ഗോള്‍ഡ് സ്‌കീമില്‍ നെടുമങ്ങാട് സ്വദേശിനി നിക്ഷേപിച്ചത് 7 ലക്ഷം രൂപ; സുഹൃത്തില്‍ നിന്നും കൈപ്പറ്റിയത് 10 പവന്‍; അല്‍ മുക്താദിര്‍ ജ്വല്ലറിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്; ഇതുവരെ മറുനാടന്‍ ശേഖരിച്ചത് 30തില്‍ പരം എഫ്‌ഐആറുകള്‍; തിരിച്ചു നല്‍കേണ്ടത് കോടികള്‍; തട്ടിപ്പിന്റെ വ്യാപ്തി പെരുകുമ്പോള്‍; മുതലാളി സുഖവാസത്തില്‍

Update: 2025-06-28 07:55 GMT

തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറിക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 30ഓളം എഫ്‌ഐആറുകള്‍ മറുനാടന് ലഭിച്ചു. ഇതില്‍ നിന്നും സ്ഥാപനത്തിന്റെ മറവില്‍ നടന്നത് കോടികളുടെ തട്ടിപ്പാണെന്നത് വ്യക്തമാണ്. തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ് നിക്ഷേപകര്‍ക്ക് നഷ്ടമായ തുക തിരിച്ചു ലഭിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിലും കന്റോണ്‍മെന്റ് പോലീസ് അല്‍ മുക്താദിര്‍ ഗ്രൂപ്പിനെതിരെ കേസെടുത്തു. അധിക ലാഭം നല്‍കാമെന്ന് പറഞ്ഞ് പണവും സ്വര്‍ണവും നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നില്ല.

നെടുമങ്ങാട് സ്വദേശി നല്‍കിയിരിക്കുന്ന പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അല്‍ മുക്താദിര്‍ ഗ്രൂപ്പ് ചെയര്‍മാനും, സിഇഒ യുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാമിനും, അല്‍ റസാഖ് സ്ഥാപനത്തിനുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 7 ലക്ഷം രൂപയും 10 പവന്‍ സ്വര്‍ണവും നഷ്ടമായെന്നാണ് പരാതി. 2024 ഫെബ്രുവരിയിലാണ് പരാതിക്കാരി അല്‍ മുക്താദറിന്റെ സ്റ്റാച്യൂ ബ്രാഞ്ചില്‍ നിക്ഷേപം നടത്തുന്നത്. കാലാവധി കഴിയുന്ന മുറയ്ക്ക് 20 ശതമാനം ലാഭവിഹിതം നല്‍കാമെന്ന വാഗ്ദാനത്തിലാണ് 11 മാസത്തെ നിക്ഷേപ സ്‌കീമിലേക്ക് പരാതിക്കാരിയെ ചേര്‍ക്കുന്നത്. 7 ലക്ഷം രൂപയാണ് പരാതിക്കാരി സ്ഥാപനത്തില്‍ നിക്ഷേപിക്കുന്നത്.

പണം സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് അയച്ചത്. അധിക ലാഭവും പണിക്കൂലിയില്ലാതെ സ്വര്‍ണവും നല്‍കാമെന്നും പറഞ്ഞ് 11 മാസത്തെ ഗോള്‍ഡ് സ്‌കീമിലേക്ക് ചേര്‍ത്ത് നിരവധി പേരെയാണ് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പിനിരയാക്കിയത്. പരാതിക്കാരിയുടെ സുഹൃത്തിന്റെ പക്കല്‍ നിന്നും സ്വര്‍ണം നിക്ഷേപമായി സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു. 10.897375 പവന്‍ സ്വര്‍ണമാണ് പരാതിക്കാരിയുടെ സുഹൃത്തില്‍ നിന്നും കൈപ്പറ്റിയത്. കരാറും ഒപ്പിട്ടിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തുകയോ ലാഭവിഹിതമോ പരാതിക്കാരിക്കോ സുഹൃത്തിനോ ലഭിച്ചിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നിക്ഷേപ തുകയും സ്വര്‍ണവും ആവശ്യപ്പെട്ട് നിരവധി തവണയാണ് പരാതിക്കാര്‍ സ്ഥാപനത്തില്‍ കയറിയിറങ്ങിയത്.

എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെയാണ് അല്‍ മുക്താദിറിന്റെ തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പണം തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് പരാതിക്കാര്‍ പോലീസിനെ സമീപിക്കുന്നത്. നിരവധി പരാതിക്കാരാണ് വിവിധ സ്റ്റേഷനുകളില്‍ എത്തുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അല്‍ മുക്താദറിന്റെ തട്ടിപ്പ് വാര്‍ത്ത പുറത്ത് കൊണ്ട് വരാന്‍ മടി കാണിക്കുമ്പോള്‍ മറുനാടന്‍ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തി. 30ഓളം എഫ്‌ഐആറുകള്‍ മറുനാടന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോര്‍ട്ട്, കന്റോണ്‍മെന്റ്, കല്ലമ്പലം സ്റ്റേഷനുകളില്‍ എത്തിയ പരാതികളുടെ വിശദമായ വാര്‍ത്തകള്‍ പുറത്ത് കൊണ്ട് വന്നതും മറുനാടനാണ്.

അതേസമയം, കേസെടുക്കുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാനോ നിക്ഷേപകര്‍ക്ക് നഷ്ടമായ തുക കണ്ടെത്തി നല്‍കാനോ ഉള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടില്ല. വിവാഹ ആവശ്യങ്ങള്‍ക്കായി നിക്ഷേപിച്ച പണം നഷ്ടമായതോടെ കല്യാണം മുടങ്ങിയ സാഹചര്യങ്ങളുമുണ്ടായി. പണം നഷ്ടമായവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണ്. കോടികളുടെ തട്ടിപ്പാണ് അല്‍ മുക്താദറിന്റെ മറവില്‍ നടന്നത്. നേരത്തെ, ബഡ്സ് ആക്ട് നിയമപ്രകാരം അല്‍ മുക്താദിര്‍ ഗ്രൂപ്പിനെതിരെ കല്ലമ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയും പുറത്ത് കൊണ്ട് വന്നത് മറുനാടനാണ്.

2023 ഡിസംബറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞതാണ് തട്ടിപ്പിന്റെ വ്യാപ്തി 3000 കോടിയില്‍ എത്തിയത്. കൊല്ലത്തെ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് നടക്കുന്നത് വലിയ തട്ടിപ്പാണെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. ബഡ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നും വിശദീകരിച്ചു. ഡിവൈഎസ് പി അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തുടര്‍ നടപടി എടുത്തില്ല. ഇതിന് കാരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ ഇടപെടലായിരുന്നു. ആ റിപ്പോര്‍ട്ട് മുക്കലാണ് കേരളം ആകെ കേസാകുന്ന തട്ടിപ്പായി അല്‍മുക്താദിര്‍ മാറ്റുന്നത്. 2023 ഡിസംബര്‍ ഒന്നിന് ആ പോലീസുകാരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വരാനിരിക്കുന്ന കുംഭകോണത്തിന് തെളിവായിരുന്നു. ആ റിപ്പോര്‍ട്ട് മറുനാടന്‍ പുറത്തു വിടകുയാണ്. എങ്ങനെയാണ് സ്വര്‍ണ്ണത്തിന്റെ മറവില്‍ നിക്ഷേപ തട്ടിപ്പ് അല്‍മുക്താദിര്‍ നടത്തുന്നതെന്ന് ആ റിപ്പോര്‍ട്ടില്‍ വ്യക്തം. അതില്‍ നടപടികള്‍ എടുത്തിരുന്നുവെങ്കില്‍ ഇത്രയും വലിയ തട്ടിപ്പ് ഉണ്ടാകുമായിരുന്നില്ല.

കോടികളുടെ തട്ടിപ്പാണ് അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പിലൂടെ പുറത്ത് വരുന്നത്. തട്ടിപ്പിന്റെ വ്യാപ്തി നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ പരാതികളുമായി നിരവധി പേരാണ് പോലീസിനെ സമീപിക്കുന്നത്. പല സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20തോളം എഫ്ഐആറുകള്‍ മറുനാടന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം അല്‍ മുഖ്താദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറിയുടെ സിഇഒയും ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം, അല്‍ റസാഖ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനേജര്‍ അബു ഭായ് എന്നിവര്‍ പല എഫ് ആ ആറിലും പ്രതികളാണ്. മുമ്പ് അല്‍മുക്താദിറിനെതിരെ നിരവധി വാര്‍ത്തകള്‍ മറുനാടന്‍ കൊടുത്തിരുന്നു. അന്ന് മുസ്ലീം വിരോധമാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് വരുത്താനായിരുന്നു ചിലരുടെ ശ്രമം. മുസ്ലീം മത പണ്ഡിതരെ അടക്കം മറയാക്കി പ്രചരണം നടന്നു. പക്ഷേ ഇന്ന് ആ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായി. നിരവധി കേസുകള്‍ വന്നു. എന്നാല്‍ 2023ലെ മുന്നറിയിപ്പ് അവഗണിച്ചില്ലായിരുന്നുവെങ്കില്‍ തട്ടിപ്പ് അവിടെ അവസാനിച്ചേനേ. ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ച ശേഷമാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. ഇതില്‍ നിന്നും തട്ടിപ്പില്‍ സര്‍ക്കാരിനും പങ്കുണ്ടോ എന്ന സംശയമാണ് ഉയരുന്നത്.

അല്‍മുക്താദിര്‍ സ്വര്‍ണ്ണ കടയല്ലെന്നും സ്വര്‍ണ്ണ തട്ടിപ്പെന്നുമായിരുന്നു ഡിവൈഎസ് പി നല്‍കിയ റിപ്പോര്‍ട്ട്. മറ്റൊരാളുടെ പരാതിയിലെ അന്വേഷണമായിരുന്നു ഈ റിപ്പോര്‍ട്ടിന് കാരണം. സ്വര്‍ണ്ണാഭരണ വില്‍പ്പന മൂലധന കരാര്‍ എന്ന പേരിട്ടുള്ള കരാറിന് പിന്നിലെ വസ്തുതകളും അക്കമിട്ട് നിരത്തി. കരുനാഗപ്പള്ളിയിലെ ഇടപാടാണ് പരിശോധിച്ചത്. മുഹമ്മദ് മന്‍സൂര്‍ വലിയ തുകകള്‍ കൈപ്പറ്റുന്നു. അതിന് ശേഷം അവ സ്വര്‍ണ്ണമായി നിക്ഷേപിക്കുന്നതായി വരുത്തുന്നു. കള്ളപ്പണവും കള്ളക്കടത്ത് സ്വര്‍ണ്ണവുമെല്ലാം ഇതിന് പിന്നിലുണ്ടെന്ന സംശയം ആ ഡിവൈഎസ് പി നടത്തിയ അന്വേഷണത്തില്‍ നിറയുന്നു. പണവും സ്വര്‍ണ്ണവും വാങ്ങി 20 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്യുന്നു. സംശയാസ്പദമാണ് ഇടപാടെല്ലാം. ഇന്‍കം ടാക്സിനേയും സെബിയേയും കടക്കം കബളിപ്പിക്കുന്നുവെന്നും ആ റിപ്പോര്‍ട്ടിലുണ്ട്. പണം കൈയ്യില്‍ വാങ്ങിയ ശേഷം സ്വര്‍ണ്ണം കണക്കില്‍ സൂക്ഷിക്കുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണമാകും ഇതെന്നും ഡിവൈഎസ് പി പറയുന്നു. എന്നാല്‍ തുടരന്വേഷണം വേണമെന്ന റിപ്പോര്‍ട്ടിലെ ആവശ്യം അംഗീകരിച്ചില്ല. ഇത് മറയാക്കി അല്‍മുക്താദിര്‍ തട്ടിപ്പ് തുടര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണം തടസ്സപ്പെടുത്തിയത്.

അല്‍മുക്താദിറില്‍ ബഡ്സ് ആക്ടിന്റെ നഗ്‌നമായ ലംഘനം നടക്കുന്നുവെന്നും ഈ പോലീസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തിയിരുന്നു. സെബി നിയമങ്ങളും ലംഘിച്ചുള്ള നിക്ഷേപ സമാഹരണമാണ് നടക്കുന്നതെന്നും വ്യക്തമായി തന്നെ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷിക്കുന്നതിന്റെ മുന്‍ വര്‍ഷം ഈ ജ്യൂലറിയുടെ വാര്‍ഷിക വിറ്റുവരവ് 3 കോടിയായിരുന്നു. അടുത്ത കൊല്ലം ഇത് 11 കോടിയായി. ഇതും സാമ്പത്തിക തട്ടിപ്പിന് തെളിവാണെന്ന സംശയം ജനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇടപാടിന്റെ പേരില്‍ കരാറുണ്ടാക്കുന്നുണ്ടെങ്കിലും അതൊന്നും ഒരിടത്തും നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയപ്പോള്‍ തട്ടിപ്പിന്റെ വ്യാപ്തി മൂവായിരം കോടി കടന്നുവെന്ന് സൂചനയുണ്ട്.

Tags:    

Similar News