്റെ വികസന പ്രവർത്തനങ്ങൾ മുമ്പോട്ടു പോയി. ഇതിനിടെയാണ് അദാനി ഭൂമി ചോദിച്ചെത്തിയത്. ഇതിനെ ഗിരിജ എതിർത്തു. ഇതോടെ അവരെ മാറ്റി.

സൊസൈറ്റിയായി പ്രവർത്തി ക്കുന്ന വൈറ്റില ഹബ്ബ് കമ്പനിയാക്കാനുള്ള നീക്കങ്ങൾ വളരെക്കാലമായി നടന്നു വന്നിരുന്നു. ജനറൽ ബോഡി തീരുമാനം ഇല്ലാതെ ഇത്തരം ഒരു നടപടിയെടുക്കാൻ സർക്കാരിന് കഴിയില്ല. കോവിഡിന്റെ മറവിലാണ് തിരക്കിട്ട് ഓൺലൈനിലൂടെ ജനറൽ ബോഡി വിളിച്ച് കമ്പനി രൂപീകരി ക്കാനുള്ള തീരുമാനം തിടുക്കത്തിൽ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. കമ്പനിയാകുമ്പോൾ 51 ശതമാനം പങ്കാളി ത്തം സർക്കാരിനുണ്ടാകുമെങ്കിലും നിയന്ത്രണം സ്വകാര്യവ്യക്തികളിലേക്ക് മാറും.

സി.എൻ.ജി. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 50 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിനു കിട്ടണമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ആവശ്യം. 2019 നവംബറിൽ അദാനി ഗ്യാസ് സർക്കാരിനു അപേക്ഷ നൽകിയിരുന്നു. സർക്കാർ അപേക്ഷ പരിഗണിച്ച് ഹബ് സൊസൈറ്റിയുടെ അഭിപ്രായം തേടുകയുണ്ടായി. ആകെ 37 ഏക്കറാണ് ഹബിനുള്ളത്. ഇതിൽ പുതുതായി വാട്ടർ മെട്രോകൂടി വരുമ്പോൾ 20 ഏക്കർ നഷ്ടമാകും. ഇക്കാരണത്താൽ ഹബ് സൊസൈറ്റി ഗ്യാസ് ഫില്ലിങ് സ്റ്റേഷന് 50 സെന്റ് വീട്ടു നൽകാനാവില്ലെന്ന് വ്യക്തമാക്കി മറുപടി നൽകി. ഇതേ തുടർന്നാണ് ഗിരിജയെ നീക്കിയത്.

തുടർന്ന് അദാനിക്ക് സ്ഥലം പാട്ടത്തിനു നൽകുന്നതിനെതിരായ ശക്തമായ പ്രതിഷേധം ഹബിനു മുന്നിൽ നടന്നിരുന്നു. ഇപ്പോൾ എതിർപ്പ് മറികടന്നുകൊണ്ട് ഹബിൽ അദാനിക്ക് 50 സെന്റ് പാട്ടത്തിനു നൽകാനുള്ള നീക്കത്തിനു ചുക്കാൻ പിടിക്കുന്നത് ഒരു മന്ത്രി പുത്രനാണെന്ന ചർച്ചയും സജീവമായിരുന്നു. അദാനി ഗ്രൂപ്പിൽ ഉദ്യോഗസ്ഥനായ മന്ത്രി എകെ ശശീന്ദ്രന്റെ മകനെതിരെയായിരുന്നു ആരോപണം.