വടക്കന്‍ ഇംഗ്ലണ്ടില്‍ പത്ത് നഴ്സിംഗ് ഹോമുകള്‍ ഉള്ള ലോട്ടസ് കെയര്‍ മലയാളികള്‍ അടക്കമുള്ളവരില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ വാങ്ങി വര്‍ക്ക് പെര്‍മിറ്റ് കൊടുത്തു; ഇപ്പോള്‍ ജോലിയുമില്ല, അവധിയുമില്ല; കണ്ണീരോടെ കെയറര്‍മാര്‍ ബിബിസിയില്‍

കണ്ണീരോടെ കെയറര്‍മാര്‍ ബിബിസിയില്‍

Update: 2025-05-29 03:42 GMT

ലണ്ടന്‍: പ്രായമായവരെയും രോഗികളെയും ശുശ്രൂഷിക്കാനായി നിയമിക്കപ്പെട്ട വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ ആരോപിക്കുന്നത് അവര്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നും, ഭീഷണികള്‍ നേരിടുകയാണെന്നും, ഭീതി നിറഞ്ഞ അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്നുമാണ്. വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ 10 കെയര്‍ ഹോമുകള്‍ നടത്തുന്ന ലോട്ടസ് കെയര്‍ എന്ന കെയര്‍ ഹോം കമ്പനിയിലെ ജീവനക്കാരാണ് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വെളിപ്പെടുത്തുന്നത്. ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ പലപ്പോഴും രണ്ട് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്ന് അവര്‍ പറയുന്നു.

മാത്രമല്ല, കുറഞ്ഞ വേതനമാണ് നല്‍കുന്നത്. സിക്ക് ലീവുകള്‍ പോലും നിഷേധിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള പരാതികള്‍ ഉന്നയിച്ചാല്‍ നാറ്റുകടത്തുമെന്ന ഭീഷണിയാണ് സ്ഥാപനം മുഴക്കുന്നതെന്നും അവര്‍ പറയുന്നു. ജോലി ഏര്‍പ്പാടാക്കുന്നതിന്, തികച്ചും സൗജന്യമായ വിസയ്ക്കായി മേഴ്സിസൈഡിലെ ഒരു ഏജന്‍സി ആയിരക്കണക്കിന് പൗണ്ട് ഫീസായി ഈടാക്കി എന്നും ഇവര്‍ പറയുന്നു.

അതേസമയം, ലോട്ടസ് കെയര്‍ ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയാണ്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന എല്ലാ മാനദണ്ഡങ്ങള്‍ക്കും, ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വിധേയമായാണ് തങ്ങളുടെ എല്ലാ റിക്രൂട്ട്‌മെന്റ്‌റുകളും നടക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നൈതികത എന്നും ഉയര്‍ത്തിപ്പിടിക്കുന്ന തങ്ങള്‍, വിസയ്ക്കായി പണം നല്‍കിയ കാര്യം അറിയില്ലെന്നും സ്ഥാപനം പറയുന്നു. വിദേശ റിക്രൂട്ട്‌മെന്റുകള്‍ക്കായി ഹോം ഓഫീസിന് നല്‍കേണ്ട ഫീസ് എല്ലാം തന്നെ തങ്ങളാണ് നല്‍കിയതെന്നും അവര്‍ അവകാശപ്പെടുന്നു.

അടുത്ത കാലത്ത് ലോട്ടസ് കെയറിന്റെ പത്ത് കെയര്‍ ഹോമുകളില്‍ അഞ്ചെണ്ണത്തിന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (സി ക്യു സി) 'മതിയായ സൗകര്യം ഇല്ല' അല്ലെങ്കില്‍ ' ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്' എന്ന റാങ്കിംഗ് ആണ് നല്‍കിയത്. ലിവര്‍പൂള്‍, ക്രെസിംഗ്ടണ്‍ കോര്‍ട്ടിലെ കെയര്‍ ഹോമില്‍ ഒരു അന്തേവാസിയെ നാല് ആഴ്ചകളായി കുളിപ്പിച്ചിട്ടില്ലെന്ന് 2022 ല്‍ സി ക്യു സി കണ്ടെത്തി. മറ്റൊരു അന്തേവാസിക്ക് ആറു മാസക്കാലയളവില്‍ 38 കിലോയോളം ഭാരം കുറഞ്ഞതും അന്ന് സി ക്യു സി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ ആറാം തവണയും പരിശോധന നടത്തിയപ്പോള്‍, ലിവര്‍പൂളിലെ തന്നെ ഫിഞ്ച് മാനറിലുള്ള കെയര്‍ഹോമില്‍ അത്യന്തം ഗുരുതരമായ നിരവധി പിഴവുകള്‍ കണ്ടെത്തിയിരുന്നു. സി ക്യു സി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ രണ്ട് ഹോമുകളില്‍ സ്ഥിതി മെച്ചപ്പെടുത്തി എന്നും അത് ഇന്‍സ്പെക്ടര്‍മാര്‍ രേഖപ്പെറ്റുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, കടുത്ത സമ്മര്‍ദ്ദത്തിലാണ് തങ്ങള്‍ എന്നാണ് മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ബി ബി സിയോട് പറയുന്നത്. ആരെങ്കിലും സിക്ക് ലീവ് എടുത്താല്‍, അതിന് പരിഹാരമായി ഇരട്ട ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യമാണെന്നും അവര്‍ പറയുന്നു. മാനസിക പീഢനങ്ങളും ഏല്‍ക്കേണ്ടി വരുന്നതായും അവര്‍ പറയുന്നു. അേേതസമയം, ലോട്ടസ് കെയര്‍, വിദേശ തൊഴിലാളികളുമായി സംവേദിക്കാന്‍ ഉണ്ടാക്കിയ വാട്ട്‌സ്അപ് ഗ്രൂപ്പില്‍, സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കുമെന്ന ഭീഷണികള്‍ കണ്ടതായി ബി ബി സി പറയുന്നു.

Tags:    

Similar News