റോഡിന്റെ ഇരുവശങ്ങളിലായുള്ള കനാൽ മണ്ണ് നിറഞ്ഞ് അടഞ്ഞു; വെള്ളം നിറഞ്ഞ് വീടും പരിസരവും; ആർത്തുങ്കലിലെ ഈ ദുരിതത്തിന് നാല് വർഷം; പഞ്ചായത്ത് അധികാരികളുടെ വാഗ്ദാനങ്ങളും പാഴായി; കിണർ വെള്ളം മലിനമായി; കൊതുക് ശല്യവും, ദുർഗന്ധവും രൂക്ഷം; ആര് കാണും ഈ ദുരിതം ?

Update: 2025-06-20 09:01 GMT

ആലപ്പുഴ: മഴക്കാലമെത്തിയതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് മാരാരിക്കുളം കാറ്റാടി ആർത്തുങ്കൽ ബീച്ച് കാറ്റാടി തേനം പറമ്പ് റോഡിൻറെ ഇരുവശത്തായി താമസിക്കുന്ന എട്ടോളം കുടുംബങ്ങൾ. കഴിഞ്ഞ നാല് വർഷമായി ഇവരുടെ ദുരിതത്തിന് പരിഹാരം കാണാൻ അധികാരികൾക്കായിട്ടില്ല. വീടിന്റെ മുറ്റം വരെ വെള്ളം കെട്ടിയ അവസ്ഥയാണ് നിലവിലുള്ളത്. റോഡിൻറെ ഇരു വശങ്ങളിലുമായുള്ള കനാൽ മണ്ണ് നിറഞ്ഞ് അടഞ്ഞതോടെയാണ് പരിസരത്താകെ വെള്ളക്കെട്ടുണ്ടായത്. വീടുകൾ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വീടിന് ചുറ്റും വെള്ളം കെട്ടിയതോടെ ദുരിതത്തിലായിരിക്കുന്നവർക്കായി അധികാരികൾ എത്രയും വേഗം ഇടപെടൽ നടത്തേണ്ടത് അനിവാര്യമാണ്.

പഞ്ചായത്ത് അധികാരികൾക്കടക്കം പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. വലിയ പ്രതിസന്ധിയിലൂടെയാണ് പ്രദേശവാസികൾ കടന്ന് പോകുന്നത്. മഴ കനക്കുമെന്ന് മുന്നറിയിപ്പ് നിലനിൽക്കെ പ്രശ്നത്തിന് പരിഹാരം കാണാൻ അധികാരികൾക്കായിട്ടില്ല. റോഡിന്റെ നിർമാണം പൂർത്തിയായാൽ ഇരുവശത്തായി കനാലുകൾ വരുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് ഇവർ പറയുന്നു. വയോധികരും, കുട്ടികളുമടക്കമുള്ള പ്രദേശത്ത് കൊതുക് ശല്യവും രൂക്ഷമാണെന്നാണ് വീട്ടുകാർ പറയുന്നത്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ പ്രദേശത്താകെ രൂക്ഷ ദുർഗന്ധമാനുള്ളത്.

മഴക്കാലമായതോടെ പകർച്ചവ്യാധികളെ കുറിച്ചുള്ള ബോധവൽക്കരണവും മുന്നറിയിപ്പുകളും സർക്കാർ തിനിടെയാണ് കാറ്റാടിയിൽ നിന്നുള്ള വാർത്ത പുറത്ത് വരുന്നത്. വീട്ട് മുറ്റം വരെ വെള്ളം കയറിയ അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ 4 വർഷത്തിലേറെയായി വീട്ടുകാർ ഈ ദുരിതം അനുഭവിക്കുകയാണ്. വീടിനു ചുറ്റും അഴുക്ക്‌വെള്ളം കെട്ടി കിടക്കുകയുംപുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. കിണർ വെള്ളമായിരുന്നു കുടിക്കാനുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ പരിസരത്ത് മലിന ജലം കെട്ടിക്കിടക്കുന്നത് കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതിനും കാരണമായി.

വീടിന് പുറത്തുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാൻ കഴിയാത്ത ദുരവസ്ഥയും വീട്ടുകാർ നേരിടുന്നുണ്ട്. അഞ്ചുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെയുള്ള പ്രദേശത്താണ് ഈ ദുരിതാവസ്ഥ. മഴ കനത്താൽ വീട്ടിനുള്ളിൽ വെള്ളം കയറും. എത്രയും പെട്ടന്ന് തന്നെ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും വീട്ടുകാർ പറയുന്നു. വിഷയം പഞ്ചായത്ത് അധികാരികളോട് സൂചിപ്പിച്ചപ്പോൾ പുതിയ റോഡ് വരുമെന്നും റോഡിൻറെ ഇരുവശത്തും കനാൽ നിർമിക്കുമെന്നുമാണ് ഉറപ്പ് നൽകിയിരുന്നത്.

എന്നാൽ ഇതെല്ലം വാഗ്‌ദാനം മാത്രമായി. മലിനജലത്തിൽ കൂടി നടന്നിട്ടല്ലാതെ പുറത്ത് ഇറങ്ങാനോ വീട്ടിലേക്ക് കയറോ വീട്ടുകാർക്ക് കഴിയില്ല. മലിന ജലത്തിൽ കൂടി നടന്നിട്ട് അസുഖങ്ങൾ ഉണ്ടാവാൻ കാരണമായതായും വീട്ടുകാർ പറയുന്നു. കലുങ്കിലേക്ക് വെള്ളമൊഴികിയെത്തുന്ന തോടുകൾ നേരത്തെ പ്രദേശത്തുണ്ടായിരുന്നു. കലുങ്കിന് മുകളിലൂടെയാണ് റോഡിൻറെ നിർമാണം നടന്നത്. റോഡിൻറെ നിർമാണം പൂർത്തിയായെങ്കിലും കനാൽ അടഞ്ഞു. ഇതാണ് പ്രദേശത്തൊട്ടാകെ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായതെന്നാണ് വീട്ടുകാർ പറയുന്നത്. 

Tags:    

Similar News