മകളുടെ ചികില്‍സയ്ക്കായി ലണ്ടനില്‍ എത്തിയത് 1960കളില്‍; യു.കെ പാര്‍ലമെന്റിന്റെ ഉപരിസഭയായ 'ഹൗസ് ഓഫ് ലോഡ്‌സി'ലെത്തിയ പ്രവാസി; ഹൗസ് ഓഫ് ലോഡ്‌സില്‍ ഡെപ്യൂട്ടി സ്പീക്കറായ ആദ്യ ഇന്ത്യന്‍ വംശജന്‍; ബ്രിട്ടണെ ഇന്ത്യയുമായി ചേര്‍ത്ത് നിര്‍ത്തിയ സൗഹൃദ പാലം; ഇന്ത്യയ്ക്കും സ്വരാജ് പോള്‍ തീരാ നഷ്ടമാകും

Update: 2025-08-23 02:38 GMT

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ കഠിനാധ്വാനം കൊണ്ട് വ്യവസായ ലോകത്തെ തിളങ്ങും നക്ഷത്രമാണ് മനുഷ്യ സ്‌നേഗി. 94 വയസ്സായിലാണ് മരണം. ജീവകാരുണ്യത്തിന്റെ മുഖമായിരുന്നു സ്വരാജ് പോള്‍. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്. ഹൗസ് ഓഫ് ലോഡ്സിലെ അംഗമായ അദ്ദേഹം ജലന്ധറിലാണ് ജനിച്ചത്. മകളായ അംബികയുടെ ചികിത്സക്കായാണ് 1960കളില്‍ അദ്ദേഹം യുകെയിലേയ്ക്ക് താമസംമാറ്റിയത്. മകളുടെ മരണശേഷം കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2015ല്‍ മകന്‍ അംഗദ് പോളും 2022ല്‍ ഭാര്യ അരുണയും മരിച്ചു. അവരുടെ ഓര്‍മക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.

സണ്‍ഡേ ടൈംസിന്റെ ഈവര്‍ഷത്തെ സമ്പന്ന പട്ടികയില്‍ അദ്ദേഹം 81-ാം സ്ഥാനത്തായിരുന്നു. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു. സ്റ്റീല്‍, എന്‍ജിനിയറിങ് മേഖലയിലെ ബഹുരാഷ്ട്ര കമ്പനിയായ കാപാറോ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശമായ രണ്ട് ബില്യണ്‍ പൗണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആസ്തി. യുകെ, വടക്കേ അമേരിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 40 ലധികം ശാഖകള്‍ കാപാറോ ഗ്രൂപ്പിനുണ്ട്. മകന്‍ ആകാശ് പോള്‍ കാപാറോ ഇന്ത്യയുടെ ചെര്‍മാനും കാപാറോ ഗ്രൂപ്പിന്റെ ഡയറക്ടറുമാണ്. യു.കെയിലെ വ്യവസായം, ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍, പൊതുസേവനം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ബ്രിട്ടന്‍ പ്രഭു സ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്.

ഇന്ത്യ-യുകെ ബന്ധത്തിന് കരുത്തുപകര്‍ന്ന വ്യവസായിയായിരുന്നു മാനവസേവ മുഖമുദ്രയാക്കിയ ഈ പ്രവാസി. 1968ലാണ് കപാറോ ഗ്രൂപ്പ് അദ്ദേഹം സ്ഥാപിച്ചത്. സ്റ്റീല്‍, എന്‍ജിനീയറിങ്, പ്രോപ്പര്‍ട്ടി മേഖലകളില്‍ ആയിരുന്നു ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍. ഇന്ത്യാ ബ്രിട്ടിഷ് ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഇന്ത്യ, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ കപാറോ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ജലന്ധറിലായിരുന്നു സ്വരാജ് പോളിന്റെ സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം. യുഎസിലെ എംഐടിയില്‍നിന്ന് ബിരുദം നേടിയ സ്വരാജ് പോള്‍ അന്നത്തെ കല്‍ക്കട്ടയില്‍ തിരിച്ചെത്തി കുടുംബ വ്യവസായത്തില്‍ പങ്കുചേരുകയായിരുന്നു. ഇരട്ടകളായ ആണ്‍മക്കള്‍ അംബറും ആകാശും പെണ്‍മക്കളായ അഞ്ജലി, അംബിക എന്നിവരും കൊല്‍ക്കത്തയില്‍ ആണ് ജനിച്ചത്.

അംബിക പോള്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബ്ള്‍ ട്രസ്റ്റ് വഴി ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങളില്‍ സഹായം നല്‍കി. 1996ല്‍ ജോണ്‍ മേജര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് യു.കെ പാര്‍ലമെന്റിന്റെ ഉപരിസഭയായ 'ഹൗസ് ഓഫ് ലോഡ്‌സി'ലെത്തിയത്. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയെ നിര്‍ലോഭമായി സഹായിച്ചിരുന്നു. ഹൗസ് ഓഫ് ലോഡ്‌സില്‍ ഡെപ്യൂട്ടി സ്പീക്കറായ ആദ്യ ഇന്ത്യന്‍ വംശജന്‍ എന്ന പദവിയും അദ്ദേഹത്തിനാണ്. പ്രിവി കൗണ്‍സിലിലും അംഗമായിരുന്നു. 26 വര്‍ഷത്തിലേറെ വോള്‍വര്‍ഹാംപ്ടണ്‍ സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിച്ചു. 1978ല്‍ എലിസബത്ത് രാജ്ഞി നൈറ്റ് പദവി നല്‍കി ആദരിച്ചു.

സ്വരാജ് പോളിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, വ്യവസായം, മറ്റു മനുഷ്യരോടുള്ള സ്‌നേഹം, യുകെയിലെ പൊതു സേവനം എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ സ്മരിച്ചു. ഇന്ത്യ യുകെ ബന്ധം ശക്തിപ്പെടുത്താന്‍ സ്വരാജ് പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

Tags:    

Similar News