നൃത്തസംവിധായകന്‍ റെമോ ഡിസൂസയും ഭാര്യയും ചേര്‍ന്ന് 11.96 കോടി രൂപ തട്ടിയതായി പരാതി; യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരും മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദമ്പതികള്‍

Update: 2024-10-21 08:43 GMT

മുംബൈ: നൃത്തസംവിധായകന്‍ റെമോ ഡിസൂസയും ഭാര്യ ലിസെല്ലെ ഡിസൂസയും മറ്റ് അഞ്ചുപേരും ചേര്‍ന്ന് 11.96 കോടി രൂപയുടെ വഞ്ചന നടത്തിയതായി നൃത്ത സംഘത്തിന്റെ പരാതി. വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ താനെ പോലീസ് കേസെടുത്തു. 26കാരനായ ഡാന്‍സറുടെ പരാതിയിലാണ് കേസ്. പരാതിക്കാരനും സംഘവും 2018 മുതല്‍ 2024 ജൂലൈ വരെ വഞ്ചിക്കപ്പെട്ടുവെന്നാണ് എഫ്‌ഐആറിലുള്ളത്. പരാതിക്കാരായ സംഘം ഒരു ടെലിവിഷന്‍ ഷോയില്‍ പരിപാടി അവതരിപ്പിക്കുകയും അതില്‍ വിജയികളാകുകയും ചെയ്തിരുന്നു.

റെമോ ഡിസൂസയും ഭാര്യ ലിസെല്ലെയുമടങ്ങുന്ന സംഘം പരിപാടി അവതരിപ്പിച്ച സംഘം തങ്ങളുടേതാണെന്ന് കാണിച്ച് 11.96 കോടി രൂപ സമ്മാനത്തുക തട്ടിയെടുത്തുവെന്നാണ് പറയുന്നത്. ഓം പ്രകാശ് ശങ്കര്‍ ചൗഹാന്‍, രോഹിത് ജാദവ്, ഫ്രെയിം പ്രൊഡക്ഷന്‍ കമ്പനി, വിനോദ് റാവത്ത്, രമേശ് ഗുപത് തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതേസമയം ആരോപണത്തിനെതിരെ റെമോ രംഗത്ത് എത്തി. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരും മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദമ്പതികള്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ ഭാഗം ഉടന്‍ അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. റെമോയുടെയും ലിസെല്ലയുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ പങ്കുവെച്ച പ്രസ്താവന ഇങ്ങനെയായിരുന്നു: 'ഒരു പ്രത്യേക നൃത്തസംഘവുമായി ബന്ധപ്പെട്ട് ചില പരാതികള്‍ രജിസ്റ്റര്‍ ചെയ്തതായി മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് നിരാശാജനകമാണ്. യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുന്നതിന് മുമ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'.

ഞങ്ങള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നും. ഞങ്ങള്‍ ഇതുവരെ ചെയ്തതുപോലെ ഇപ്പോഴത്തെ കേസുമായി സഹകരിക്കുന്നത് തുടരുമെന്നും റെമോ ഡിസൂസയും ഭാര്യ ലിസെല്ലും പറഞ്ഞു.

Tags:    

Similar News