മാര്‍ക്കോയുടെ കാട്ടാള ജീവിതം ഇനി ആടു ജീവിതത്തിലേക്ക്! പോലീസിനെ കണ്ടതും എംഡിഎംഎ പിടിക്കാന്‍ വന്നത് അല്ലേ എന്ന് ചോദിച്ച ലിവിംഗ് ടുദറുകാരന്‍; 2022ല്‍ തുടങ്ങിയ സംശയം തീര്‍ത്ത് പാലച്ചുവടിലെ റെയ്ഡ്; സിനിമയിലേക്ക് ലഹരി ഒഴുകിയത് കാക്കനാട് വഴി! റിന്‍സി മുംതാസ് ചെറിയ മീനല്ല; അകത്തായത് 'മോളിവുഡിലെ സിപ്പ്-ലോക്ക്' ലേഡി ക്യൂന്‍

Update: 2025-07-11 02:59 GMT

കാക്കനാട്: പാലച്ചുവട് ഫ്‌ലാറ്റില്‍നിന്ന് രാസലഹരിയുമായി പിടിയിലായ യുട്യൂബര്‍ കോഴിക്കോട് ചുങ്കം സ്വദേശിനി റിന്‍സി മുംതാസിന് സിനിമാ മേഖലയുമായി അടുത്ത ബന്ധം. റിന്‍സി മുംതാസ് (32), സുഹൃത്ത് കല്ലായി സ്വദേശി യാസര്‍ അറാഫത്ത് (34) എന്നിവരുടെ നേതൃത്വത്തില്‍ നടന്നത് വന്‍തോതിലുള്ള ലഹരി ഇടപാട് എന്നാണ് കണ്ടെത്തുന്നത്. ഫ്‌ലാറ്റില്‍ നേരിട്ട് എത്തുന്ന ആവശ്യക്കാര്‍ക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കൈമാറുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സിനിമാ മേഖലയിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഏറ്റവും വലിയ മാഫിയയാണ് കുടുങ്ങുന്നത്.

യുട്യൂബിലൂടെ സിനിമ പ്രൊമോഷനുകള്‍ നടത്തിയിരുന്ന റിന്‍സിക്ക് ചലച്ചിത്രമേഖലയിലുള്ളവരുമായും അടുപ്പമുണ്ട്. ഇവരില്‍ ചിലര്‍ക്കും റിന്‍സി രാസലഹരി കൈമാറിയിരുന്നതായാണ് സൂചന. സ്ഥിരമായി ഇടപാട് നടത്തിയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവരുടെ ഫോണുകളില്‍നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഫ്‌ലാറ്റിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് നാര്‍കോട്ടിക് വിഭാഗം അസി. കമീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. ഇവര്‍ അഞ്ചു കിലോയോളം എംഎഡിഎംഎ കുറച്ചു കാലമായി കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ചാറ്റും കാള്‍ലിസ്റ്റും അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. 2022 മുതല്‍ തന്നെ ഈ സംഘം നിരീക്ഷണത്തിലായിരുന്നു. പക്ഷേ തെളിവുകള്‍ കിട്ടിയിരുന്നില്ല. ഈ അടുത്ത കാലത്തുണ്ടായ ചില കേസുകളില്‍ ഇവരും സംശയത്തിലായി. ഇതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. ഇതാണ് റിന്‍സിയേയും അറാഫത്തിനേയും കുടുക്കിയത്. ഇവര്‍ ലിവിംഗ് ടുഗദര്‍ ബന്ധത്തിലായിരുന്നു. ഫ്‌ളാറ്റിലെത്തിയ പോലീസിനോട് 'നിങ്ങള്‍ എംഡിഎംഎ പിടിക്കാന്‍ വന്നത് ആണല്ലേ?' എന്ന ചോദ്യമാണ് അറാഫത്ത് ഉയര്‍ത്തിയത്.

റിന്‍സിക്കും സുഹൃത്തിനും എം.ഡി.എം.എ എത്തിച്ചു നല്‍കുന്ന കോഴിക്കോട് സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പതിനാല് ദിവസത്തേക്കാണ് റിന്‍സിയേയും ആണസുഹൃത്ത് യാസര്‍ അറഫത്തിനെയും തൃക്കാക്കര കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ റിന്‍സി ക്യാമറയ്ക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു. ആടുജീവിതം, കാട്ടാളന്‍, മാര്‍ക്കോ തുടങ്ങിയ ചിത്രങ്ങള്‍ക്കായി റിന്‍സി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദന്റെ പേഴ്‌സണല്‍ മാനേജര്‍ ആണ് റിന്‍സി എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉണ്ണിമുകുന്ദന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പോലീസ് സംഘം ഫ്ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സിനിമാ പ്രൊമോഷന്‍ സംബന്ധമായ പോസ്റ്റുകളുമായി സജീവമായിരുന്നു റിന്‍സി മുംതാസ്. ഒരു സ്വകാര്യസ്ഥാപനത്തില്‍ ക്രിയേറ്റിവ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവിയായി ജോലിചെയ്യുകയാണെന്നാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം, യുവതിയെ ജോലിയില്‍നിന്ന് പുറത്താക്കിയതായി ഈ സ്ഥാപനം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

ലഹരിയിടപാടുകള്‍ക്ക് സിനിമ ബന്ധങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു. പാലച്ചുവടിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്ന സംശയവും പോലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്‌ലാറ്റില്‍ പതിവായി എത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് എട്ട് മാസമായി ലഹരിയിടപാടുകള്‍ നടക്കുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പാക്ക് ചെയ്തിരുന്നത് ഫ്‌ലാറ്റില്‍ വെച്ചാണെന്നും ആവശ്യക്കാര്‍ അവിടെയെത്തി ലഹരിമരുന്ന് കൈപ്പറ്റിയിരുന്നതായും പിടിയിലായവര്‍ മൊഴി നല്‍കി. സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ് റിന്‍സിയെയും ആണ്‍സുഹൃത്ത് യാസര്‍ അറാഫത്തിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. മൂന്ന് മാസമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ റിന്‍സിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്, അന്വേഷണം ഇവരിലേക്കും നീളും. സിനിമയുടെ പ്രമോഷന്‍ ജോലികളിലൂടെ ഉണ്ടാക്കിയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. യാസര്‍ അറാഫത്തിനും ഇടപാടുകളില്‍ സജീവ പങ്കുണ്ടെന്നാണ് വിവരം. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട യൂട്യൂബുകള്‍ക്ക് പുറമെ, ക്രിയേറ്റീവ് മാര്‍ക്കറ്റിംഗ് ഹെഡ്, ഡിജിറ്റല്‍ പി.ആര്‍.ഒ. നിലകളിലും റിന്‍സി മുംതാസ് പ്രവര്‍ത്തിക്കുന്നുണ്ട്.

10 മാസം മുമ്പാണ് റിന്‍സിയുടെ പേരില്‍ കാക്കനാട് പാലച്ചുവട്ടിലെ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ഇരുവരും താമസം തുടങ്ങിയതെന്ന് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് എ.സി.പി കെ.എ. അബ്ദുല്‍സലാം പറഞ്ഞു. താനും ഭര്‍ത്താവും കുട്ടിയും താമസത്തിനുണ്ടാകും എന്ന് പറഞ്ഞാണ് ഫ്‌ളാറ്റ് വാടകയ്ക്ക് വാങ്ങിയത്. ഫ്ളാറ്റിലെ സന്ദര്‍ശകരുടെ ബാഹുല്യത്തെ തുടര്‍ന്ന് മയക്കുമരുന്ന് ഇടപാടാണെന്ന് പൊലീസിന് സംശയം തോന്നിയിരുന്നെങ്കിലും, വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ സിപ്പ്-ലോക്ക് കവറുകളില്‍ നിറച്ച നിലയില്‍ വിതരണത്തിന് സൂക്ഷിച്ച 20.55 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News