റഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്'; ചിത്രം കണ്ട് പല റഷ്യക്കാരും കരഞ്ഞു, നിരവധി പേര്‍ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു: ചിദംബരം

Update: 2024-10-07 07:10 GMT

കൊച്ചി: റഷ്യയിലെ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്. കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലില്‍ ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തെ തേടിയെത്തിയത്. സുഷിന്‍ ശ്യാമായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. സുഷിന്‍ ശ്യാമിന് വേണ്ടി പുരസ്‌കാരം ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം ഏറ്റുവാങ്ങി.

'മഞ്ഞുമ്മല്‍ ബോയ്സ്' കണ്ട് പല റഷ്യക്കാരും കരഞ്ഞെന്നും സ്‌ക്രീനിങ്ങിന് ശേഷം നിരവധി പ്രേക്ഷകരാണ് കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തതെന്നും സംവിധായകന്‍ ചിദംബരം റഷ്യന്‍ ചലച്ചിത്രോത്സവത്തിന്റെ അനുഭവം പറഞ്ഞു.

ഇന്ത്യയിലെ പോലെ മികച്ച സ്വീകരണമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സിന് റഷ്യയില്‍ നിന്നും ലഭിച്ചത്. നമ്മുടെ നാട്ടില്‍ ആരംഭിച്ച കഥ ഇപ്പോള്‍ സോച്ചിയിലെ കിനോ ബ്രാവോയില്‍ എത്തിയിരിക്കുന്നു, ഇതൊരു അഭിമാനകരമായ യാത്രയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവായ ഷോണ്‍ ആന്റണി പറഞ്ഞു. കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വര്‍ഷം മത്സര വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രവുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.



ഇന്ത്യന്‍ സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയായിരുന്നു. അതേസമയം ഇന്ത്യയില്‍ നിന്നും കാനില്‍ അടക്കം അവാര്‍ഡ് നേടിയ പായല്‍ കപാഡിയയുടെ കാന്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്നിവയും റഷ്യന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

2024 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു. ഇരുന്നൂറ് കോടിയലധികമാണ് ചിത്രം ബോക്സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരമാണ്.

Tags:    

Similar News