അമൃതയില്‍ വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ സമ്മേളനം 'മെറ്റാറസ് 2025' തുടങ്ങി

Update: 2025-02-03 12:49 GMT

കൊച്ചി : അമൃത ആശുപത്രിയിലെ ഒഫ്താല്‍മോളജി വിഭാഗത്തിന്റെയും ക്ലിനിക്കല്‍ ട്രയല്‍ നെറ്റ്വര്‍ക്കിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ ത്രിദിന സമ്മേളനം 'മെറ്റാറസ് 2025' ന് തുടക്കമായി.

മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത് യുവഗവേഷകരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യരംഗത്തെ ഗവേഷണ സാധ്യതകളും പുതിയ സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച സമ്മേളനം മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു.

വൈദ്യശാസ്ത്രരംഗത്ത് നൂതന ഗവേഷണത്തിന്റെ പങ്കിനെ കുറിച്ച് നേത്രരോഗ വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള സംസാരിച്ചു. അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബീന കെ.വി, വെറ്ററിനറി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. കെ. കെ. ഉണ്ണി, ചീഫ് റിസര്‍ച്ച് ഓഫീസര്‍ ഡോ. മെറിന്‍ ഡിക്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വൈദ്യശാസ്ത്ര ഗവേഷണ പരിശീലനത്തിനായി ക്ലിനിക്കല്‍ ട്രയല്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ച് ഗവേഷകര്‍ക്കായുള്ള ആദ്യത്തെ ഓണ്‍ലൈന്‍ ജി.സി.പി അക്രഡിറ്റേഷന്‍ പദ്ധതിക്കും സമ്മേളനത്തില്‍ തുടക്കമായി. രാജ്യത്തെ ക്ലിനിക്കല്‍ ഗവേഷണ പരിശീലന പദ്ധതികളുടെ നിലവാരം ഉയര്‍ത്തുന്നതിനായി മെറ്റാറസ് ഓണ്‍ലൈന്‍ ട്രെയിനിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍, പ്രബന്ധ അവതരണവും ക്വിസ് മത്സരവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

ഫാര്‍മകോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഡേറ്റ മാനേജ്‌മെന്റ്, മൃഗ ഗവേഷണം, നിര്‍മ്മിത ബുദ്ധി, ടെലിമെഡിസിന്‍, ബയോടെക്‌നോളജി, ഹെമറ്റോളജി തുടങ്ങി വിവിധ മേഖലകളിലെ അന്‍പതോളം ഗവേഷണ വിദഗ്ധരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമ്മേളനം ഫെബ്രുവരി രണ്ടിന് സമാപിക്കും.

Similar News