പരാതി കിട്ടിയതു മുതല്‍ സംവിധായകന്‍ നിരീക്ഷണത്തില്‍; ലൊക്കേഷനില്‍ ഷാഡോ പോലീസ് നിറഞ്ഞത് 'മുതിര്‍ന്ന സഖാവിന്റെ' മകനും അറിഞ്ഞില്ല; രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെ ജാഗ്രത കര്‍ശനമാക്കി നീക്കങ്ങള്‍; മുട്ടത്തെ അറസ്റ്റ് കൊച്ചി കമ്മീഷണറുടെ ഏകോപനത്തില്‍; 'രാവണ പ്രഭുവിനെ' പൂട്ടിയത് വാര്‍ റൂം ഒരുക്കി; ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും രഞ്ജിത്തിന് വിലങ്ങു വീണു; ഇത് ഓപ്പറേഷന്‍ 'കാരക്കാമുറി'!

Update: 2026-04-01 05:19 GMT

കൊച്ചി: മലയാള സിനിമയിലെ അതികായനായിരുന്ന സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍ പുറത്തുവരുമ്പോള്‍ സിനിമാലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ്. പരാതി ലഭിച്ച നിമിഷം മുതല്‍ പോലീസ് വിരിച്ച അദൃശ്യവലയില്‍ രഞ്ജിത്ത് കുരുങ്ങുകയായിരുന്നു. തിരക്കഥകളെ വെല്ലുന്ന ആ പോലീസ് ഓപ്പറേഷന്റെ ഓരോ ഘട്ടവും കൃത്യമായ ആസൂത്രണത്തിന്റേതായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളീരാജ് മഹേശ്വര്‍ ആയിരുന്നു ഇതിന് പിന്നിലെ പ്രധാന ഉദ്യോഗസ്ഥന്‍. സിപിഎമ്മിലെ പ്രധാന നേതാവിന്റെ മകനും ഈ സിനിമയുമായി സഹകരിക്കുന്നുണ്ട്. കൊച്ചി പോലീസിന്റെ നീക്കങ്ങള്‍ നേതാവിന്റെ ഈ മകനും അറിഞ്ഞിരുന്നില്ല.

മലയാള സിനിമയിലെ അതികായനായിരുന്ന സംവിധായകന്‍ രഞ്ജിത്തിനെ അഴിക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍ പുറത്തുവരുമ്പോള്‍ സിനിമാലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ്. രഞ്ജിത്തിനൊപ്പം നിഴലായി നടന്ന 'മുതിര്‍ന്ന സഖാവിന്റെ' മകന്‍ പോലും തന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് പോലീസുകാരാണെന്ന് അറിഞ്ഞില്ല. അത്രമേല്‍ അതീവ രഹസ്യമായാണ് ഷാഡോ സംഘം സംവിധായകന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചത്. ഇരയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയതോടെ പോലീസിന്റെ നീക്കങ്ങള്‍ക്ക് വേഗത കൂടി. അറസ്റ്റ് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതോടെ കൊച്ചി കമ്മീഷണറുടെ ഓഫീസില്‍ ഒരു 'വാര്‍ റൂം' തന്നെ സജ്ജമാക്കി. അങ്ങനെ രഞ്ജിത്തിനെ പൊക്കി.

യുവനടി പരാതി നല്‍കിയ നിമിഷം മുതല്‍ രഞ്ജിത്തിനെ പോലീസ് നിഴലിനെപ്പോലെ പിന്തുടരുന്നുണ്ടായിരുന്നു. കൊച്ചിയിലെ സിനിമാ ലൊക്കേഷനുകളില്‍ സാധാരണക്കാരെന്ന വ്യാജേന ഷാഡോ പോലീസ് തമ്പടിച്ചു. രഞ്ജിത്തിന്റെ ഓരോ ചലനങ്ങളും ഫോണ്‍ സംഭാഷണങ്ങളും കൃത്യമായി നിരീക്ഷിക്കപ്പെട്ടു. അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകള്‍ ലഭിച്ചതോടെ അദ്ദേഹം ലൊക്കേഷന്‍ വിടാന്‍ ശ്രമിച്ചെങ്കിലും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വലമുറുക്കി. അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവനിലെ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും പോലീസ് അതീവ രഹസ്യമായാണ് ശേഖരിച്ചത്. കാരവനിലെ ക്യാമറ ദൃശ്യങ്ങള്‍ കൈക്കലാക്കിയതോടെ പോലീസിന് കോടതിയില്‍ നിരത്താന്‍ കൃത്യമായ തെളിവ് ലഭിച്ചു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പരാതിക്കാരിയും രഞ്ജിത്തും ഒരേ സമയം കാരവനിലുണ്ടായിരുന്നു എന്നതിന് സാങ്കേതിക സ്ഥിരീകരണവും ലഭിച്ചു. ഇതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങാന്‍ പോലീസ് തീരുമാനിച്ചത്.

രഞ്ജിത്തിനെതിരെയുള്ള അന്വേഷണവും എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതും അതീവ രഹസ്യമായാണ് പോലീസ് നീക്കിയത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാല്‍ വിവരം ചോരാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു നീക്കങ്ങള്‍. പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച രഞ്ജിത്തിനെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പോലീസ് കുടുക്കിയത്. ചുറ്റുമുള്ളവര്‍ പോലും അറിയാതെ അതീവ വേഗത്തില്‍ നടത്തിയ ആ നീക്കം വീഡിയോയിലും ചിത്രീകരിച്ചുവെന്നാണ് സൂചന. അറസ്റ്റ് ഭയന്ന് നടന്‍ ബോബി കുര്യന്റെ കാറില്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കവെയാണ് തൊടുപുഴ മുട്ടത്ത് വെച്ച് പോലീസ് സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചായിരുന്നു അന്വേഷണം.

കൊച്ചി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം നടന്ന ഈ രഹസ്യനീക്കം രഞ്ജിത്തിന്റെ സകല കണക്കുകൂട്ടലുകളും തകര്‍ത്തു. ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ പോലും സമയം നല്‍കാതെയായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രക്തസമ്മര്‍ദ്ദവും ഇസിജി വ്യതിയാനവും ആശുപത്രി പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതോടെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇടത് സഹയാത്രികനായിരുന്നിട്ടും പീഡനക്കേസില്‍ അഴിക്കുള്ളിലായത് സര്‍ക്കാരിനും വലിയ രാഷ്ട്രീയ നാണക്കേടായിട്ടുണ്ട്.

സിനിമയിലെ ആഭ്യന്തര സമിതികളില്‍ നിന്ന് നീതി ലഭിക്കാതെ വന്നപ്പോള്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ധൈര്യമാണ് നടിയെ നിയമപോരാട്ടത്തിന് പ്രേരിപ്പിച്ചത്. സിനിമയിലെ പവര്‍ ഗ്രൂപ്പുകളുടെ ഭീഷണിക്ക് വഴങ്ങാതെ നടി പരാതിയില്‍ ഉറച്ചുനിന്നത് പോലീസിന് വലിയ കരുത്തായി. തന്ത്രപരമായ നീക്കങ്ങളിലൂടെ രഞ്ജിത്തിനെ കുടുക്കിയ കേരള പോലീസിന്റെ ഈ ഓപ്പറേഷന്‍ സിനിമാക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.

രഞ്ജിത്തിനെതിരേ മുമ്പും പരാതികളുണ്ടായപ്പോള്‍ സംരക്ഷിച്ചിട്ടില്ലെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. രഞ്ജിത്തിനെ ഒരിക്കലും സംരക്ഷിച്ചിട്ടില്ല. മുമ്പ് ആക്ഷേപം വന്നപ്പോള്‍ തന്നെ നിയമനടപടികള്‍ സ്വീകരിച്ചു. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. സംസ്ഥാന സര്‍ക്കാരോ പോലീസോ സാംസ്‌കാരിക വകുപ്പോ യാതൊരു സംരക്ഷണവും നല്‍കിയില്ല. അന്നും ഇരയോടൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ വരുന്നത് പൊതുസമൂഹത്തിന് മുന്നില്‍ മ്ലേച്ഛകരമായ കാര്യമായാണ് കാണുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Tags:    

Similar News