മാളില്‍ 'എസ് എഫ് ഐ'യെ കുടുക്കിയ പോലീസുകാരനെ വെറുതെ വിടില്ല; ഒന്നല്ല കുറ്റകൃത്യങ്ങള്‍ പലത്! ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്‌ഐ നേതാവിന് പിഴ ചുമത്തിയ വില്ലന്‍; നെട്ടയത്തെ അപകടമുണ്ടാക്കിയ മദ്യപാനി; ഡിജെ പാര്‍ട്ടിയിലെ പൊതിരെ തല്ലും; അച്ഛന്റെ മരണത്തിലൂടെ കിട്ടിയ ജോലി മകന് നഷ്ടമാകുമോ? മിഥുന്‍ റോയിയെ സസ്‌പെന്റ് ചെയ്യാന്‍ അണിയറയില്‍ നീക്കം; സഖാക്കള്‍ രണ്ടും കല്‍പ്പിച്ച് തന്നെ
തിരുവനന്തപുരം: ട്രാവന്‍കൂര്‍ മാളില്‍ എസ് എഫ് ഐക്കാരുടെ അടികൊണ്ട സിവില്‍ പൊലീസ് ഓഫിസറായ മിഥുന്‍ റോയിയ്‌ക്കെതിരെ നടപടി വരും. മിഥുന്‍ റോയിയ്‌ക്കെതിരെ മൂന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ മൂന്നിലും മിഥുന് വീഴ്ച വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മിഥുനെതിരെ നടപടി വേണമെന്ന് ആവശ്യം സിപിഎമ്മില്‍ സജീവമാണ്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചേക്കും.
അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് മിഥുന് പോലീസില്‍ ജോലി കിട്ടിയത്. മാളിലെ അടിപിടിക്കേസില്‍ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാര്‍ട്ടിയിലെ ലാത്തിച്ചാര്‍ജില്‍ നടപടി വന്നേക്കുമെന്നാണ് സൂചന. സംഭവത്തിനു ശേഷം മെഡിക്കല്‍ അവധിയിലായിരുന്നു മിഥുന്‍. രണ്ടു ദിവസം മുമ്പ് ഡ്യൂട്ടിക്ക് കയറിയെങ്കിലും വീണ്ടും അവധി എടുത്തുവെന്നാണ് സൂചന. ഈ അവധിയുടെ സാധ്യതകളും പരിശോധനാ വിധേയമാക്കും. സംഭവത്തിന്റെ റിപ്പോര്‍ട്ടും ദൃശ്യങ്ങളും സമര്‍പ്പിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ രഹസ്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും കമ്മിഷണര്‍ ആവശ്യപ്പെട്ടു.
ഒന്നര വര്‍ഷം മുന്‍പ്, ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അന്നത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിനെതിരെ പേട്ട പൊലീസ് പിഴ ചുമത്തിയിരുന്നു. ഇതു ചോദ്യം ചെയ്യാന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേട്ട സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മിഥുന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഈ വിഡിയോ ചൂണ്ടിക്കാട്ടി മിഥുനെതിരെ എസ്എഫ്‌ഐ അന്നു പരാതി നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ കാര്‍ അപകടവുമായി ബന്ധപ്പെട്ട് 2024 ഏപ്രിലില്‍ മിഥുനെയും കുടുംബത്തെയും വീട് കയറി 12 അംഗ സംഘം ആക്രമിച്ചതിനും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മിഥുന്‍ മദ്യപിച്ച് വാഹനമോടിച്ച് പ്രശ്‌നമുണ്ടാക്കിയെന്നാണ് ആരോപണം. ഇതും വകുപ്പു തല നടപടിയ്ക്ക് കാരണമാകും. മിഥുനെ സസ്‌പെന്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
പുതുവര്‍ഷത്തിലെ ഡിജെ പാര്‍ട്ടിക്കിടെ ലാത്തികൊണ്ടടിച്ചതിന്റെ വൈരാഗ്യത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാളില്‍വച്ച് മിഥുനെ മര്‍ദിച്ചത്. മിഥുനെതിരെ കേസെടുത്തത് വിവാദമായിരുന്നു. ഇതോടെ, സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ 2 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുര്‍ജിത്(19), വിനയ് പ്രകാശ്(23) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ജാമ്യം ലഭിച്ചു. മിഥുന്‍ റോയിയുടെ പശ്ചാത്തലം കോണ്‍ഗ്രസിന്റേതാണ്.
2024ല്‍ റോഡിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പോലീസുകാരനെയും കുടുംബത്തെയും വീടുകയറി ഒരുസംഘം ആക്രമിച്ചുവെന്ന വാര്‍ത്ത വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരുന്നു. ഇതിലെ പരാതിക്കാരനാണ് മിഥുന്‍. എ.ആര്‍. ക്യാമ്പിലെ പോലീസുകാരനായ നെട്ടയം മലമുകള്‍ രാജീരംഗില്‍ മിഥുന്‍, സഹോദരന്‍ അമല്‍റോയ്, മാതാവ് രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്ന് മിഥുന്‍ ഓടിച്ചിരുന്ന കാര്‍ നെട്ടയത്ത് വെച്ച് അജി എന്നയാളെ ഇടിക്കാന്‍ ശ്രമിച്ചതായും ഇവര്‍ തമ്മില്‍ സ്ഥലത്ത് തര്‍ക്കമുണ്ടായതായും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെ ഒരു സംഘമെത്തി മിഥുന്റെ വീട്ടില്‍ അക്രമം നടത്തിയെന്നായിരുന്നു പരാതി.
കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മിഥുന്‍, സഹോദരന്‍ അമല്‍, മാതാവ് രാജി എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച മോനിഷയ്ക്കും പരിക്കേറ്റു. അക്രമികള്‍ വീട്ടുസാധനങ്ങള്‍ തകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് തകര്‍ക്കാന്‍ ശ്രമം നടത്തിയതായും പറയുന്നു. നാട്ടുകാര്‍ എത്തിയതോടെയാണ് അക്രമിസംഘം തിരികെപ്പോയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് നെട്ടയത്ത് നാട്ടുകാര്‍ മിഥുനെതിരെ തിരിഞ്ഞിരുന്നു. നെട്ടയത്തെ പൗരസമിതി ഫ്‌ളക്‌സ് അടക്കം വച്ചിരുന്നു. ഇതെല്ലാം വീണ്ടും ചര്‍ച്ചയാക്കുകയാണ് സൈബര്‍ സഖാക്കള്‍. ഈ കേസുകളെല്ലാം മിഥുന് എതിരായി മാറുകയും ചെയ്യും.
ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കോടിച്ച ഡി.വൈ.എഫ്.ഐ നേതാവിന് പിഴയിട്ടതിന് തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ രണ്ട് എസ്.ഐമാര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നടപടി എടുത്തിരുന്നു. 2023ലായിരുന്നു ഈ സംഭവം. അന്ന് എസ്.ഐമാരായ എസ്.അസീം, എം.അഭിലാഷ്, എം.മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് സ്ഥലം മാറ്റിയതിന് പിന്നാലെ വകുപ്പുതല അന്വേഷണവും ഏര്‍പ്പെടുത്തിയത്. രണ്ട് എസ്.ഐമാരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എ.ആര്‍ ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്.
അന്ന് വാഹനപരിശോധന നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐയുടെ വഞ്ചിയൂര്‍ ബ്ലോക്ക് ട്രഷറായിട്ടുള്ള എം.നിതീഷ് ഹെല്‍മറ്റ് ധരിക്കാതെ എത്തിയത്. ഗതാഗതനിയമം ലംഘിച്ചത് പിഴയൊടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.താന്‍ ഡി.വൈ.എഫ്.ഐ ഭാരവാഹിയാണെയാണെന്നും അത്യാവശ്യമായി ഒരിടത്തേക്ക് പോകണമെന്നും നിതീഷ് പറഞ്ഞു. എന്നാല്‍ പിഴ ഒടുക്കണമെന്ന് പൊലീസ് നിര്‍ബന്ധിച്ചു.ഇത് വാക്കേറ്റത്തിലും സംഘര്‍ഷത്തിലേക്കും കടന്നു. പിഴയിട്ടതിന് പിന്നാലെ പൊലീസുകാര്‍ മണല്‍ മാഫിയല്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഡിവൈഎഫ്‌ഐ നേതാവ് എം.നിതീഷ് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നിതീഷ് സ്ഥലത്ത് നിന്ന് പോകുകയും വൈകിട്ട് സി.പി.എം പ്രവര്‍ത്തകരെ കൂട്ടി പേട്ട സ്റ്റേഷനിലെത്തി. ഇവിടെ വെച്ച് എസ്.ഐമാര്‍ സഞ്ചരിച്ച ജീപ്പ് തടയുകയും പൊലീസുകാരുമായി വാക്കേറ്റവും നടന്നു. സംഘര്‍ഷം കനത്തതോടെ ലാത്തി വീശിയാണ് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചത്. തുടര്‍ന്ന് വി.ജോയ് എം.എല്‍.എയും പൊലീസ് സ്റ്റേഷനിലെത്തി. ഇത് അന്ന് വലിയ വിവാദമായിരുന്നു.
