റോഡ് മുറിച്ചുകടക്കുമ്പോൾ കാറിലെത്തിയ ഇമാറാത്തി പൗരൻ ഇടിച്ചുതെറിപ്പിച്ചു; അബൂദബിയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചത് മലപ്പുറം സ്വദേശി; ആ മലയാളി കുടുംബത്തിന് നഷ്ടപരിഹാരം വിധിക്കുമ്പോൾ

Update: 2025-08-17 15:17 GMT

അബൂദബി: അബൂദബിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് നാല് ലക്ഷം ദിർഹം (ഏകദേശം 95.4 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബി കോടതി ഉത്തരവിട്ടു. കൽപകഞ്ചേരി രണ്ടത്താണി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്റെ കുടുംബത്തിനാണ് ഈ നഷ്ടപരിഹാരം ലഭിച്ചത്. 2023 ജൂലൈ 6-ന് അൽ ബതീൻ-അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വെച്ചുണ്ടായ അപകടത്തിലാണ് മുസ്തഫ ദാരുണമായി മരിച്ചത്.

ബസ്സിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് മുസ്തഫയെ ഇമാറാത്തി പൗരൻ ഓടിച്ച കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ഫാൽക്കൺ ഐ ക്യാമറ ദൃശ്യങ്ങളിൽ നിന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. അപകടസ്ഥലത്ത് വെച്ചുതന്നെ മുസ്തഫ മരണപ്പെട്ടു.

തുടർന്ന്, കാർ ഡ്രൈവർക്ക് അബൂദബി ക്രിമിനൽ കോടതി 20,000 ദിർഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാധനവും (ബ്ലഡ് മണി) നൽകാൻ വിധിച്ചിരുന്നു. എന്നാൽ, ലഭിച്ച തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇൻഷുറൻസ് അതോറിറ്റിയിൽ നഷ്ടപരിഹാരത്തിനായി കേസ് ഫയൽ ചെയ്യുകയായിരുന്നു.

ലീഗൽ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സമർപ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ്, ദിയാധനത്തിന് പുറമെ രണ്ട് ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടത്. മുസ്തഫയുടെ ഉമ്മ, ഭാര്യ, രണ്ട് മക്കൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

Tags:    

Similar News