പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന്‍ പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്‌റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?

Update: 2025-04-22 07:27 GMT

കോട്ടയം: നാടിനെ നടുക്കി ഇരട്ടക്കൊല. കോട്ടയം തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് 2017ലെ മകന്റെ ദുരൂഹ ആത്മഹത്യ. വിജയകുമാറിന്റേയും മീരയുടേയും മകന്‍ ഗൗതമിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് രണ്ടു മാസം മുമ്പ് ഹൈക്കോടതി ഉത്തവിട്ടു. സിബിഐ കേസെടുക്കുകയും ചെയ്തു. മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തും മുമ്പേ ആ അച്ഛനും അമ്മയും ദാരുണമായി കൊല്ലപ്പെട്ടു. ഇതോടെ ഗൗതമിന്റെ മരണവും കൊലപാതകമാണോ എന്ന സംശയം നാട്ടുകാരില്‍ സജീവമാകുന്നു. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര(60)യുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറിലാണ് 2017 ജൂണ്‍ രണ്ടിന് ഗൗതം വീട്ടില്‍ നിന്നും ഇറങ്ങിയത്. പുളിമുട്ടില്‍ ജംഗ്ഷനിലുള്ള പ്രശോഭിനെ കാണാനായിരുന്നു യാത്ര. അമ്മയെ മൊബൈലില്‍ വിളിച്ച് എട്ട് മണികഴിഞ്ഞതോടെയാണ് തിരിച്ചു വരുന്നതെന്ന് അറിയിച്ചത്. കാത്തിരുന്ന് മടുത്തതോടെ അടുത്ത ദിവസം പുലര്‍ച്ചെ തന്നെ പോലീസില്‍ വിജയകുമാര്‍ പരാതിയും നല്‍കി. എട്ടു മണിയോടെ തന്റെ കടയില്‍ നിന്നും ഗൗതം മടങ്ങിയെന്ന് പ്രശോഭ് അറിയിച്ചെന്നും പരാതിയില്‍ വ്യക്തമായിരുന്നു. അടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ഇന്‍ക്വസ്റ്റില്‍ അടക്കം കഴുത്തിലേയും നെഞ്ചിലേകും മുറിവ് വ്യക്തമായിരുന്നു.

ബോക്‌സ് കട്ടിംഗിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചുണ്ടാക്കിയതായിരുന്നു മുറിവുകള്‍. കാറിനുള്ളില്‍ നിറയെ രക്തവുമുണ്ടായിരുന്നു. ഈ മുറിവുകളാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടവും സ്ഥിരീകരിച്ചു. എന്നാല്‍ ഗൗതമിന് ഒരു അസുഖമുണ്ടായിരുന്നുവെന്നും അതിന്റെ മാനസിക വിഷയമത്തില്‍ ആത്മഹത്യ ചെയ്തുവെന്നും പോലീസ് നിഗമനത്തില്‍ എത്തി. എന്നാല്‍ തന്റെ മകനെ ചിലര്‍ കൊന്നതാണെന്ന് വിജയകുമാര്‍ ഉറച്ചു വിശ്വസിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിയത്. അതില്‍ സിബിഐ അന്വേഷണം എത്തിയതോടെ പ്രതികള്‍ പിടിക്കപ്പെടുമെന്ന് വിജയകുമാര്‍ കരുതി. ആ അന്വേഷണം എവിടെയെങ്കിലും എത്തും മുമ്പേ അച്ഛനും അമ്മയും വിടപറയുകയാണ്.

വിജയകുമാറിന്റെ മകന്‍ ഗൗതം 2017ലാണ് മരിച്ചത്. തെള്ളകം റെയില്‍വേ ട്രാക്കിന് സമീപത്ത് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടത്. അത് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞിരുന്നുവെങ്കിലും, വിജയകുമാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഗൗതത്തിന്റെ മരണത്തില്‍, രണ്ടുമാസം മുന്‍പ് സിബിഐ അന്വേഷണം തുടങ്ങിയെന്ന് മുന്‍ ഡിജിപി ടി. ആസഫലി പ്രതികരിച്ചു. ഇതിനുപിന്നാലെ വിജയകുമാര്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത്. ഇപ്പോള്‍ ദമ്പതികളെ കൊന്ന കേസില്‍ പിടിയിലായ അതിഥി തൊഴിലാളിയായ അമിത് ഒരു വര്‍ഷംമുമ്പ് വിജയകുമാറിന്റെ വീട്ടില്‍ ജോലിചെയ്ത അസംകാരനാണ്. അന്ന് വീട്ടില്‍നിന്ന് ഫോണ്‍ മോഷ്ടിച്ചതിന് അമിത്തിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

അടുത്തകാലത്താണ് ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇതിന്റെ വൈരാഗ്യത്തിലാണോ കൊല നടത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീടിനുചുറ്റുമുള്ള സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയിയിട്ടുണ്ട്. ക്രൂര കൊലപാതകത്തിന് മുന്‍പ് അമിത് സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചുവെന്നാണ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്താലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ. അപ്പോഴും മകന്റെ ദുരൂഹ മരണത്തിന് പിന്നിലുള്ള കരങ്ങള്‍ ഈ കൊലയിലും ദൃശ്യമാണെന്ന് കരുതുന്ന നാട്ടുകാരും ഉണ്ട്. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട വിജയകുമാര്‍. രാവിലെ എട്ടേമുക്കാലോടെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് ചുറ്റും സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സിസിടിവി കാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ല. അതിനാല്‍ ഇത് ആസൂത്രിതമായ കൊലപാതകമാണ് എന്നാണ് പൊലീസ് പറയുന്നത്. വീട്ടില്‍ മോഷണശ്രമം നടന്നിട്ടില്ല. വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ് ഉണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.

Tags:    

Similar News