പഹല്‍ഗാമുമായി ബിജെപി നിറയുമ്പോള്‍ കാളിഗഞ്ചില്‍ ജയിച്ചേ മതിയാകൂ! നേരിട്ടുള്ള മത്സരം ആഗ്രഹിച്ച തൃണമൂലിന് പണി നല്‍കി ബംഗാളിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; നിലമ്പൂരില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ദീദി; കേരളത്തിലെ നേതാവിന്റെ 'ശേഷിക്കുറവ്' കേട്ട് ഞെട്ടി കൊല്‍ക്കത്ത! അന്‍വറിനെ തൃണമൂലും കൈവിടും; നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞത് മമതയുടെ പ്രതികാരദാഹം
ന്യൂഡല്‍ഹി: നിലമ്പൂരില്‍ മത്സരിച്ചേ മതിയാകൂവെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം പിവി അന്‍വര്‍ തള്ളിയെന്ന് റിപ്പോര്‍ട്ട്. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും അന്‍വറിന് പുറത്തേക്ക് പോകേണ്ടി വരുമെന്നാണ് സൂചന. കൈയ്യില്‍ പണമില്ലാത്തതു കൊണ്ടാണ് അന്‍വര്‍ മത്സരിക്കാത്തതെന്ന അന്‍വറിന്റെ വാദം തൃണമൂലിനെ ഞെട്ടിച്ചു. ബംഗാള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് കേരളത്തില്‍ ശേഷിക്കുറവുണ്ടെന്ന വാദം തൃണമൂലിന് ദേശീയ തലത്തിലും തിരിച്ചടിയാണ്. നിലമ്പൂരിലെ തിരഞ്ഞെടുപ്പും ബംഗാള്‍ രാഷ്ട്രീയവുമായി ചെറിയൊരു ബന്ധവുമുണ്ട്. നിലമ്പൂരിനൊപ്പം ബംഗാളിലെ കാളിഗഞ്ചിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. സിറ്റിംഗ് എംഎല്‍എ നിസ്സാറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഈ സീറ്റില്‍ ഒഴിവ് വന്നത്. 2011ലും 2021ലും തൃണമൂല്‍ ജയിച്ച സീറ്റ്. 2016ല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. ഈ സീറ്റില്‍ പഹല്‍ഗാം വിഷം അടക്കമുയര്‍ത്തി വന്‍ പ്രചരണമാണ് ബിജെപി നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് സഹതാപതരംഗമുണ്ടാക്കാന്‍ അഹമ്മദിന്റെ മകളെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമാക്കി.
ബിജെപിയെ നേര്‍ക്ക് നേര്‍ പോരില്‍ തോല്‍പ്പിക്കാനായിരുന്നു തൃണമൂല്‍ പദ്ധതി. ഇതിനിടെ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സിപിഎം പിന്തുണയും കോണ്‍ഗ്രസിനുണ്ടാകും. ഇതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ കാളിഗഞ്ചില്‍ ചിതറുന്ന അവസ്ഥയുണ്ടാകുകയാണ്. ഇത് മമതയ്ക്ക് കോണ്‍ഗ്രസ് നല്‍കുന്ന പണിയാണെന്ന് തൃണമൂലിന് അറിയാം. അതുകൊണ്ട് കൂടിയാണ് നിലമ്പൂരില്‍ അന്‍വറിനോട് മത്സരിക്കാനുള്ള നിര്‍ദ്ദേശം തൃണമൂല്‍ നല്‍കിയത്. ബംഗാളിലെ പാരയ്ക്ക് നിലമ്പൂരില്‍ പണിയെന്നതായിരുന്നു ലക്ഷ്യം. പക്ഷേ നിലമ്പൂരില്‍ മത്സരിച്ചാല്‍ തോല്‍വി മുമ്പില്‍ കണ്ട അന്‍വര്‍ ആ നിര്‍ദ്ദേശം തള്ളി. അതിന് കാരണം പറഞ്ഞത് പണമില്ലെന്ന കാരണവും. കാളിഗഞ്ചിലെ വിഷയമുള്ളതിനാല്‍ അന്‍വറിന് വേണ്ടി എത്ര പണം വേണമെങ്കിലും തൃണമൂല്‍ ഇറക്കുമായിരുന്നുവെന്നതാണ് വസ്തുത. മമതയുടെ നിര്‍ദ്ദേശം അന്‍വര്‍ തള്ളിയതോടെ തൃണമൂലും അതൃപ്തിയിലാണ്. അന്‍വറിനെ കൊണ്ട് കേരളത്തില്‍ തൃണമൂലിന് ഗുണമുണ്ടാകില്ലെന്ന് തൃണമൂല്‍ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ വന്യജീവി പ്രശ്‌നം ലോക്‌സഭയില്‍ ഉന്നയിക്കാനുള്ള കാലതാമസം ചൂണ്ടിക്കാട്ടി തൃണമൂല്‍ അന്‍വര്‍ വിടുമെന്ന പ്രചരണവും നിലമ്പൂരില്‍ സജീവമാണ്. അന്‍വറും തൃണമൂലും തമ്മിലെ ബന്ധം വഷളാകുന്നുവെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ രാഷ്ട്രീയം ബംഗാളിലുള്ളവര്‍ അറിയില്ലെന്ന ധാരണയിലായിരുന്നു കേരളത്തിലെ തൃണമൂല്‍ നീക്കങ്ങള്‍. എന്നാല്‍ തൃണമൂലിനെ യുഡിഎഫില്‍ എടുക്കാത്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാനോട് മലയാളി മാധ്യമങ്ങള്‍ തിരക്കി. ഇതോടെയാണ് സംഭവത്തിലെ ഗൗരവവും സാധ്യതയും തൃണമൂല്‍ ദേശീയ നേതൃത്വം തേടിയത്. അന്‍വറിന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട സമീപനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു. യുഡിഎഫ് പ്രവേശത്തിന് അപേക്ഷ നല്‍കി കത്തു നല്‍കിയിട്ടും അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോയതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രയാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ വിളിച്ചാണ് അതൃപ്തി അറിയിച്ചത്. യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ പിവി അന്‍വര്‍ സ്വന്തം നിലക്ക് മല്‍സരിക്കുമെന്നും അദ്ദേഹം വേണുഗോപാലിനോട് പറഞ്ഞു. എന്നിട്ടും അന്‍വര്‍ മത്സരിച്ചില്ലെന്നതാണ് വസ്തുത. ഇത് ഡെറികിനും നാണക്കേടായി. കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം തൃണമൂല്‍ നിരീക്ഷിക്കും.
നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.വി. അന്‍വര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. മത്സരിക്കാന്‍ ഒരുപാട് കാശുവേണം. എന്നാല്‍, തന്റെ കൈയില്‍ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫിലേക്ക് താനില്ലെന്നും പിണറായിസത്തിനെതിരെ പോരാട്ടം തുടരുമെന്നും അന്‍വര്‍ വ്യക്തമാക്കി. അന്‍വറില്ലാതെ നിലമ്പൂരില്‍ വിജയിക്കുമെന്നാണ് സതീശന്‍ പറയുന്നത്. അത് സതീശന്‍ പറയുന്നതിന് പിന്നില്‍ ഒരു ശക്തിയുണ്ട്. ആ ശക്തിയാരാണെന്ന് താന്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യം അറിഞ്ഞാല്‍ മാധ്യമങ്ങളോട് പറയും. നിലമ്പൂരില്‍ ഏത് ചെകുത്താനെയും പിന്തുണക്കുമെന്നാണ് താന്‍ പ്രഖ്യാപിച്ചത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതില്‍ കാരണമുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നടത്തിയത്. അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവാണ് സതീശന്‍ എന്ന് അന്‍വര്‍ പറഞ്ഞു. കെ.സി. വേണുഗോപാലിനെ കാണാന്‍ പോലും സതീശന്‍ സമ്മതിച്ചില്ല. യു.ഡി.എഫിലെ മറ്റ് നേതാക്കള്‍ക്കൊന്നും തന്നോട് എതിര്‍പ്പില്ല. ഇനിയൊരു യു.ഡി.എഫ് നേതാവും തന്നെ കാണേണ്ടതില്ല. സതീശന്റെ വാശിക്ക് യു.ഡി.എഫ് വലിയ വില കൊടുക്കേണ്ടി വരും. യു.ഡി.എഫിലെ ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് അന്‍വര്‍ ആരോപിച്ചു. യു.ഡി.എഫില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ആരുടെയും പുറകെ പോയിട്ടില്ല. യു.ഡി.എഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്. സതീശനെ കണ്ടപ്പോള്‍ രണ്ട് ദിവസത്തിനകം യു.ഡി.എഫ് പ്രവേശനം പ്രഖ്യാപിക്കാമെന്നാണ് പറഞ്ഞത്. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല.
മലമ്പുഴ സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റെടുക്കാമെന്ന് യു.ഡി.എഫിനോട് പറഞ്ഞിരുന്നു. യു.ഡി.എഫ് സ്ഥിരമായി തോല്‍ക്കുന്ന രണ്ട് സീറ്റാണ് പിന്നീട് ആവശ്യപ്പെട്ടത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്റെ മനസിലുള്ളത് അറിയാനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബേപ്പൂരില്‍ മത്സരിച്ചു കൂടെ എന്ന് ചില യു.ഡി.എഫ് നേതാക്കള്‍ ചോദിച്ചു. എന്നെ കൊന്നു കൊലവിളിക്കാനാണ് തീരുമാനം. ഒറ്റ വ്യക്തിയാണ് ഇതിന് പിന്നില്‍. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഇത്തവണ മലയോര ജനതയുടെ പ്രശ്‌നമാണ് പ്രധാനം. അതുകൊണ്ടാണ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സ്ഥാനാര്‍ഥിയെയും എതിര്‍ത്തിട്ടില്ല. താന്‍ പിന്തുണ നല്‍കിയിട്ടും ഷൗക്കത്ത് തൊറ്റാല്‍ എന്തു ചെയ്യും. അതുകൊണ്ടാണ് എതിര്‍ത്തതെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി. സ്വീകരിക്കേണ്ടവര്‍ തന്നെ സ്വീകരിക്കുന്നില്ല. ചര്‍ച്ചകളില്‍ വ്യക്തത വന്നിരുന്നില്ല, അതിനായി കാത്തിരുന്നു. പിണറായിസത്തിനെതിരെ നില്‍ക്കാതെ അന്‍വറിനെതിരെ അവര്‍ തിരിഞ്ഞു. എല്‍.ഡി.എഫില്‍ നിന്ന് എം.എല്‍.എ സ്ഥാനം രാജിവെച്ച് ഇറങ്ങി വന്നത് ആരെയും കണ്ടല്ല. സാധാരണക്കാരെ കണ്ടാണ് തന്റെ പ്രവര്‍ത്തനം. ഒരുപാട് ശത്രുകളെ താന്‍ ഉണ്ടാക്കിയിട്ടുണ്ട്. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പക്ഷെ സി.പി.എം പിന്നീട് വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടു. സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താന്‍ അധികപ്രസംഗിയായത്. ആ അധികപ്രസംഗം തുടരും. ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെട്ട് പിന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പോരാട്ടം തുടരും -അന്‍വര്‍ വ്യക്തമാക്കി. സി.പി.എം സ്ഥാനാര്‍ഥി എം. സ്വരാജ് പിണറായിസത്തിന്റെ വക്താവാണ്. പിണറായിസത്തെ താലോലിക്കുന്നതില്‍ സ്വരാജ് മുന്‍പന്തിയിലാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.