'മൃതദേഹം ബന്ധുക്കൾക്ക് പോലും വേണ്ട, പിന്നാലെ പോവേണ്ട ആവശ്യമില്ല'; പടിയൂർ ഇരട്ട കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരില്ല; ഉത്തരാഖണ്ഡിൽ തന്നെ സംസ്കരിക്കും; മകളും സഹോദരനും അമ്മയും മൃതദേഹം വേണ്ടെന്ന് പറയുമ്പോൾ
തൃശൂർ: പടിയൂർ ഇരട്ട കൊലപാതക കേസ് പ്രതിയായ പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറാകാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരേണ്ട ആവശ്യമില്ലെന്ന് കാട്ടൂർ പോലീസ്. ഭാര്യ രേഖയെയും അമ്മ മണിയേയും കൊന്ന ശേഷം പ്രേംകുമാർ ഉത്തരാഖണ്ഡിലേക്കാണ് പോയത്. ഇവിടെ വെച്ചാണ് മരണപ്പെടുന്നത്. മരിച്ചത് പ്രേംകുമാർ ആണെന്ന് സ്ഥിരീകരിക്കാൻ കാട്ടൂർ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനായി ഭാര്യ ബന്ധുക്കൾക്കടക്കം മൃതദേഹത്തിന്റെ ചിത്രങ്ങൾ കാട്ടിയിരുന്നു. മൃതദേഹം സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറായിട്ടില്ല. ഇതിനാൽ പ്രേംകുമാറിന്റെ മൃതദേഹം കേദാർനാഥിൽത്തന്നെ സംസ്‌കരിക്കും. പോസ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ പ്രേം കുമാറിന്റെ മരണ കാരണം വ്യക്തമാകുകയുള്ളു.
പ്രേംകുമാറിന് രണ്ട് മക്കളാണുള്ളത്. മകൻ പത്താം ക്ലാസ് കഴിഞ്ഞു. മകൾ ജർമൻ ഭാഷ അധ്യാപികയാണെന്നാണ് വിവരം. മക്കൾ പോലും പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാൻ തായാറാട്ടില്ലെന്നാണ് സൂചന. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ വിശ്രമകേന്ദ്രത്തിൽ മരിച്ചനിലയിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂൺ നാലിന് ബുധനാഴ്‌ച ഉച്ചതിരിഞ്ഞാണ് പടിയൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പിൽ വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരട്ടക്കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രേംകുമാറിനെ ഡൽഹിയിലുള്ള സുഹൃത്തുക്കൾ സംരക്ഷിക്കുന്നതായും പോലീസിന് സൂചനകൾ ലഭിച്ചിരുന്നു.
ഇതനുസരിച്ച് ഡൽഹിയിലെത്തിയ അന്വേഷണസംഘം അവിടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് പ്രതിയെ കേദാർനാഥിൽ മരിച്ചനിലയിൽ കണ്ടതായി വിവരം ലഭിച്ചത്. രേഖയെയും മണിയെയും കൊലപ്പെടുത്തിയത് പ്രേംകുമാറാണെന്ന് വ്യക്തമാണെങ്കിലും അന്വേഷണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അത് സ്ഥിരീകരിക്കാൻ ഡിഎൻഎ സാമ്പിൾ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേം കുമാര്‍ ജാമ്യത്തിലിറങ്ങി. അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്.
തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. മാത്രവുമല്ല ഇയാള്‍ സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ആദ്യ ഭാര്യയെ കൊന്ന ശേഷം പ്രേംകുമാറിനെ വീട്ടിൽ കയറ്റാൻ പോലും അമ്മയ്ക്ക് താത്പര്യമില്ലെന്ന കാര്യം നേരത്തെ പുറത്ത് വന്നിരുന്നു. സംശയ രോഗത്തെ തുടർന്നാണ് പ്രേംകുമാർ രേഖയെ കൊലപ്പെടുത്തിയത്. പ്രേംകുമാറിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് രേഖ പോളിനോട് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രേംകുമാർ കൊലപാതകങ്ങൾ നടത്തുന്നത്.