'സമൂഹം രണ്ടായി നിന്ന് പോരാടുന്നത് അപകടകരമായ കാഴ്ച'; മുഖ്യമന്ത്രിയോട് സർവകക്ഷി യോഗം വിളിക്കണമെന്ന് ഹരീഷ് പേരടി
കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ചിത്രമായ എമ്പുരാനെ ചൊല്ലിയുണ്ടായ വിവാദം കനക്കുകയാണ്. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം വീണ്ടും പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരം ഹരീഷ് പേരടി. ഒരു സർവ്വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്..സഖാവേ..ഒരു കലാ സൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്...ഇതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാൻ കരുതുന്നു..
ഇത് തുടർന്ന് പോകുന്നത് നമ്മൾ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാർദ്ധത്തിനും സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നിലനിൽപ്പിനും കോട്ടം തട്ടുന്നതാണ് ..അതിനാൽ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും കോൺഗ്രസ്സിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവ്വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്...ഒരു കലകാരന്റെ സാമൂഹിക ഉത്തരവാദിത്വമാണ് ഇവിടെ രേഖപ്പെടുത്തിയത് എന്ന ഉറച്ച വിശ്വാസത്തോടെ..ഹരീഷ് പേരടി ..
സംഭവത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലും അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എനറെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്.
അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.