ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

Update: 2025-10-18 17:54 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തില്‍ സജീവമാകുകയും ജനങ്ങളോട് കൂടുതല്‍ അടുക്കുകയും ചെയ്തുകൊണ്ടിരിക്കെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. രാഹുലിന് എതിരെ മണ്ഡലത്തില്‍ പോരിനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിജെപിയും, ഡിവൈഎഫ്‌ഐയും എല്ലാം താരതമ്യേന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പുതിയ നീക്കം. രാഹുലിനെ നാളെ പാലക്കാട് വച്ച് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

അറസ്റ്റിന് മുന്നോടിയായി രാഹുലിന്റെ ഫോണ്‍ ട്രാക് ചെയ്യുന്നതായാണ് സൂചന. ലൈംഗികാപവാദ കേസിന്റെ പേരില്‍ രാഹുലിനെ മണ്ഡലത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനായി സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നാണ് സൂചന. അറസ്റ്റിന്റെ ഏകോപനത്തിനായി സജേഷ് എന്ന ഉദ്യോഗസ്ഥനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡി കെ പൃഥ്വിരാജ് എന്ന ഉദ്യോഗസ്ഥനാണ് രാഹുലിനെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യാനുള്ള ദൗത്യമെന്നും സൂചനയുണ്ട്.

ശബരിമല സ്വര്‍ണക്കൊളളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനോ?

പമ്പയില്‍ ശബരിമല അയപ്പ സംഗമം നടത്തി എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ഒക്കെ നല്ല പുസ്തകത്തില്‍ കയറി പറ്റിയ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദം. ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റിലാകുകയും, 2019 ലെ ദേവസ്വം ബോര്‍ഡ് പ്രതിയാകുകയും ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനും, നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനും മറ്റൊരു വിവാദം അത്യാവശ്യമാണ്.

ലൈംഗികാപവാദ കേസില്‍ നേരിട്ട് പരാതിക്കാരാരും ഇല്ലാതിരിക്കെ രാഹുലിനെ പൂട്ടുക വിഷമം പിടിച്ച കാര്യമായത് കൊണ്ട് തണുത്ത കേസാണ് വീണ്ടും ജീവന്‍ വയ്പ്പിക്കുന്നത്. ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസിലെ പെണ്‍കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന വാദം ഉയര്‍ത്തി അറസ്റ്റ് ചെയ്യാനാണ് നീക്കം. പെണ്ണുകേസില്‍ രാഹുലിനെ കുടുക്കിയാല്‍ പലതാണ് നേട്ടം. പാലക്കാട് വീണ്ടും രാഹുല്‍ ഷൈന്‍ ചെയ്യുന്നത് തടയാം. ശബരിമല സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാം. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തണുപ്പിക്കാം. ഇതെല്ലാം കണക്കുകൂട്ടിയാണ് തുറുപ്പ് ചീട്ട് എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നത്

പ്രതിഷേധങ്ങള്‍ ഇല്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തത് കഴിഞ്ഞ ദിവസമാണ്. കൊടുന്തിരപ്പുള്ളി അമ്പലപ്പാറയിലെ അംഗന്‍വാടി കെട്ടിടം രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തിരുന്നു. അംഗനവാടി ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂടത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ഡിവൈഎഫ്‌ഐയും ബിജെപിയും പ്രതിഷേധിച്ചില്ല.

എന്നാല്‍, പിരായിരി പഞ്ചായത്തിലെ റോഡ് ഉദ്ഘാടനത്തിന് എത്തിയ രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാഹനം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ലൈംഗികാരോപണം ഉയര്‍ന്നതിന് ശേഷം മുന്‍ കൂട്ടി പ്രഖ്യാപിച്ച ശേഷമുള്ള രാഹുലിന്റെ ആദ്യത്തെ പൊതു പരിപാടിയായിരുന്നു പിരായിരി പഞ്ചായത്തിലെ റോഡ് ഉദ്ഘാടനം. എ്ന്നാല്‍, ഇനിയങ്ങോട്ട് പ്രതിഷേധങ്ങള്‍ തണുക്കാനാണ് സാധ്യത. ഇതെല്ലാം കണക്കൂകൂട്ടിയാണ് പുതിയ രാഷ്ട്രീയനീക്കം.


രാഹുലിനെതിരായ ലൈംഗികാതിക്രമ കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകളെ ഫോണില്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രത്തിന് ഭീഷണിപ്പെടുത്തി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്.

ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ നേരിട്ട് പോലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല.


Tags:    

Similar News