ഇടുക്കിയിലെ റിസോര്‍ട്ടില്‍ 'പഴയ ജനറേറ്റര്‍' എത്തിയെന്ന ആരോപണം പരിശോധിക്കും; ഭാരവാഹിയുടെ വീട്ടിലെ സോളാര്‍ 'അഴിമതിയുടെ' നേര്‍ ചിത്രമോ? പാട്ട് മത്സരത്തിലെ സമ്മാനങ്ങളുടെ വഴിയും കണ്ടെത്തും; പ്രതിമാസ ചെലവ് നൂറ് മടങ്ങ് കൂടിയത് സാങ്കേതിക പ്രശ്‌നമെന്നും വിലയിരുത്തല്‍; സ്‌പോണ്‍സര്‍ തുകയെല്ലാം അക്കൗണ്ടിലെത്തിയോ? പാര്‍ക്കിംഗ് ഗ്രൗണ്ടിലെ 'ബാറും' പൂട്ടും; ശ്വേതയും കുക്കുവും ഓഡിറ്റിംഗിന്; 'അമ്മ'യില്‍ ഗ്രൂപ്പുകള്‍ പൂട്ടികെട്ടേണ്ടി വരും

Update: 2025-08-16 06:39 GMT

കൊച്ചി: അമ്മയെ കൈപ്പിടിയിലൊതുക്കിയ പെണ്‍ കരുത്തിന്റെ അടുത്ത ലക്ഷ്യം 'ഓഡിറ്റിംഗ്'. താര സംഘടനയുടെ അക്കൗണ്ട് സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കും. അമ്മയുടെ ഓഫീസില്‍ സോളാര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. സോളാര്‍ സ്ഥാപിച്ചതിനൊപ്പം മറ്റൊരു ഭാരവാഹിയുടെ വീട് ഫ്രീയായി സോളാര്‍ ചെയ്തുവെന്നാണ് ആരോപണം. പുതിയ ജനറേറ്റര്‍ വച്ചപ്പോള്‍ പഴയതു കാണാതേയും പോയി. ഇത് ഇടുക്കിയിലെ റിസോര്‍ട്ടിലുണ്ടെന്ന് അവിടെ പോയി വന്ന നടന്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് നീക്കം. അതിനിടെ ശ്വേതാ മേനോനെതിരായ കേസിന് പിന്നില്‍ ബാബുരാജ് അല്ലെന്ന് സംഘടനയ്ക്ക് ഉറപ്പായിട്ടുണ്ട്. ഇതില്‍ പരിശോധനയൊന്നും നടക്കില്ല. എന്നാല്‍ മറ്റുള്ള വിഷയങ്ങള്‍ ഗൗരവത്തില്‍ പരിശോധിക്കും. അമ്മയുടെ മാസചെലവ് 25000 രൂപയായിരുന്നു. എന്നാല്‍ അത് 20 ലക്ഷമായി ഉയര്‍ന്നു. ഇതും അന്വേഷണ വിധേയമാക്കും. എന്നാല്‍ ഈ പ്രശ്‌നത്തിന് കാരണം കണക്കു പുസ്തകത്തിലെ സാങ്കേതിക പ്രശ്‌നം മാത്രമാമെന്നും വിലയിരുത്തലുണ്ട്. കാര്‍ പോര്‍ച്ചിന് സമീപമുള്ള ഷെഡിലെ മദ്യപാനവും ഇനി അനുവദിക്കില്ല. ഈ പരിസരവും ഭാരവാഹികളുടെ നിരീക്ഷണത്തിലാകും.

ശ്വേതാ മേനോനും കുക്കു പരമേശ്വരനും ആണ് ഇനി താരസംഘടനയായ അമ്മയെ നയിക്കുക. സംഘടനയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണു വനിതാ പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും ലഭിക്കുന്നത്. നടന്‍ ദേവനെ 27 വോട്ടുകള്‍ക്കാണു ശ്വേത തോല്‍പ്പിച്ചത്. രവീന്ദ്രനെതിരെ കുക്കുവിന്റെ ജയം 57 വോട്ടിനും. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറര്‍. പുതിയ ഭരണസമിതിയില്‍ 8 വനിതകളുണ്ട്. 12 താരങ്ങളാണ് എക്‌സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണ സീറ്റുകളില്‍ മത്സരിച്ച സരയു മോഹന്‍, അഞ്ജലി നായര്‍, ആശ അരവിന്ദ്, നീന കുറുപ്പ് എന്നിവര്‍ വിജയിച്ചു. നടി സജിത ബേട്ടി പരാജയപ്പെട്ടു. ജനറല്‍ സീറ്റുകളില്‍ മത്സരിച്ച കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ജോയ് മാത്യു, വിനു മോഹന്‍, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരും വിജയിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങളായി. നന്ദു പൊതുവാള്‍ പരാജയപ്പെട്ടു. 257 വോട്ട് നേടിയ കൈലാഷിനാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്.

അമ്മയുടെ പേരില്‍ ചിലര്‍ പല വാട്‌സാപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കുന്ന പതിവുണ്ടായിരുന്നു. വോട്ട് പിടിത്തത്തിനായി ഉണ്ടാക്കിയ 'അമ്മയുടെ പെണ്‍മക്കള്‍' ഗ്രൂപ്പ് ഏറെ വിവാദത്തില്‍ പെട്ടു. ഇത്തരത്തിലെ ഗ്രൂപ്പുകള്‍ക്കൊന്നും ഇനി അമ്മയുടെ പിന്തുണ ഉണ്ടാകില്ല. സ്‌പോണ്‍സര്‍മാരില്‍ നിന്നും കിട്ടുന്ന പല ചെറിയ തുകകളും അമ്മയുടെ അക്കൗണ്ടില്‍ എത്തിയില്ലെന്ന പരാതിയുമുണ്ട്. ഇതിനൊപ്പം അമ്മയുടെ ഓഫീസില്‍ വാങ്ങി കൂട്ടിയിട്ടിരിക്കുന്ന ചെറിയ സമ്മാനങ്ങളും അത് പലരും എടുത്തു കൊണ്ടു പോകുന്നുവെന്നത് തുടങ്ങിയുള്ള ആരോപണവും ഉണ്ട്. പാട്ട് മത്സരത്തിന് ഈ സമ്മാനങ്ങള്‍ വിതരണം ചെയ്തതോടെയാണ് വിവാദം പുറംലോകത്ത് എത്തിയത്. ഇതിന് പിന്നിലെ ചര്‍ച്ചകളിലേക്കും അന്വേഷണം നീളും. സാമ്പത്തിക സുതാര്യതയും മദ്യപാന വിവാദങ്ങളും ഒഴിവാക്കുകയാകും പുതിയ ഭരണസമിതിയുടെ പ്രധാന ലക്ഷ്യം. അച്ചടക്ക ലംഘനവും ഇനി അമ്മയില്‍ അനുവദിക്കില്ല. ഗ്രൂപ്പിസം അതിശക്തമായിരുന്നു അമ്മയില്‍. അതിനുള്ള സാഹചര്യവും ഒഴിവാക്കും. സാമ്പത്തിക നേട്ടത്തോടെ ഭരണ സമിതിയിലെ ആരും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ പ്രത്യേക കരുതലും ഉണ്ടാകും.

പലവിധ ഗ്രൂപ്പുകള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചു. അതൊന്നും വിജയിച്ചില്ല. മോഹന്‍ലാലും മമ്മൂട്ടിയും പറഞ്ഞിടത്ത് അംഗങ്ങള്‍ വോട്ടു കുത്തി. ഇത് പ്രതീക്ഷയോടെയാണ് ലാലും മമ്മൂട്ടിയുമെല്ലാം കാണുന്നത്. സംഘടനയില്‍ പരിഷ്‌കാരങ്ങളുണ്ടാകുമെന്നും അത് എല്ലാവരുടെയും നന്മയും സംഘടനയുടെ മേന്മയും ഉറപ്പാക്കും വിധമാകുമെന്നുമാണ് പുതിയ ഭാരവാഹികള്‍ നല്‍കുന്ന സൂചന. ''അമ്മ മക്കളുടേതാണ്, പെണ്‍മക്കളുടേതല്ല'' എന്ന ശ്വേതാ മേനോന്റെ പ്രതികരണം ശ്രദ്ധേയമായി. അടുത്ത ആഴ്ച ചേരുന്ന ആദ്യത്തെ എക്‌സിക്യുട്ടീവ് യോഗത്തില്‍ തന്നെ സംഘടനയിലെ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് ശ്വേത നല്‍കുന്ന സൂചന. കുക്കു പരമേശ്വരനും തുല്യതയുടെ വേദിയായി സംഘടന നിലനില്‍ക്കണമെന്ന ആഗ്രഹമാണ് പങ്കുവെച്ചത്. വൈസ് പ്രസിഡന്റായി ജയിച്ച ലക്ഷ്മി പ്രിയയും നിലപാടുകള്‍ മുറുകെപ്പിടിച്ച് എല്ലാവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകുമെന്നാണ് പ്രഖ്യാപിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ട വിവാദക്കൊടുങ്കാറ്റുകളെ തുടര്‍ന്നു നിലവിലെ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റ് 27ന് രാജിവച്ചതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പ് അനിവാര്യമായത്. ആരോപണ പ്രത്യാരോപണങ്ങളുയര്‍ത്തിയുള്ള വാശിയേറിയ പ്രചാരണത്തിനും നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കും ഒടുവിലാണു വനിതാ വിജയം. ഒപ്പം നിന്നവരോടു നന്ദി പറഞ്ഞ ശ്വേത ഔദ്യോഗികമായി 'അമ്മ' അമ്മയായെന്നു പ്രതികരിച്ചു. വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ വെന്നിക്കൊടി പാറിച്ച പ്രസിഡന്റ് ശ്വേത മേനോന്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു നേരിട്ടതു വലിയ പ്രതിസന്ധിയെയാണ്. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് ഒരു വിഭാഗം അംഗങ്ങളുയര്‍ത്തിയ വിവാദങ്ങളെ നേരിട്ടു തന്നെയാണു ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും മത്സരത്തിനിറങ്ങിയത്. 1991ലെ സ്വാതന്ത്ര്യദിനത്തില്‍ റിലീസായ 'അനശ്വരം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്വേത, രഞ്ജിത്തിന്റെ പാലേരി മാണിക്യത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. 85ല്‍ റിലീസ് ചെയ്ത 'ഒരേ തൂവല്‍ പക്ഷികള്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരം കുക്കുവും നേടിയിട്ടുണ്ട്.

അഭിഭാഷകനായ മനോജ് ചന്ദ്രനായിരുന്നു വരണാധികാരി. പൂജപ്പുര രാധാകൃഷ്ണനും കുഞ്ചനും തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. 507 അംഗങ്ങളില്‍ 298 പേര്‍ വോട്ടു ചെയ്തു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ, ജയസൂര്യ, ബേസില്‍, മുകേഷ്, സിദ്ധിഖ്, ജഗദീഷ് തുടങ്ങിയവര്‍ വോട്ട് ചെയ്‌തെങ്കിലും ചെന്നൈയിലുള്ള മമ്മൂട്ടിക്കു പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫലി, ഉണ്ണി മുകുന്ദന്‍, മഞ്ജു വാരിയര്‍ ഉര്‍വശി, നിവിന്‍ പോളി തുടങ്ങിയവരും എത്തിയില്ല. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഒരുമണി വരെയായിരുന്നു വോട്ടെടുപ്പ്. മുന്‍ പ്രസിഡന്റ് മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കമുള്ളവരെല്ലാം വോട്ട് രേഖപ്പെടുത്താനെത്തി.

Tags:    

Similar News