സമത്വത്തെക്കുറിച്ചും പാടിയ 'ഇറാനിലെ വേടന്' വധശിക്ഷ! നോട്ടപ്പുള്ളികളായതോടെ കലാകാരന്‍മാര്‍ നാടുവിടുന്നു; ചാട്ടവാറടി തൊട്ട്, വിരലുകള്‍ മുറിച്ചെടുക്കല്‍ വരെയുള്ള ശിക്ഷകള്‍; ആര്‍മിക്കുള്ളിലും കൊലയാളി സംഘങ്ങള്‍; ഒപ്പം ഗോണ്ട്വനാമോ മോഡല്‍ ജയിലുകളും; ഇറാന്റെ ക്രൂരതകള്‍ പുറത്താവുമ്പോള്‍
സമത്വത്തെക്കുറിച്ചും പാടിയ 'ഇറാനിലെ വേടന്' വധശിക്ഷ!
അമ്മയെ കല്ലെറ്റിഞ്ഞുകൊല്ലുമ്പോള്‍, ആദ്യ ഏറുകാരായി മക്കളും വരുന്ന അതി ദയനീയ അവസ്ഥ! ഭൂമിയില്‍ ഒരു നരകമുണ്ടെങ്കില്‍ അത് ഇറാന്‍ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇന്ന് കേരളത്തിലെ ഇടതുപക്ഷമടക്കം മഹത്വവത്ക്കരിക്കുന്ന ഷിയാ ഇസ്ലാമിക രാഷ്ട്രത്തിന്റെ, നിയമവിധേയമായ പൈശാചിക ശിക്ഷാരീതിയെ ലോകമനഃസാക്ഷിക്കു മുന്നില്‍ തുറന്നു കാണിച്ച സിനിമ. അതാണ് 'ദി സ്റ്റോണിങ് ഓഫ് സൊരായ എം' എന്ന, സൈറസ് നൌരസ്തേ സംവിധാനം ചെയ്ത് 2008-ല്‍ പുറത്തിറങ്ങിയ ചിത്രം. ഇത് ഇറാനില്‍ നിരോധിക്കപ്പെട്ട ചിത്രമാണ്. ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് സിനിമ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച ഈ പുസ്തകവും ആയത്തുള്ള ഖമേനിയുടെ മത ഭരണകൂടം നിരോധിച്ചിരുന്നു.
സൊരായ എന്ന ഗ്രാമീണ സ്ത്രീയെയും പെണ്‍മക്കളെയും ഒഴിവാക്കി, പതിനാലുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച്, തന്റെ ആണ്‍ മക്കളോടൊപ്പം നഗരത്തിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്ന അലിയാണ് ചിത്രത്തിലെ നായകന്‍. നിയമപരമായ വേര്‍പിരിയലില്‍ തനിക്ക് നല്ലൊരു തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്ന തിരിച്ചറിവില്‍ അയാള്‍ ഭാര്യക്കുമേല്‍ അവിഹിതം ആരോപിക്കുന്നു. ഇസ്ലാമിക നിയമപ്രകാരം മേയര്‍ അവളെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കുന്നു. മതം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് ഈ ചലച്ചിത്രം പറയുന്നു. സൊരായയുടെ സുഹൃത്തായ സഹ്റയോട് മേയര്‍ നിയമം വിശദമാക്കുന്നത് ഇപ്രകാരമാണ്. -''ഒരു സ്ത്രീ പുരുഷനുമേല്‍ അവിഹിതം ആരോപിച്ചാല്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം അവളുടേത് മാത്രമാണ്.. എന്നാല്‍ ഒരു പുരുഷന്‍ സ്ത്രീയുടെമേല്‍ അവിഹിതം ആരോപിച്ചാല്‍ തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം സ്ത്രീയുടെതാണ് ഇതാണ് നിയമം ''. ഇത്തരത്തില്‍ നിയമം ഉപദേശിച്ച മേയറോട് സഹ്‌റ തിരിച്ചു ചോദിക്കുന്നു. 'അതെങ്ങനെയാണ് ഒരു സ്ത്രീക്ക് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ആകുക.. കള്ള സാക്ഷിയും തെളിവുകളും ഒരാള്‍ നിരത്തുമ്പോള്‍..''- അവളുടെ ഈ ചോദ്യത്തിന് മുന്നില്‍ അയാള്‍ക്ക് ഉത്തരമില്ലാതാകുന്നു.. വാസ്തവത്തില്‍ ആ ചോദ്യം മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളോടുമായിരുന്നു.
താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ മക്കളുടെ രണ്ടു കല്ലേറും അവള്‍ക്ക് കൃത്യമായി കൊള്ളുമ്പോള്‍ അവള്‍ വാവിട്ടു നിലവിളിക്കുന്നുണ്ട്..അരക്കു താഴെ മണ്ണില്‍ മൂടപ്പെട്ടിരിക്കുന്ന അവള്‍ നിലവിളിക്കുന്നിടത് അല്ലാഹു അക്ബര്‍ വിളികളും അവള്‍ക്കെതിരായി അവര്‍ മുഴക്കുന്നുണ്ട്.. നിങ്ങള്‍ ലോല ഹൃദയരാണെങ്കില്‍ ഈ രംഗങ്ങള്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും.. തീര്‍ച്ച! മതമൗലികവാദികള്‍ ഉറഞ്ഞുതുള്ളിയെങ്കിലും, സൈറസ് നൌരസ്തേ ഉദ്യമം വിജയിച്ചു. സിനിമ ഫിലിം ഫെസ്റ്റുവലുകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.ആംനസ്റ്റി ഇറാനെതിരെയും ഈ പൈശാചിക കൃത്യത്തിനെതിരെയും പ്രമേയം പാസ്സാക്കി. അങ്ങനെ ഒരു സിനിമ ഒരു ജനതക്കു വേണ്ടി ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു.
പിന്നീട് ഇത്തരത്തിലുള്ള കാടന്‍ നിയമങ്ങള്‍ നടപ്പാക്കാതിരിക്കാനുള്ള പ്രധാന കാരണമായി ഈ ചിത്രം മാറി. 2012-ല്‍ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവില്‍ വന്നു. അതിന് ഏറെ സഹായിച്ചത് ഈ സിനിമയായിരുന്നു! ഇതൊക്കെ കൊണ്ട്തന്നെയായിരിക്കും ആക്റ്റ്വിസ്റ്റുകളെയും, ചലച്ചിത്രകാരന്‍മ്മാരെയും പാട്ടുകാരെയുമെല്ലാം വല്ലാതെ ഭയക്കുകയും, പീഡിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇറാനിലേത്.
ഇറാനിലെ 'വേടന്റെ' ഗതി
ഹിജാബ് പ്രക്ഷോഭത്തിനുശേഷം ഇറാന്‍ കൂടുതല്‍ മതവത്ക്കരിക്കപ്പെടുകയാണ് ഉണ്ടായത്. ഭരണകൂടം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സ്വാതന്ത്ര്യത്തിനും സ്ത്രീ സമത്വത്തിനുവേണ്ടി പാടുന്ന സംഗീതജ്ഞരെയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇറാന്‍ മൂന്ന് റാപ്പര്‍മാര്‍ക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ടാറ്റലൂ എന്ന പേരില്‍ അറിയപ്പെടുന്ന,അമീര്‍ ഹുസൈന്‍ മഗ്സൗദ്ലൂ എന്ന 37 കാരന്‍. ലോകം മുഴവന്‍ ആരാധകരുള്ള, യൂട്യൂബിന്റെ കമന്റ് റെക്കോര്‍ഡ് ബ്രേക്ക് ചെയ്ത, ഈ അസാമാന്യ പ്രതിഭയെ പ്രവാചകനിന്ദാകുറ്റം ചുമത്തി ഇറാന്‍ സുപ്രീം കോടതി കഴിഞ്ഞവര്‍ഷം വധശിക്ഷക്ക് വിധിച്ചിരിക്കയാണ്. എറ്റവും വിചിത്രം 5 വര്‍ഷത്തെ കീഴ്‌കോടതി ശിക്ഷയുടെ അപ്പീലിലാണ്, സുപ്രീം കോടതി ശിക്ഷ വധശിക്ഷയാക്കി വര്‍ധിപ്പിച്ചത് എന്നാണ്! ആഗോളവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടും അദ്ദേഹം ജയിലിലാണ്.
ദേഹമാസകലം പച്ചകുത്തിയ, ( അതും ഒരു കുറ്റമായാണ് ഇറാന്‍ കോടതി കണ്ടെത്തിയത്) വേദിക്ക് തീപ്പിടിപ്പിക്കുന്നതുപോലെ ഗാനം ആലപിക്കാന്‍ കഴിയുന്ന ഈ റാപ്പര്‍, ഇറാനിലെ യുവതലമുറയുടെ രാഷ്ട്രീയ-സാമൂഹികകാര്യങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തുറന്ന് സംസാരിക്കാറുണ്ട്. പേര്‍ഷ്യന്‍ ഭാഷയിലെ ആദ്യത്തെ റാപ്പ് ഗായകരില്‍ ഒരാള്‍ കൂടിയായ, ഇദ്ദേഹത്തെ ഇന്ന് കൊലക്കയറിന് മുമ്പില്‍ എത്തിച്ചതിന്റെ അടിസ്ഥാന കാരണം, മറ്റൊന്നുമല്ല. അയാള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നു, സമത്വത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നതാണ്. ടാറ്റലുവിന്റെ മോചനത്തിനായി, ശക്തമായ കാമ്പയിനാണ് ലോകമെമ്പാടുനിന്നും ഉയര്‍ന്ന് വരുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ 'വേടന്റെ' കഞ്ചാവുകേസിനെ ന്യായീകരിക്കുന്നവര്‍പോലും ഇദ്ദേഹത്തിനുവേണ്ടി രംഗത്തിറങ്ങില്ല. കാരണം അപ്പുറത്ത് മതമാണ്.
ഒരു മരപ്പണിക്കാരനായിരുന്നു ടാറ്റലു,2003-ല്‍ തന്റെ ബ്ലോഗില്‍ പാട്ടുകള്‍ പുറത്തിറക്കിയാണ് ടാറ്റലൂ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. വളരെ പെട്ടെന്ന് അദ്ദേഹത്തിന്റെ റാപ്പുകള്‍ ട്രെന്‍ഡിങ്ങ് ആവാന്‍ തുടങ്ങി. ടൈം മാഗസിന്‍ ' ജനലക്ഷങ്ങള്‍ ആരാധകരുള്ള റാപ്പര്‍ ' എന്നും റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബര്‍ട്ടി എന്നവ ഇറാനിലെ യുവാക്കള്‍ക്കിടയില്‍ 'ശക്തമായ ആരാധകവൃന്ദം' ഉള്ള ഒരു കലാകാരന്‍ എന്നും വിശേഷിപ്പിച്ചു.
സാധാരണ റാപ്പര്‍മാരൊക്കെ ഏറെ പഴികേട്ട ഒരു കാര്യമാണ്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുമൊക്കെ ഉപയോഗം. പക്ഷേ ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ് ടാറ്റലു. പുറമെ ടാറ്റൂ അടിച്ച ഫ്രീക്കന്‍ ലുക്ക് ഒക്കെയാണെങ്കിലും, അദ്ദേഹം പ്യുവര്‍ വെജിറ്റേറിയനാണ്. സസ്യാഹാര തത്ത്വചിന്തയും ജീവിതശൈലിയും അദ്ദേഹം നപ്രചരിപ്പിക്കുന്നു.ഇതുകൊണ്ടാണ് ടാറ്റലുവിന് 'പ്രകൃതിയുടെ മകന്‍' എന്ന വിളിപ്പേര് കിട്ടിയത്. 2012-ല്‍ ടാറ്റലൂ പുറത്തറിക്കിയ ആല്‍ബത്തിന്റെ പേരാണ് ടാറ്റാലിറ്റി. അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ പേരും ഇതാണ്. ടാറ്റാലിറ്റികളില്‍ ധ്യാനം ,ആത്മീയ ദിനചര്യകള്‍ , സസ്യാഹാരം എന്നിവയുള്‍പ്പെടെ ടാറ്റലൂവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ജീവിതശൈലി ആരാധകര്‍ പിന്തുടരുന്നു. ഇപ്പോള്‍ ഇറാനില്‍ ടോറ്റാലിറ്റി കൂട്ടായ്മകള്‍ ഗ്രാമങ്ങളില്‍ പോലുമുണ്ട്. ഒരു പക്ഷേ ഇതൊരു സമാന്തര മതം ആവുമെന്ന ധാരണ ഇറാന്‍ അധികൃതര്‍ക്ക് ഉണ്ടാവാം. അതാണ് അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കാന്‍ കാരണം, എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
2015 കാലഘട്ടം കഴിഞ്ഞതോടെ ടാറ്റലൂ, ആഗോള സെലിബ്രിറ്റിയായി. 2021-ല്‍, താരം ബീ മാ ബെസാന്‍ എന്ന ഗാനത്തിനുള്ള കമന്റ് 19 മില്യണ്‍ കമന്റുകളില്‍ എത്തിയതോടെ, യുട്യൂബില്‍ ഏറ്റവും കൂടുതല്‍ കമന്റുകള്‍ എന്ന റെക്കോര്‍ഡിന് ടാറ്റലൂ ഉടമയായി. 2019 -ല്‍, ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ കമന്റിട്ട പോസ്റ്റിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ടാറ്റലൂ ആരാധകരോട് ആവശ്യപ്പെട്ടു, ആ സമയത്ത് അത് 10 മില്യണ്‍ കമന്റുകളായിരുന്നു. 18 മില്യണ്‍ കമന്റുകളുമായി ആരാധകര്‍ റെക്കോര്‍ഡ് തകര്‍ത്തു! ഇതും ലോകമെമ്പാടും വലിയ ശ്രദ്ധ പിടിച്ചുപറ്റി. 2020-ല്‍ 6,26,000 കാഴ്ചക്കാരുമായി ലൈവ് ചെയ്തപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് തകര്‍ന്നു. ലോകത്ത് എറ്റവും കൂടുതല്‍പേര്‍ കണ്ട ലൈവില്‍ ഒന്നായിരുന്നു അത്.
പക്ഷേ ഇതോടൊയാണ് ടാറ്റലൂവിനെ പൂട്ടണം എന്ന് ഇറാനിലെ ഇസ്ലാമിക ഭരണകൂടം തീരുമാനിച്ചതും. കാരണം ഇറാന്റെ പരമോന്നത നേതാവ്, ആയത്തുള്ള ഖാംനയിക്കുപോലുമില്ലാത്ത സ്വാധീനമാണ് രാജ്യത്ത് ടാറ്റലൂവിന് ഉള്ളതെന്ന് അവര്‍ തിരിച്ചറിയുന്നുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ എഴുതുന്നത്. പ്രചാചകന് എതിരെയോ, രാജ്യത്തെ ഇസ്ലാമിക ഭരണകൂടത്തെിനെതിരെ അദ്ദേഹം ഒന്നും തന്റെ പാട്ടുകളിലൂടെ പറഞ്ഞിരുന്നില്ല. പക്ഷേ സമത്വത്തെക്കുറിച്ച് പറഞ്ഞു, സ്വതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞു, വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞു, സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറഞ്ഞു. ഇതില്‍ അവസാനത്തേതാണ് ടാറ്റലൂവിനെ ശരിക്കും കുടുക്കിയത്. 2016 ലും 2018 ലും ഇറാനില്‍ താമസിക്കുമ്പോള്‍ ടാറ്റലൂവിനെ അറസ്റ്റ് ചെയ്യുകയും മാസങ്ങള്‍ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്.
സിനിമാ- സംഗീത വേട്ട
ഇപ്പോള്‍ ഇറാനില്‍ ശരിക്കും സംഗീത വേട്ട നടക്കയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്ന് റാപ്പര്‍മാരെയാണ് ഇറാന്‍ വധശിക്ഷക്ക് വിധിക്കുന്നത്. അറസ്റ്റിലായവര്‍ എത്രയോ അധികം. 2024 ഏപ്രിലില്‍, റാപ്പര്‍ ,തൗമാജ് സലേഹിക്ക് ഇറാനിയന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. 33 കാരനായ സാലിഹിക്കെതിരായ നിയമനടപടികള്‍ അന്യായമാണെന്ന് വ്യാപകമായ വിമര്‍ശനം ഉണ്ടായിരുന്നു. ഒരു അഴിമതിക്കേസ് ചുമത്തിയാണ് ഇയാളെ അകത്താക്കിയത്. ആദ്യം കോടതി വെറുതെ വിട്ടപ്പോള്‍ പൊലീസ് വീണ്ടും പിടികൂടുകയായിരുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിച്ചിട്ടും, ഇറാന്‍ ഭരണകൂടത്തിന് കുലക്കം ഉണ്ടായിരുന്നില്ല.
ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ വെര്‍ച്വല്‍ കച്ചേരി അവതരിപ്പിച്ചതിന് ഒരു വനിതാ ഗായികയെ ഇറാനിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിനിടെ അവളെ അനുഗമിച്ച നാല് പുരുഷ സംഗീതജ്ഞരില്‍ രണ്ടുപേരും ടെഹ്റാനില്‍ അറസ്റ്റിലായി. ഇങ്ങനെ എത്രയെത്രപേര്‍.
അതുപോലെ ജീവന്‍ പണയംവെച്ചാണ് ഇറാനില്‍ ചലച്ചിത്രകാരന്‍മ്മാര്‍ സിനിമയെടുക്കുന്നത്. ചലച്ചിത്രോത്സവങ്ങളിലൊക്കെ നാം എത്രയോ മികച്ച ഇറാന്‍ സിനിമകള്‍ കണ്ടു. പക്ഷേ അപ്പോഴും നമ്മള്‍ അറിയാത്ത കാര്യം, ഇറാന്‍ സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ കടുത്ത സ്‌ക്രൂട്ടിനിക്ക് ഇടയിലാണ്, ഈ ചലച്ചിത്രങ്ങളൊക്കെ പുറത്ത് വന്നത് എന്നാണ്. പ്രശസ്ത സംവിധയാകന്‍ മൊഹ്‌സെന്‍ മഖ്മല്‍ബഫ് ഇറാന്‍ വിട്ട് പാരീസിലാണ്. മഖ്മല്‍ബഫിന്റെ 2001-ലെ ചലച്ചിത്രമായ കാണ്ഡഹാറിനെ എക്കാലത്തെയും മികച്ച 100 ചിത്രങ്ങളില്‍ ഒന്നായി ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു. 2005-ല്‍ അഹമ്മദ് നെജാദ് ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ മഖ്മല്‍ബഫ് ഇറാന്‍ വിട്ടു. തുടര്‍ന്ന് അദ്ദേഹം പാരീസിലാണ് താമസിക്കുന്നത്.
ഇറാനിയന്‍ ന്യൂ വേവ് സിനിമാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ, ദാരിയുഷ് മെഹര്‍ജുയി കൊല്ലപ്പെടുകയാണ് ഉണ്ടായത്. 2023 ഒക്ടോബര്‍ 14 ന്, മെഹര്‍ജുയിയെയും ഭാര്യ വാഹിദേ മുഹമ്മദിഫറിനെയും ടെഹ്‌റാനിനടുത്തുള്ള കരാജ് നഗരത്തിലെ അവരുടെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അതിലെ ദൂരൂഹത ഇനിയും വെളിപ്പെട്ടിട്ടില്ല.
പ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിയുടെ അവസ്ഥയാണ് ഏറ്റവും ഭീകരം. 95- ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാമറ ഡി'ഓര്‍ നേടിയ ദി വൈറ്റ് ബലൂണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ പനാഹി, സാമൂഹിക അനീതി, നിയന്ത്രണങ്ങള്‍, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, ഇറാനിലെ അരികുവല്‍ക്കരിക്കപ്പെട്ട വ്യക്തികളുടെ അനുഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് നിരന്തരം സംസാരിച്ചത്. ഇറാനില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. 2010 -ല്‍, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആറ് വര്‍ഷം തടവിനും 20 വര്‍ഷത്തെ ചലച്ചിത്രനിര്‍മ്മാണവിലക്കും വിധിച്ചു. ഇപ്പോള്‍ അദ്ദേഹം ഇറാനില്‍നിന്ന് പുറത്തുചാടി യുറോപ്പിലാണ്. മതമൗലികവാദികളെയും ഇറാന്‍ ഭരണകൂടത്തെയും ഭയന്ന് കഴിയുമ്പോഴും അദ്ദേഹം നല്ല സിനിമകള്‍ എടുക്കുന്നു. ഇതുപോലെ എത്രയെത്ര അനുഭവങ്ങള്‍.
'ടീം 12' സംഘം എന്ന ക്രൂരന്‍മ്മാര്‍
ഇറാന്‍ റവല്യൂഷണനറി ഗാര്‍ഡിസിന്റെ നേതൃത്വത്തില്‍ 'ടീം 12' സംഘം ക്രൂരന്‍മ്മാരുണ്ട്. ഇവര്‍ ചെയ്യാത്ത അതിക്രമങ്ങളിലല്ല. 2022-ല്‍ ഹിജാബ് ശരിക്കും ധരിച്ചില്ല എന്നു പറഞ്ഞ്, മഹ്സ അമിനി എന്ന യുവതിയെ പൊലീസ് തല്ലിക്കൊന്നപ്പോള്‍ ഉണ്ടായ പ്രക്ഷോഭങ്ങള്‍ അടിച്ചൊതുക്കിയത് ഇവരാണ്. മഹ്‌സയുടെ മരണംത്തെ തുടര്‍ന്ന് മാസളോളം നീണ്ട സംഘര്‍ഷത്തില്‍ 500 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 71 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. നൂറു കണക്കിനു പേര്‍ക്ക് പരിക്കേറ്റു. പതിനായിരത്തോളം സ്്വത്രീകള്‍ തടവറയില്‍ അടക്കപ്പെട്ടു. ഏഴ് പേരെ തൂക്കിലേറ്റിയത്. ാക്കിയുള്ളവര്‍ പൊലീസ് വെടിവയ്പ്പിലും മര്‍ദ്ദനത്തിലുമൊക്കെയായി കൊല്ലപ്പെട്ടു. മഹ്‌സയുടെ 40ാം- ചരമദിനത്തിന്റെ അന്ന് ഒത്തുകൂടിയവര്‍ക്കുനേരെയും പൊലീസ് വെടിയുതിര്‍ത്തു. സ്ത്രീകള്‍ എന്ന പരിഗണയും ആര്‍ക്കും കിട്ടിയില്ല.
മഹ്‌സ അമിനിയുടെ അമ്മാവന്‍ സഫ എയ്‌ലിയെയും അറസ്്റ്റ് ചെയ്തു. മാത്രമല്ല, അമിനിയുടെ കുടുംബത്തിന്റെ അഭിഭാഷകനെതിരേയും കുറ്റം ചുമത്തി. മഹ്സ അമിനിയെക്കുറിച്ച് ലോകത്തോട് ഏറ്റവും ഉറക്കെ വിളിച്ചു പറഞ്ഞത് നിലൗഫര്‍ ഹമേദി, ഇലാഹി മൊഹമ്മദി എന്നീ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അമിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴത്തെ കാര്യങ്ങളും സംസ്‌കാര ചടങ്ങുകളും വാര്‍ത്തകളാക്കി അമിനി കേസ് പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിന്റെ പേരില്‍ ഒരു വര്‍ഷത്തോളമാണ് തടവറയില്‍ കിടക്കേണ്ടി വന്നത്. അമിനിയുടെ പിതാവ് അംജദിനെ അഭിമുഖം ചെയ്തതിന്റെ പേരില്‍ മറ്റൊരു റിപ്പോര്‍ട്ടര്‍ നാസില മറൗഫിയാന്‍ പലതവണ അറസ്റ്റിലായി
2022-ലെ പ്രക്ഷോഭത്തില്‍, കാണാതായ നിക ഷകറാമി എന്ന പെണ്‍കുട്ടിയുടെ മരണം, ക്രൂരമായ കൊലപാതകമാണെന്ന് പിന്നീട് തെളിഞ്ഞൂ. അതിനുപിന്നില്‍ ഈ ടീം ആയിരുന്നു. കാല്ലപ്പെടുന്നതിനു മുമ്പ് നിക ലൈംഗിക പീഡനത്തിനും ഇരയായിരുന്നു. പുറത്തുവന്ന ചില രഹസ്യ രേഖകള്‍ പ്രകാരം നികയോട് ക്രൂരത കാണിച്ചത് ഇറാന്റെ ഔദ്യോഗിക സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കലാപത്തിനിടയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഒമ്പത് ദിവസത്തിനുശേഷമാണ് കണ്ടെത്തിയത്. നിക ഷകറാമി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇറാന്‍ ഭരണകൂടവും റവല്യൂഷണറി ഗാര്‍ഡ്‌സും വാദിച്ചിരുന്നത്.
രഹസ്യ വാഹനത്തിന് സമീപം തടഞ്ഞു നിര്‍ത്തുന്നതു മുതല്‍ സുരക്ഷ സൈനികോദ്യോഗസ്ഥര്‍ 16 കാരിയായ പെണ്‍കുട്ടിയോട് ചെയ്ത ക്രൂരതകളുടെ അസ്വസ്ഥജനകമായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് ബിബിസി പറയുന്നത്. സൈനികരിലൊരാള്‍ അവളുടെ മേല്‍ കയറിയിരുന്നു ചെയ്ത ഉപദ്രവം, ലൈംഗികോപദ്രവം, കൈവിലങ്ങുകളില്‍ ബന്ധിച്ച് അവളോട് ചെയ്ത ദേഹോപദ്രവം തുടങ്ങിയ കാര്യങ്ങളൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാസങ്ങളോളം എടുത്ത്, നിരവധി രേഖകള്‍ പരിശോധിച്ച് കണ്ടെത്തിയ കാര്യങ്ങളാണ് തങ്ങള്‍ പുറത്തു വിടുന്നതെന്നാണ് ബിബിസി അവകാശപ്പെടുന്നത്.
നിക ഷകറാമിയുടെ തിരോധാനം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മതഭരണകൂടത്തില്‍ നിന്നുള്ള ഇറാനിയന്‍ സ്ത്രീകളുടെ സ്വാതതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍, പ്രതിഷേധക്കാര്‍ നികയുടെ ചിത്രങ്ങളും കൈയിലേന്തിയിരുന്നു. രാജ്യത്തിന്റെ തെരുവുകളില്‍ മുഴുവന്‍ നികയ്ക്കു വേണ്ടിയുള്ള ആഹ്വാനങ്ങള്‍ മുഴങ്ങി. മഹ്സയുടെ കൊലക്കുശേഷം നിര്‍ബന്ധിത ഹിജാബ് ധാരണത്തിനെതിരേ പൊട്ടിപ്പുറപ്പിട്ട യുവാക്കളുടെ രോഷത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് നിക. അവളുടെ തിരോധാനത്തിനു പിന്നാലെ പ്രക്ഷോഭകാരികളുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് ' അപ്രത്യക്ഷയായ' നിക ആയിരുന്നു.
കാണാതായി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ്, അവളുടെ കുടുംബത്തിന് നികയുടെ മൃതദേഹം ഒരു മോര്‍ച്ചറിയില്‍ നിന്നും കിട്ടുന്നത്. പൊലീസ് പറഞ്ഞത്, നികയുടെ മരണത്തിന് കലാപവുമായി ബന്ധമില്ലെന്നും, അവള്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ്. കാണാതാകുന്നതിന് മുമ്പ് അവസാനമായി പുറത്തു വന്ന നികയുടെ വീഡിയോ, സെന്‍ട്രല്‍ ടെഹ്‌റാനിലെ ലേല പാര്‍ക്കില്‍, ഒരു മാലിന്യ തൊട്ടിയില്‍ കൂട്ടിയിട്ട ഹിജാബുകള്‍ കത്തിക്കുന്നതായിരുന്നു. ആ സമയം, നികയ്ക്ക് ചുറ്റുമുണ്ടായിരുന്ന പ്രക്ഷോഭകര്‍, ' സ്വേച്ഛാധിപതിക്ക് മരണം' എന്ന് അലറി വിളിക്കുന്നുണ്ടായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായി പ്രതിഷേധമായിരുന്നു അവരുടെ വാക്കുകളില്‍. ഈ സംഭവത്തിന്റെ പേരില്‍ ഭരണകൂടം അതിന്റെ ചാരക്കണ്ണുകള്‍ നികയ്ക്കു മേല്‍ നീട്ടിയിരുന്നു.
പിറ്റേന്നുതന്നെ നിക പിടിയിലായി. അവരവളെ, രേഖകളൊക്കെ മറച്ചൊരു ഫ്രീസര്‍ വാനില്‍ ബന്ധിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. റവല്യൂഷണറി ഗാര്‍ഡിന്റെ 'ടീം 12' സംഘമായിരുന്നു നികയെ പിടിച്ചത്. വാനിന്റെ പിന്നിലായിരുന്നു അവര്‍ നികയെ പൂട്ടിയത്. തുടര്‍ന്ന് അവര്‍ മര്‍ദിച്ചും ലൈംഗികതിക്രമം നടത്തിയും കുട്ടിയെ കൊല്ലുകയായിരുന്നു. ദിവസങ്ങള്‍ക്കുശേഷം മകളെ താന്‍ കാണുന്നത് മോര്‍ച്ചറിയില്‍ ജഡമായിട്ടാണെന്നാണ് നികയുടെ അമ്മ പറയുന്നത്. ബിബിസി പരിശോധിച്ച നികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, അവളുടെ ശരീരത്തില്‍ ശക്തിയുള്ള ഉപകരണങ്ങള്‍ കൊണ്ടുള്ള കാര്യമായ ക്ഷതങ്ങള്‍ ഏറ്റിരുന്നതായി പറയുന്നുണ്ട്. ലൈംഗികാതിക്രമം തടയാന്‍ വേണ്ടി നിക ശ്രമിച്ചിട്ടുണ്ടാകുമെന്നും ആ സമയത്താണ് സൈനികര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചതെന്നുമാണ് വാര്‍ത്താ സംഘത്തിന് കണ്ടെത്താനായത്.നിക മരിച്ചെന്ന് ഉറപ്പായതിനെ തുടര്‍ന്ന് സംഘം വീണ്ടും ഐആര്‍ജിസി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ബന്ധപ്പെട്ടിരുന്നു. വഴിയില്‍ എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാനായിരുന്നു നിര്‍ദേശം. അതേ തുടര്‍ന്ന് ടെഹ്‌റാനിലെ യാദേഗര്‍-ഇ-ഇമാം ഹൈവേയ്ക്ക് താഴെയുള്ള തിരക്കൊഴിഞ്ഞ തെരുവില്‍ അവര്‍ നികയെ വലിച്ചെറിഞ്ഞു. ഇതു ഒരു കുട്ടിയുടെ അനുഭവമല്ല. ഇങ്ങനെ എത്രയെത്രപേര്‍!
സുന്നികളെയും കമ്യൂണിസ്റ്റുകാരെയും കൂട്ടക്കൊലക്ക് ഇരയായി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇറാനില്‍ പ്രവര്‍ത്തന അനുമതിപോലുമില്ല! എന്നിട്ടും കേരളത്തിലെ പൂമരങ്ങള്‍ ഇറാനുവേണ്ടി പൂക്കുകയാണ്!
വിരല്‍വെട്ടലും ചാട്ടവാറടിയും!
കഴിഞ്ഞ വര്‍ഷം ഇറാന്‍ 900-ലധികം വധശിക്ഷ നടപ്പാക്കിയയാണ് കണക്ക്. 2024 ഡിസംബറിലെ ഒരു ആഴ്ചയില്‍ ഏകദേശം 40 പേരെയാണ് തൂക്കിക്കൊന്നത്. വധശിക്ഷ നല്‍കിയ സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 1983-ല്‍ ഇസ്ലാമിക പീനല്‍ കോഡ് നിലവില്‍ വരും വരെ ഇറാനില്‍ കല്ലെറിഞ്ഞുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നില്ല. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനെ അരഭാഗം വരെയും, സ്ത്രീയെ നെഞ്ചുഭാഗം വരെയും കുഴിച്ചിട്ടശേഷം കല്ലെറിഞ്ഞ് കൊല്ലണം എന്നായിരുന്നു ഇറാനിലെ നിയമം. മറ്റാളുകളുടെ സാക്ഷിമൊഴി പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഒരാള്‍, കല്ലെറിഞ്ഞുള്ള ശിക്ഷക്കിടെ, കുഴിയില്‍ നിന്നും കരയ്ക്കു കയറുകയാണെങ്കില്‍ അയാളെ തിരിച്ച് കുഴിയില്‍ എത്തിച്ച് വധശിക്ഷ പൂര്‍ത്തിയാക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്, സ്വന്തം കുറ്റസമ്മതത്തില്‍ നിന്നാണെങ്കില്‍ കുഴിയില്‍ നിന്ന് രക്ഷപെടുന്നവരെ രക്ഷപെടാനനുവദിക്കണം എന്നാണ് ഇറാനിലെ നിയമം! എറിയാനുപയോഗിക്കുന്ന കല്ല് ഒന്നോ രണ്ടോ ഏറുകൊണ്ട് മരണമുണ്ടാക്കുന്നതാവരുത്. പക്ഷേ ഒരു കല്ലെന്ന് വിളിക്കാവുന്ന വലിപ്പം അതിനുണ്ടാവണം. നരകിപ്പിച്ച് കൊല്ലണം എന്ന് ചുരുക്കം.
കേസിന്റെ വിശദാംശങ്ങളനുസരിച്ച് ചിലപ്പോള്‍ ന്യായാധിപനായിരിക്കും ആദ്യത്തെ കല്ലെറിയുക. ചിലപ്പോള്‍ സംഭവത്തിന്റെ ആദ്യ സാക്ഷിയായിരിക്കും ഇത് ചെയ്യുക. വധശിക്ഷയ്ക്ക് മുന്‍പും ശേഷവും മതപരമായ നടപടിക്രമങ്ങള്‍ പാലിക്കും. ഇപ്പോള്‍ ആഗോള വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ പരിപാടി നിര്‍ത്തിവെച്ചിരിക്കയാണെന്ന് മാത്രം.
പക്ഷേ ഇന്നും പ്രാകൃത ശിക്ഷകള്‍ക്ക് പേരുകേട്ടതാണ് ഇറാന്‍. മോഷണക്കുറ്റം ചുമത്തപ്പെട്ടവര്‍ക്കുള്ള ചാട്ടവാറടി തന്നെ കണ്ടാല്‍ ഒരു പരിഷ്‌കൃത രാജ്യത്തില്‍നിന്ന് വന്ന പൗരന്റെ ബോധം പോവും. നാലുവര്‍ഷം മുമ്പ് മൂന്ന് മോഷ്ടാക്കളുടെ ഓരോരുത്തരുടെയും വലതുകൈയിലെ നാലുവിരലുകള്‍ മുറച്ച് മാറ്റാനാണ് ശിക്ഷ വിധിക്കപ്പെട്ടത്! ഈ കേസുകളിലൊക്കെ പിടിക്കപ്പെടുന്നത്, ഭരണകൂടത്തില്‍ ഒരു പിടിപാടും ഇല്ലാത്തവരാണ്. നിരവധിപേരെ കള്ളക്കേസിലും കുടുക്കുന്നുണ്ട്.
തൂക്കിക്കൊല്ലലാണ് ഇറാനില്‍ പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാര്‍ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങള്‍ക്ക് ഇതാണ് നിയമപരമായ ശിക്ഷ. കുറ്റവാള ബ്ലഡ് മണി ഇരയുടെ കുടുംബത്തിന് നല്‍കി അവരുടെ മാപ്പ് നേടിയെടുത്താല്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടാം. പരസ്യമായ തൂക്കിക്കൊലയും ഇവിടെയുണ്ട്. ന്യായാധിപന് കേസ് പൊതുജന രോഷം ഉണ്ടാക്കുന്നുണ്ട് എന്നു കണ്ടാല്‍ തൂക്കിക്കൊല കുറ്റം നടന്ന സ്ഥലത്തു വച്ച് പരസ്യമായി നടത്താന്‍ വിധിക്കാം. ഒരു ക്രെയ്ന്‍ ഉപയോഗിച്ച് ശിക്ഷിതന്റെ തൂങ്ങി മരണം ഉയര്‍ത്തി പ്രദര്‍ശിപ്പിക്കുകയാണ് സാധാരണ ചെയ്യുക. സ്വവര്‍ഗാനുരാഗവും ഇവിടെ വധശിക്ഷ കിട്ടുന്ന കുറ്റമാണ്.
2008 ജൂലൈ 27-ന് പുലര്‍ച്ചെ ഇറാനിയന്‍ സര്‍ക്കാര്‍ 29 ആള്‍ക്കാരെ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ വച്ച് തൂക്കിക്കൊന്നു. 2008 ഡിസംബര്‍ 2-ന് ഉണ്ടായ ഒരു സംഭവവും ഭീകരമായിരുന്നു. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് ബ്ലഡ് മണി വാങ്ങി കുടുംബം മാപ്പുനല്‍കി. പക്ഷേ അപ്പേഴേക്കും അയാളെ കാസെറോണ്‍ ജയിലില്‍ വച്ച് തുക്കിയിരുന്നു. മാപ്പിന്റെ വിവരം എത്തിയതോടെ കയര്‍ അറുത്ത് ആശുപത്രിയിലെത്തിച്ചു. ഗുരുതര പരുക്കുണ്ടെങ്കിലും അയാള്‍ രക്ഷപ്പെട്ടു!
ഇറാന്റെ ഗോണ്ട്വനാമോ
കുപ്രസിദ്ധ തടവറയായ എവിന്‍ ജയില്‍, ഇറാന്റെ ഗോണ്ട്വനാമോ എന്നാണ് അറിയപ്പെടുന്നത്. 1972-ല്‍ സ്ഥാപിച്ച എവിന്‍ ജയില്‍, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ നേരത്തെതന്നെ അന്താരാഷ്ട്രതലത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച തടങ്കല്‍ കേന്ദ്രമാണ്. വധശിക്ഷകള്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, ഏകാന്ത തടവ്, നിര്‍ബന്ധിത കുറ്റസമ്മതം നടത്തിക്കല്‍, ജയില്‍ സംഘര്‍ഷങ്ങള്‍ എന്നിങ്ങനെ അതിക്രൂര പീഡനങ്ങള്‍ ജയിലില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഇസ്രയേല്‍ ഇവിടെ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ്.
ഇപ്പോള്‍ നടത്തിയ ആണവ ആക്രമണങ്ങള്‍ക്ക് പിന്നാലെ, ജയില്‍ ആക്രമണ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജയിലിന്റെ ഗേറ്റ് തകരുന്നത് ദൃശ്യങ്ങളില്‍ കാണാം. വിദേശികളടക്കം നിരവധിപേരെ പാര്‍പ്പിച്ചിരിക്കുന്ന ടെഹ്റാനിലെ എവിന്‍ ജയിലിനു നേര്‍ക്ക് നടത്തിയ ആക്രമണത്തിന് വലിയ പ്രധാന്യമാണ് കല്‍പിക്കപ്പെടുന്നത്. രാഷ്ട്രീയ തടവുകാരും ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമടക്കം തടവില്‍കഴിയുന്ന ഈ ജയിലില്‍ നടത്തിയ ആക്രമണത്തിലൂടെ ഇസ്രയേലിന് ഒന്നിലേറെ ലക്ഷ്യങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ചാരവൃത്തിക്കുറ്റം ചുമത്തി ഇറാന്‍ തടവിലാക്കിയിരിക്കുന്ന ഫ്രഞ്ച് പൗരയും അധ്യാപികയുമായ സെസിലി കോഹ്ലറും പങ്കാളിയായ ജാക്വസ് പാരീസും 2022 മുതല്‍ ഈ ജയിലിലാണ് കഴിയുന്നത്. ഇവര്‍ക്ക് പുറമേ 20-ഓളം യൂറോപ്യന്‍ പൗരന്മാരെ ഇറാന്‍ ഇവിടെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു. വിചാരണ കൂടാതെ നിരവധി പേരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഈ ജയില്‍ 'ഇറാനിലെ നീതിന്യായവ്യവസ്ഥയുടെ തമോഗര്‍ത്ത'മെന്നാണ് അറിയപ്പെടുന്നത്.
ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നോ സഹകരിച്ചെന്നോ ആരോപിക്കപ്പെടുന്ന വിദേശ പൗരന്മാരും ഇവിടെ തടവിലുണ്ടെന്നാണ് വിവരം. ഇറാന്റെ ബന്ദി നയതന്ത്രത്തിന്റെ ഭാഗമായ ഒരു കേന്ദ്രംകൂടിയാണ് എവിന്‍ ജയില്‍. കൂടാതെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സിന്റെ ഇന്റലിജന്‍സ് യൂണിറ്റുകള്‍ ഇതിനകത്ത് പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങളുമുണ്ട്. ഇത് ലക്ഷ്യം വെച്ചായിരിക്കാം ഇസ്രയേല്‍ ജയിലിന് നേരെ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നുഇസ്രായേല്‍ എവിന്‍ ജയില്‍ ആക്രമിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ചുകൊണ്ട് ജയിലില്‍ കഴിയുന്ന സെസിലിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബോംബാക്രമണത്തിനുശേഷം ജയിലിന്റെ അവസ്ഥയെന്തെന്ന് അറിയില്ല.
വാല്‍ക്കഷ്ണം: സംഘര്‍ഷങ്ങള്‍ക്ക് നടുവില്‍ ഇറാന്‍ ഭരണമാറ്റത്തിലേക്ക് എന്നതിന്റെ സൂചനകളും പുറത്തുവരികയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി രബങ്കറില്‍ ഒളിച്ചതോടെ ജനം അനിശ്ചിതാവസ്ഥയിലായി. അതിനിടെയാണ് ഭരണമാറ്റം എന്ന ആവശ്യം ജ്വലിപ്പിച്ച് പഴയൊരു പരിചിത ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത്. ഇറാന്‍ ജനതയ്ക്ക് പൗരാവകാശങ്ങളും ജനാധിപത്യവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് റെസ്സ പെഹ്ലാവി. ഇസ്ലാമികെ വിപ്ലവത്തിനുമുന്‍പ് ഇറാന്‍ ഭരിച്ചിരുന്ന പെഹ്ലാവി (ഷാ) വംശത്തിലെ പിന്‍തലമുറക്കാരനാണ് റെസ്സ. ഇസ്ലാമിക് വിപ്ലവത്തിനു പിന്നാലെ, അവസാന ഷാ ആയ മുഹമ്മദ് റാസ്സ പെഹ്ലാവി ഈജിപ്തിലേക്ക് പലായനം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് റെസ്സ പെഹ്ലാവി. വിദേശത്തുള്ള ഇദ്ദേഹം ജന്‍മനാട്ടില്‍ തിരിച്ചെത്തി, ഭരണം ഏറ്റെടുത്ത്, ഇറാന്‍ ജനതയെ മോചിപ്പിക്കുമെന്നും, കേള്‍ക്കുന്നുണ്ട്.