സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെ കുറിച്ചുള്ള ചിത്രമാണ് 'കാതല്‍'; അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ തോന്നിയില്ല: സിനിമയില്‍ ഇന്റിമേറ്റ് സീന്‍ ഒഴിവാക്കിയതിന് കാരണം മമ്മൂട്ടി അല്ല; ജിയോ ബേബി

Update: 2024-10-07 10:34 GMT

കാതല്‍' സിനിമയില്‍ നിന്നും എന്തുകൊണ്ടാണ് ഇന്റിമേറ്റ് സീനുകള്‍ ഒഴിവാക്കിയതെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ജിയോ ബേബി. മമ്മൂട്ടി ഉള്ളതു കൊണ്ടാണ് സ്വവര്‍ഗ പ്രണയത്തെ കുറിച്ച് പറയുന്ന സിനിമയായിട്ടും ഇന്റിമേറ്റ് സീനുകള്‍ ഒഴിവാക്കിയത് എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ അതല്ല കാരണം എന്നാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മമ്മൂക്ക ഈ സിനിമയില്‍ ഉള്ളതു കൊണ്ടാണ് ചിത്രത്തില്‍ ഇഴുകി ചേര്‍ന്നുള്ള രംഗങ്ങള്‍ ഇല്ലാത്തത് എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. പക്ഷെ അത് അങ്ങനെയല്ല, ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്റെ കയ്യിലുണ്ട്. സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെ കുറിച്ചാണ് ചിത്രം പറയുന്നത്. അവര്‍ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാന്‍ എനിക്ക് തോന്നിയില്ല.

സിനിമയ്ക്ക് അത് ആവശ്യമായിരുന്നില്ല. മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ മറ്റേതെങ്കിലും നടനെ വച്ച് കാതല്‍ ഞാന്‍ ചെയ്യുമായിരുന്നു. എനിക്ക് മാത്രമാണ് മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നത്. എല്‍ജിബിറ്റിക്യൂ കമ്യൂണിറ്റെയെക്കുറിച്ച് നല്ല ധാരണയുള്ള ഒരാള്‍ ഈ സിനിമയില്‍ നായകനാകണം എന്നുള്ളതുകൊണ്ടാണ് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തത്. കഥ പറഞ്ഞപ്പോള്‍ തന്നെ മമ്മൂട്ടിക്ക് വിഷയത്തെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് മനസിലായി. എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തു എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ ഈ ആശയം മനസിലാകുന്ന ഒരാള്‍ തന്നെ വേണം എന്നുള്ളതുകൊണ്ടാണെന്ന് താന്‍ മമ്മൂട്ടിയോട് പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞു.

മമ്മൂക്കയ്ക്ക് മനസിലായാല്‍ അദ്ദേഹം ചെയ്യുമല്ലോ, അദ്ദേഹത്തിന് മനസിലാകുമോ എന്ന് നോക്കാം എന്നാണ് ഞാന്‍ തിരക്കഥാകൃത്തുക്കളായ ആദര്‍ശിനോടും പോള്‍സനോടും പറഞ്ഞത്. കാതല്‍ വായിക്കുമ്പോള്‍ തന്നെ മമ്മൂട്ടി ആയിരുന്നു മനസ്സില്‍. ഞാന്‍ അത് മറ്റുള്ളവരോട് പറഞ്ഞു. ബോളിവുഡിലോയും മറ്റും നടന്‍മാര്‍ക്ക് തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന അനാവശ്യ ഭയമുണ്ട്. അത്തരത്തില്‍ ഭയമൊന്നുമില്ലാത്ത ഒരു നടന്‍ നമുക്കുണ്ട് എന്നതാണ് നമ്മുടെ സന്തോഷവും എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പോയി കണ്ട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം ഒക്കെ പറഞ്ഞു. സിനിമ നിര്‍മിക്കാമെന്നും അദ്ദേഹം ഏറ്റു.

Tags:    

Similar News