ലഹരിക്കെതിരായ ജനജാഗ്രതയെ സര്‍ക്കാര്‍ പിന്നില്‍ നിന്ന് കുത്തരുത് - വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2025-03-17 11:45 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ നടന്ന ലഹരിവേട്ട ഞെട്ടിപ്പിക്കുന്നതാണ്. പിടിക്കപ്പെട്ടവര്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിറകില്‍ രാഷ്ട്രീയ ഇടപെടലുകലാണ്. ലഹരിക്കെതിരെ നടക്കുന്ന വിവിധ ജനകീയ പോരാട്ടങ്ങളെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് ഇതിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.

ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് എസ് എഫ് ഐ - കെ എസ് യു തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും നേതാക്കളും ലഹരി വില്പന നടത്തുന്നത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഭരണ - രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ക്രിമിനലുകള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്. സമൂഹത്തില്‍ ലഹരിക്കെതിരെ മുമ്പില്ലാത്ത വിധത്തിലുള്ള ജാഗ്രത കനപ്പെട്ടു വരുകയാണ്.

സംഘടനകള്‍, സ്‌കൂളുകള്‍, പി ടി എ, മഹല്ലുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മാധ്യമങ്ങള്‍, ക്ലബ്ബുകള്‍, നാട്ടുകൂട്ടായ്മകള്‍ അങ്ങനെ എല്ലാവരും ഈ വിപത്തിനെതിരെ പോരാട്ടമുഖം തുറക്കുമ്പോഴാണ് കളമശേരിയില്‍ നിന്ന് ലഹരി പിടിച്ചെടുക്കുന്നത്. എസ് എഫ് ഐ - കെ എസ് യു പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ ലഹരിയുടെ പ്രചാരകരായി മാറുന്നത് തടയിടാന്‍ സംഘടന നേതൃത്വങ്ങള്‍ക്ക് സാധിക്കണം. സംസ്ഥാന സര്‍ക്കാര്‍ കേവല വാഗ്വിലാസങ്ങളില്‍ മാത്രം അഭിരമിക്കാതെ കര്‍ശന നടപടികളിലേക്ക് കടക്കണമെന്ന് പ്രസാദ് പാലേരി പറഞ്ഞു.

Similar News