10,000 ഒന്നു വേണ്ട; 1560 രൂപയ്ക്ക് സിനിമ കാണാം: കരണ്‍ ജോഹറിന്റെ വിമര്‍ശനത്തിന് മര്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മറുപടി

Update: 2024-09-26 07:06 GMT

നാലംഗ അടങ്ങുന്ന കുടുംബത്തിലെ ആളുകള്‍ക്ക് ഒരു സിനിമ കാണാന്‍ പോകണമെന്നുണ്ടെങ്കില്‍ 10,000 രൂപ വേണമെന്ന വിമര്‍ശനത്തിന് മറുപടിയുമായി മര്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. സംവിധായകന്‍ കരണ്‍ ജോഹറാണ് സിനിമ ടിക്കറ്റിലെ വര്‍ധനവിനും, തിയേറ്ററില്‍ നല്‍കുന്ന ഭക്ഷണത്തിന് ഈടാക്കുന്ന പൈസ കൂടുതലാണെന്ന വിമര്‍ശനം ഉന്നയിച്ചത്. കരണ്‍ ജോഹര്‍ പറഞ്ഞതിലും പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാന്‍ വേണ്ടി വരുന്നുള്ളൂവെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ പറഞ്ഞു.

ഇന്ത്യയിലെ ശരാശരി ടിക്കറ്റ് നിരക്ക് 130 രൂപയാണ്. 2023-2024 കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലസ് ശൃംഖലയായ പി.വി.ആര്‍ ഇനോക്‌സിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മള്‍ട്ടിപ്ലക്‌സുകളില്‍ ഇതേ കാലയളവില്‍ ശരാശരി 132 രൂപയാണ് ഒരാള്‍ക്ക് സ്‌നാക്ക്‌സുകള്‍ക്കായി ചെലവായത്. ഒരു നാലംഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ആകുന്നത്, 10,000 രൂപയല്ല, മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ പണപ്പെരുപ്പം ഉള്‍പ്പടെ കാരണമായിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് അഭിമുഖത്തിലാണ് കരണ്‍ ജോഹറിന്റെയും സോയ അക്തറിന്റെയും വിമര്‍ശനം. ജനങ്ങള്‍ക്ക് സിനിമയ്ക്ക് പോകാന്‍ കഴിയുന്നില്ല. അവര്‍ക്ക് ആഗ്രഹമുണ്ടാകും പക്ഷേ കഴിയില്ല. രണ്ട് സിനിമകള്‍ക്ക് പോകണമെന്നുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ആലോചിക്കേണ്ടി വരും, രണ്ടിലൊന്നിനെ തിരഞ്ഞെടുക്കേണ്ടി വരും. ലാപതാ ലേഡീസ് കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് ചെലവ് താങ്ങാന്‍ കഴിയണമെന്നില്ല, സോയ അക്തര്‍ പറഞ്ഞു.

നൂറ് വീടുകള്‍ 99 വീടുകളില്‍ ഉള്ളവരും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സിനിമ കാണാന്‍ പോകുന്നത്. അവര്‍ക്ക് സിനിമ കാണാന്‍ ഉള്ള ചില താങ്ങാനാകുന്നില്ല. ഫെസ്റ്റിവിലിനോ, സ്ത്രീ പോലുള്ള പടങ്ങള്‍ ഇറങ്ങുമ്പോള്‍ മാത്രമാണ് സിനിമ കാണുന്നത്. പല കുടുംബങ്ങള്‍ സിനിമ തിയേറ്ററില്‍ പോകാന്‍ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികള്‍ പോപ്‌കോണോ ഐസ്‌ക്രീമോ വേണമെന്ന് പറയുമ്പോള്‍ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്. അതിനാല്‍ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവര്‍ പോകും.

വില കൂടുതലായതിനാല്‍ മക്കള്‍ പോപ്‌കോണ്‍ വേണമെന്ന് പറയുമ്പോള്‍ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങള്‍ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക് പോയി വരാന്‍ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത് കാര്യമാണ്, കരണ്‍ ജോഹര്‍ പറഞ്ഞു. സിനിമകള്‍ റിലീസാകുന്ന ദിവസങ്ങളില്‍ പലപ്പോഴും ടിക്കറ്റുകള്‍ക്ക് അധികനിരക്ക് ഈടാക്കാറുണ്ട്. മുംബൈയിലും ഡല്‍ഹിയിലും ഷാരൂഖ് ഖാന്റെ ജവാന്‍ സിനിമയുടെ ടിക്കറ്റുകള്‍ക്ക് 2400 രൂപ വരെ വിലയുണ്ടായിരുന്നു. ഇതിന് പുറമെയാണ് സ്‌നാക്ക്‌സുകളുടെ അമിതവില.

Tags:    

Similar News