എല്ലാവരും ഒരുമിച്ചു കഴിഞ്ഞ പ്രളയകാലം; വിവാഹതിരല്ലെന്ന കാരണത്താല്‍ ചിലര്‍ ഒഴിവാക്കി; വീഡിയോ ചിത്രീകരിച്ച് അപമാനിച്ചു; പരാതി നല്‍കിയത് പ്രതികാരം കൂട്ടി; ആ പൂക്കളം ചവിട്ടേണ്ടി വന്നത് സ്ത്രീയുടെ ആഭിജാത്യം ചോദ്യം ചെയ്തപ്പോള്‍; സിമി നായര്‍ മറുനാടനോട് വിശദീകരിച്ചത്

തന്റെ ജോലി കളയുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഡാലോചനയാണ് അവിടെയുള്ള ചിലര്‍ നടത്തിയതെന്നും സിമി നായര്‍ പറയുന്നു

Update: 2024-09-24 10:28 GMT

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരു പാര്‍പ്പിടസമുച്ചയത്തിലെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളി യുവതിയുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. താനിസന്ദ്ര മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പോലീസ് കേസെടുത്തത്. അതിനിടെ അവിടെയുള്ള ചില ശത്രുക്കള്‍ തന്നെ പ്രകോപിപ്പിച്ച് അങ്ങനെ ചെയ്യിപ്പിച്ചതാണെന്ന് സിമി നായര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പത്തനംതിട്ടകാരിയായ താന്‍ എല്ലാ അര്‍ത്ഥത്തിലും ഹിന്ദുവാണ്. അച്ഛനും അമ്മയും ഹിന്ദു. ക്ഷേത്രത്തിലും പോകും വിശ്വാസികളുമാണ്. 2016ലാണ് ഇവിടെ താമസിക്കാന്‍ എത്തിയത്. ഞാനും സഹോദരിയും അധ്വാനിച്ചാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. തുടക്കത്തില്‍ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ. അന്ന് എല്ലാവരും ഒരുമയോടെ പോയി. പ്രളയ കാലത്ത് പോലും എല്ലാവരും ഒരുമിച്ച് നിന്ന് നാട്ടിലുള്ളവരെ സഹായിക്കാന്‍ ഫണ്ട് പിരിച്ചു. പിന്നീട് കോവിഡ് എത്തി. ഇതിനിടെ എപ്പോഴും പ്രശ്‌നങ്ങള്‍ തുടങ്ങി. ഞാനും സഹോദരിയും വിവാഹിതരല്ല. എന്നാല്‍ മറ്റു മലയാളി കുടുംബങ്ങള്‍ അങ്ങനെയായിരുന്നില്ല. അതില്‍ തുടങ്ങിയ അകല്‍ച്ചയാകാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സിമി നായര്‍ പറയുന്നു.

കോവിഡ് കാലം കഴിഞ്ഞ് അത് കൂടി. ചിലര്‍ ഞങ്ങളുടെ വീഡിയോ ചിത്രീകരിച്ച് ഗ്രൂപ്പികളില്‍ ഇട്ടു. ഇതിനെതിരെ അസോസിയേഷനില്‍ പരാതി നല്‍കി. ഇതോടെ ആരുടേയും വീഡിയോ എടുക്കരുതെന്ന് അസോസിയേഷന്‍ തീരുമാനം വന്നു. ആരേയും തേജോ വധം ചെയ്യരുതെന്ന തരത്തിലായിരുന്നു തീരുമാനം. അതിനു ശേഷം കഴിഞ്ഞ വര്‍ഷം വീഡിയോ വിഷയമുണ്ടായി. അതും പരാതിയായി. പോലീസ് സ്‌റ്റേഷനിലും പരാതി കൊടുത്തു. കുറച്ചു മലയാളി കുടുംബങ്ങളായിരുന്നു ഇതിന് പിന്നില്‍. ഈ വര്‍ഷം ഓണഘോഷം വേണ്ടെന്നതായിരുന്നു പൊതുവികാരം. അസോസിയേഷന്‍ ഓണാഘോഷം തീരുമാനിച്ചില്ല. വയനാട് ദുരന്ത പശ്ചാത്തലത്തിലായിരുന്നു അത്. എന്നാല്‍ ചിലര്‍ക്ക് വേണമെന്ന് പറഞ്ഞു മുമ്പോട്ട് പോയി. അസോസിയേഷന്‍ തീരുമാന പ്രകാരമായിരുന്നില്ല ഇവരുടെ ആഘോഷം.

അവര്‍ക്ക് ഓണം ആഘോഷിക്കാനായി അവിടെ വിട്ടു കൊടുത്തത് 9 മണിമുതലായിരുന്നു. ഞാന്‍ രാവിലെ നടക്കാനെത്തിയപ്പോള്‍ പൂക്കളം കണ്ടു. ഞാന്‍ അത് ചവിട്ടി നശിപ്പിച്ചില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ ചിലര്‍ കളിയാക്കി. വീഡിയോയും എടുത്തു. വീഡിയോ എടുക്കരുതെന്ന് പറഞ്ഞെങ്കിലും അവര്‍ പ്രകോപനം തുടങ്ങി. ഒരു സ്ത്രീയുടെ ആഭിജാത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് അവരുടെ ഇടപെടലുകള്‍ എടുത്തു. എന്റെ അന്തസ്സിനെ ചോദ്യം ചെയ്തു. ഈ പ്രകോപനമാണ് അങ്ങനെ ചെയ്യാനുണ്ടാക്കിയ സാഹചര്യം. അല്ലാതെ വിശ്വാസത്തെ ചോദ്യം ചെയ്യുകയായിരുന്നില്ല.

തിരുവോണവും കഴിഞ്ഞായിരുന്നു ആഘോഷം. ചതയ ദിനത്തിനുമായിരുന്നില്ല അത് നടന്നത്. അന്ന് ശനിയാഴ്ച. അന്ന് ശ്രീനാരായണ ഗുരു സമാധി ദിനമായിരുന്നു. വിശ്വാസവുമായി അതിന് ബന്ധമില്ല. ചിലരുടെ ആഘോഷം മാത്രമായിരുന്നു. ഇതിനിടെ എന്റെ അന്തസ്സിനേയും ആഭിജാത്യത്തിനേയും അവര്‍ ചോദ്യം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ട് അപമാനിക്കുമെന്ന് അവര്‍ വെല്ലുവിളിച്ചു. ഇതിനിടെയാണ് അങ്ങനെയുള്ള പെരുമാറ്റം നടന്നതെന്ന് സിമി നായര്‍ പറയുന്നു. തന്റെ ജോലി കളയുകയെന്ന ലക്ഷ്യത്തോടെയുള്ള ഗൂഡാലോചനയാണ് അവിടെയുള്ള ചിലര്‍ നടത്തിയതെന്നും സിമി നായര്‍ പറയുന്നു.

സിമി നായരുടെ മറുനാടനോടുള്ള വിശദീകരണം പൂര്‍ണ്ണ രൂപത്തിലുള്ള വീഡിയോ ചുവടെ


Full View


ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്മെന്റില്‍ ഓണാഘോഷത്തിനിടെയാണ് സംഭവം. പുലര്‍ച്ചെ പാര്‍പ്പിടസമുച്ചയത്തിന്റെ താഴെ നിലയിലെ പൂമുഖഭാഗത്ത് ഒരുക്കിയ പൂക്കളമാണ് നശിപ്പിച്ചത്. തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിര്‍പ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് മലയാളി കുടുംബാംഗങ്ങള്‍ പറഞ്ഞു. കുട്ടികളുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നായിരുന്നു പൂക്കളമൊരുക്കിയത്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സിമി നായര്‍ക്കെതിരെ കേസെടുത്തത്.

ഫ്‌ലാറ്റിലെ കോമണ്‍ ഏരിയയില്‍ നിര്‍മ്മിച്ച പൂക്കളം സിമി നായര്‍ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചിരുന്നു. സിമി നായരും അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചതിനെതിരെ പോലീസില്‍ കേസു കൊടുത്തിട്ടുണ്ട്.

Tags:    

Similar News