മൂന്നരയ്ക്ക് ഭാരതാംബയുടെ ചിത്രം വച്ചു; നാലരയ്ക്ക് കുട്ടി സഖാക്കള്‍ എത്തി ഫോട്ടോയുണ്ടെന്ന് ഫോണില്‍ സന്ദേശം നല്‍കി; പിന്നാലെ കെ എസ് യുക്കാരെ ഹാളിലേക്ക് പറഞ്ഞു വിട്ട അതിബുദ്ധി! ഹാളിനുള്ളില്‍ കടന്നവര്‍ക്ക് പരിവാറുകാരില്‍ നിന്നും കിട്ടിയത് പൊരിഞ്ഞ അടി; പുറത്ത് മുദ്രാവാക്യം വിളിച്ച് ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കി എസ് എഫ് ഐ; ഇത് സെനറ്റ് ഹാളിനുള്ളില്‍ തല്ലുറപ്പാക്കിയ കഥ

Update: 2025-06-26 06:24 GMT

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആര്‍ എസ് എസ് അനുകൂല സംഘടനയായ ശ്രീപദ്മനാഭ സേവാസമിതി പരിപാടി സംഘടിപ്പിക്കാന്‍ കേരള സര്‍വകലാശാല സെനറ്റ് ഹാള്‍ വാടയ്ക്ക് എടുത്തത് 65000 രൂപ അടച്ച്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായവരെ ആദരിക്കുന്നതിനും കാ.ഭ. സുരേന്ദ്രന്‍ എഴുതിയ 'അടിയന്തരാവസ്ഥ: ജനാധിപത്യ കശാപ്പിന് അന്‍പതാണ്ട് തികയുമ്പോള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനുമാണ് സമിതി ഹാള്‍ വാടകയ്ക്ക് എടുത്തിരുന്നത്. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്ന നിര്‍ദേശത്തോടെയാണ് സര്‍വകലാശാലാ അധികൃതര്‍ ഹാള്‍ അനുവദിച്ചത്. ഈ പരിപാടിക്കിടെയാണ് 'ഭാരതാംബ' വിവാദമുണ്ടായത്. അതിനിടെ പ്രതിഷേധിക്കാനെത്തിയ കെ എസ് യുക്കാരെ ഹാളിനുള്ളില്‍ നിന്നും പോലീസ് ഏറെ കഷ്ടപ്പെട്ടാണ് രക്ഷിച്ചതെന്നും സൂചനയുണ്ട്.

എസ് എഫ് ഐയും കെ എസ് യുവും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇരു സംഘടനാ നേതാക്കളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. ഇതിന് ശേഷം പ്രതിഷേധത്തിന്റെ വിശദ രൂപരേഖ തയ്യാറാക്കി. അതിന് ശേഷം കെ എസ് യുക്കാരില്‍ ചിലരോട് ഹാളിനുള്ളിലേക്ക് പോകാന്‍ പറഞ്ഞു. എസ് എഫ് ഐക്കാരും വരുമെന്ന പ്രതീക്ഷയില്‍ അവര്‍ ഹാളിലെത്തി. അത് പ്രശ്‌നമായി മാറി. വൈകിട്ട് നാലരയോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഭാരതാംബയുടെ ചിത്രം മൂന്നരയോടെയാണ് സെനറ്റ് ഹാളില്‍ വച്ചത്. ഇത് അറിഞ്ഞ് ആദ്യം പരിശോധനയ്ക്ക് എത്തിയത് എസ് എഫ് ഐക്കാരാണ്. അവര്‍ അവിടെ നിന്ന് ഫോണില്‍ ആരെയോ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. പത്മനാഭസേവാ സമിതിയെന്ന പേരുണ്ടെന്നും എന്നാല്‍ പത്മനാഭ സ്വാമിയുടെ ചിത്രം ബാനറില്‍  ഇല്ലെന്നും അവര്‍ പറഞ്ഞു. ഇതിനൊപ്പം ഭാരതാംബ ചിത്രമുണ്ടെന്നും അവര്‍ അറിയിച്ചു. ഈ ഫോണ്‍ സംഭാഷണം സംഘാടക സമിതിയിലെ ചിലര്‍ കേട്ടിരുന്നു. ഇവര്‍ പോയതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. അപ്പോഴാണ് ഹാളില്‍ ഉള്ളില്‍ ചിലരുടെ പ്രതിഷേധ സ്വഭാവം കണ്ടത്. ആര്‍ എസ് എസുകാരല്ലാത്തതു കൊണ്ട് തന്നെ കാര്യം തിരക്കി. അപ്പോഴാണ് കെ എസ് യുക്കാരനാണെന്നും പ്രതിഷേധിക്കാന്‍ എത്തിയതെന്നും അവര്‍ പറഞ്ഞത്. അപ്പോഴേക്കും കൈകാര്യം ചെയ്യാനുള്ള നീക്കവും നടന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് അവരെ രക്ഷിച്ചത്. അതിനിടെ കെ എസ് യുക്കാരെ ഹാളിനുള്ളിലേക്ക് പറഞ്ഞു വിട്ട് എസ് എഫ് ഐ സേഫ് ഗെയിം കളിച്ചെന്ന ആക്ഷേപം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധവുമായി എസ്എഫ്ഐയും കെഎസ്യുവും എത്തിയത് വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂര്‍ വൈകി ആരംഭിച്ച ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്തു. സെനറ്റ് ഹാളിലേക്കു കടന്ന കെഎസ്യു പ്രവര്‍ത്തകരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലിയെന്നതാണ് വസ്തുത. എന്നാല്‍ എസ് എഫ് ഐക്കാര്‍ ആരും ഇങ്ങോട്ട വന്നതുമില്ല. അവര്‍ ആര്‍ എസ് എസുകാരില്ലാത്തിടത്ത് മാത്രമാണ് പ്രതിഷേധിച്ചത്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ വാഹനത്തിന് പോലീസ് കനത്ത സുരക്ഷയൊരുക്കി. പ്രധാന കവാടം ഒഴിവാക്കിയായിരുന്നു ഗവര്‍ണറുടെ മടക്കയാത്ര. കാ.ഭ. സുരേന്ദ്രന്‍ എഴുതിയ 'അടിയന്തരാവസ്ഥ: ജനാധിപത്യ കശാപ്പിന് അന്‍പതാണ്ട് തികയുമ്പോള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനുമാണ് സമിതി ഹാള്‍ വാടകയ്ക്ക് എടുത്തിരുന്നത്. അറിയപ്പെടുന്ന ആര്‍ എസ് എസ് പ്രചാരകനാണ് സുരേന്ദ്രന്‍. അതുകൊണ്ട് തന്നെ ആര്‍ എസ് എസ് പരിപാടിയാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സെനറ്റ് ഹാള്‍ വാടകയ്ക്ക നല്‍കിയതെന്നും വ്യക്തം.

ബുധനാഴ്ച വൈകീട്ട് നിലവിളക്കിനു സമീപം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംഘാടകര്‍ െവച്ചതോടെയാണ് എസ്എഫ്ഐ പ്രതിഷേധവുമായെത്തിയത്. ചിത്രംമാറ്റാതെ ചടങ്ങ് അനുവദിക്കില്ലെന്ന് സിന്‍ഡിക്കേറ്റ് അംഗംകൂടിയായ എസ്എഫ്‌ഐ നേതാവ് ജെ.എസ്. ഷിജൂഖാന്‍ അറിയിച്ചു. സര്‍വകലാശാലാ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ വേദിയിലെത്തി ചിത്രംമാറ്റാതെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം സംഘാടകരോടു പറഞ്ഞു. മതപരമായ ചിത്രമല്ലെന്നും ദേശസ്നേഹത്തിന്റെ ഭാഗമാണിതെന്നും സമിതി ഭാരവാഹികളും മറുപടിനല്‍കി. സംഘാടകര്‍ വഴങ്ങാതിരുന്നതോടെ ഹാള്‍ അനുവദിച്ചത് റദ്ദാക്കിയതായി സര്‍വകലാശാലാ അധികൃതര്‍ രാജ്ഭവനെ അറിയിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പരിപാടി ഒഴിവാക്കണമെന്ന് പോലീസും രാജ്ഭവനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഗവര്‍ണര്‍ വഴങ്ങിയില്ല. ആറരയോടെ ഗവര്‍ണര്‍ വേദിയിലെത്തുമെന്ന് അറിയിപ്പ് വന്നു. ഇതിനിടെയാണ് ഹാളിലെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ പുറത്തിറക്കിയത്. എസ് എഫ് ഐക്കാരും പ്രതിഷേധിക്കാന്‍ ഹാളിലുണ്ടാകുമെന്ന് കെ എസ് യുക്കാര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അടി തുടങ്ങിയിട്ടും എസ് എഫ് ഐ മുദ്രാവാക്യം ഒന്നും ഉയര്‍ന്നില്ല. ഇതോടെയാണ് എസ് എഫ് ഐക്കാരെല്ലാം ഹാളിന് പുറത്തായിരുന്നുവെന്ന് യഥാര്‍ത്യം കെ എസ് യുവും അറിഞ്ഞത്. അപ്പോഴേക്കും കെ എസ് യുക്കാര്‍ അടികൊണ്ട് തളര്‍ന്നു.

പ്രസംഗത്തില്‍ അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും വിമര്‍ശിച്ച ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.ഈസമയം സര്‍വകലാശാലയുടെ മുന്‍വശത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ഇവരുടെ പ്രതിഷേധത്തിനിടെ പോലീസ് ഗവര്‍ണറുടെ വാഹനവ്യൂഹം ഉള്ളിലേക്കു കടത്തിവിട്ടു. ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗവര്‍ണര്‍ ഉള്ളില്‍ കടന്നപ്പോള്‍ സര്‍വകലാശാല ഗവര്‍ണറുടെ തറവാട് സ്വത്തല്ല എന്നെഴുതിയ ബാനര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെട്ടി. പരിപാടികഴിഞ്ഞ് ഗവര്‍ണര്‍ ഇറങ്ങുമ്പോഴും പ്രതിഷേധവുമായി എസ്എഫ്ഐക്കാര്‍ നിലയുറപ്പിച്ചിരുന്നു. ഇതിനാലാണ് പ്രധാനകവാടം ഒഴിവാക്കി ഗവര്‍ണറുടെ വാഹനം പുറത്തിറക്കിയത്.

Tags:    

Similar News