'തലച്ചോറിന് ക്ഷതമേറ്റ് ആശുപത്രിയില്‍'; ബസൂക്ക ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ഹക്കിം ഷാജഹാന്‍

ബസൂക്ക ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ച് ഹക്കിം ഷാജഹാന്‍

Update: 2025-04-13 15:46 GMT

കൊച്ചി: മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രത്തില്‍ നടന്‍ ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ബസൂക്കയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരപകടത്തേക്കുറിച്ചും മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷം ചെയ്തതിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഹക്കിം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഹക്കിം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗെയിമറായ സണ്ണി എന്ന കഥാപാത്രമായാണ് നടന്‍ ചിത്രത്തിലെത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് ഹക്കിം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാന്‍ അവിസ്മരണീയമായ ഒരവസരം ലഭിച്ചു. ഈ നിമിഷങ്ങള്‍ താന്‍ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കുമെന്നും ഹക്കിം കുറിച്ചിട്ടുണ്ട്.

'ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറില്‍ ക്ഷതമുണ്ടാകുന്നതിനു വരെ കാരണമായി. എങ്കിലും ഞങ്ങള്‍ മുന്നോട്ടു പോകുക തന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങള്‍ക്കൊരു സിനിമയല്ല. പൂര്‍ത്തിയാക്കണമെന്ന് ഞങ്ങള്‍ ദൃഢ നിശ്ചയമെടുത്ത പോരാട്ടമാണ്.'' ഹക്കിം കൂട്ടിച്ചേര്‍ത്തു.

അപകടം സംഭവിച്ചതിന് ശേഷമുള്ള ചിത്രങ്ങളും നടന്‍ പങ്കുവച്ചിട്ടുണ്ട്. സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ 'ബസൂക്ക' മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് അവതരിപ്പിച്ചിരിക്കുന്നത്. ൗതം വാസുദേവ് മേനോനും ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

Tags:    

Similar News