ലാപതാ ലേഡീഡ് 2025 ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രം; തെരഞ്ഞടുക്കപ്പെട്ടത് 29 ചിത്രങ്ങളില്‍ നിന്ന്; അവസാന അഞ്ചിലെത്തി ഉള്ളൊഴുക്കും

അവസാന അഞ്ചിലെത്തി ഉള്ളൊഴുക്കും

Update: 2024-09-23 10:30 GMT

മുംബൈ: നടന്‍ ആമിര്‍ഖാന്‍ നിര്‍മ്മിച്ച് ആമിര്‍ ഖാന്റെ മുന്‍ഭാര്യ കൂടിയായ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാവും. അസമീസ് സംവിധായകന്‍ ജാനു ബറുവയുടെ നേതൃത്വത്തിലുള്ള 13 അംഗ സെലക്ട് കമ്മിറ്റി ചിത്രം തെരഞ്ഞെടുക്കാന്‍ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

ബോളിവുഡ് ഹിറ്റ് ചിത്രമായ 'അനിമല്‍', ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രം 'ആട്ടം', ഉള്ളൊഴുക്ക്, കാനില്‍ അവാര്‍ഡ് കിട്ടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്നിവയുള്‍പ്പെടെ 29 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇത് തെരഞ്ഞെടുത്തത്. മലയാള ചിത്രം ഉള്ളൊഴുക്ക് അവസാന അഞ്ചു ചിത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു.ഹിന്ദി സിനിമ ശ്രീകാന്ത്, തമിഴ് സിനിമകളായ വാഴൈ, തങ്കലന്‍, എന്നിവയാണ് ആദ്യ അഞ്ചില്‍ ഇടംപിടിച്ച മറ്റു ചിത്രങ്ങള്‍.പുരുഷാധിപത്യത്തെക്കുറിച്ചുള്ള ലഘുവായ ആക്ഷേപഹാസ്യമാണ് ലാപതാ ലേഡീസ്.

അക്കാദമി അവാര്‍ഡിലെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ മത്സരിക്കാനാണ് ചിത്രം തെരഞ്ഞെടുത്തത്. തമിഴ് ചിത്രം മഹാരാജ, കല്‍ക്കി 2898 എഡി, ഹനു-മാന്‍ എന്നി തെലുങ്ക് ചിത്രങ്ങളും സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ആര്‍ട്ടിക്കിള്‍ 370 എന്നി ഹിന്ദി ചിത്രങ്ങളും പട്ടികയിലുണ്ടായിരുന്നു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 2018 ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുത്ത് കഴിഞ്ഞ വര്‍ഷം അയച്ചിരുന്നു.

2025ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ലാപതാ ലേഡീസ് വന്നിരുന്നെങ്കില്‍ എന്ന് മുന്‍പ് കിരണ്‍ റാവു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 'ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ലാപതാ ലേഡീസ് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കില്‍ എന്റെ സ്വപ്നം പൂര്‍ത്തീകരിക്കുമായിരുന്നു. അതിന് ചില നടപടി ക്രമങ്ങളുണ്ട്. ഓസ്‌കറിലേക്ക് ലാപതാ ലേഡീസ് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നാണ് കിരണ്‍ റാവു അന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞത്.

5 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്.ആമിര്‍ ഖാനും ജ്യോതി ദേശ്പാണ്ഡെയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ.

Tags:    

Similar News