പാടിപ്പതിഞ്ഞ ഗാനങ്ങള്‍ ബാക്കിയാക്കി മാപ്പിളപ്പാട്ടു ഗായകന്‍ ഫൈജാസ് ഉളിയില്‍ വിട പറഞ്ഞു; കാര്‍ അപകടം തട്ടിയെടുത്തത് അതുല്യ കലാകാരനെ; ഗായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്
മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ വാഹനാപകടത്തിൽ മരിച്ചു
കണ്ണൂര്‍: കണ്ണൂരിനെ നടുക്കി മാപ്പിളപ്പാട്ടു ഗായകന്റെ അപ്രതീക്ഷിത വിയോഗം 'തേനൂറും ഇശലിന്റെ മാധുര്യത്തോടെ ശ്രോതാക്കളുടെ മനസില്‍ ഇടം നേടിയ ഫൈജാസ് ഉളിയിലിന്റെ ദുരന്തമാണ് കലാസ്വാദകരെ ഞെട്ടിച്ചത്. ഇരിട്ടി -മട്ടന്നൂര്‍ റോഡില്‍ പുന്നാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കലാലോകത്ത് ശ്രദ്ധേയനായ യുവാവിന്റെദാരുണാന്ത്യം. പ്രശസ്ത മാപ്പിളപ്പാട്ട് യുവ ഗായകനായ ഉളിയില്‍ സ്വദേശിയായ ഫൈജാസാണ് അതിദാരുണമായി മരിച്ചത്. അപകടത്തില്‍ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെപുന്നാട് ടൗണിന് സമീപമാണ് അപകടം. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ യുവാവിനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെതുടര്‍ന്ന് സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇടിയുടെ ആഘാതത്തില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
ഫൈ ജാസ് സഞ്ചരിച്ച ആള്‍ട്ടോ കാറും എതിരെ വന്ന ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും ഇരിട്ടി പൊലിസും ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല പുറത്തും അറിയപ്പെടുന്ന മാപ്പിളപ്പാട്ട് കലാകാരനാണ് ഫൈജാസ്. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന് ആരാധകരുണ്ട്. സംഭവത്തില്‍ ഇരിട്ടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.