അദ്ദേഹത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തുകയെന്നതാണ് അവരുടെ ലക്ഷ്യം; രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് പരാതി നല്‍കി

രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് പരാതി നല്‍കി

Update: 2024-09-18 09:10 GMT

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എന്‍.ഡി.എ നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയെ തന്നെ അപകടപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം.

ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എ.ഐ.സി.സി വക്താവ് അജയ് മാക്കനാണ് പരാതി നല്‍കിയിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രവ്‌നീത് സിങ് ബിട്ടു, രഗുരാജ് സിങ്, ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരാണ്. അതിന് ശേഷവും അവര്‍ ഭീഷണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പരാതി നല്‍കിയ ശേഷം അജയ് മാക്കന്‍ പ്രതികരിച്ചു.

നിരവധി നേതാക്കള്‍ ഇത്തരത്തില്‍ പ്രതികരിക്കുമ്പോഴും ബി.ജെ.പി യാതൊരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളെ സംബന്ധിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നത്. അതിനാലാണ് ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നതെന്നും മാക്കന്‍ പ്രതികരിച്ചു.

തര്‍വീന്ദര്‍ സിങ് മാര്‍വ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ ശിവ് സേന എം.എല്‍.എ ഗെയ്ക്വാദ് രാഹുലിന്റെ നാവ് അരിയുന്നവര്‍ക്ക് 11 ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു രാഹുല്‍ ഗാന്ധി ഭീകരനാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചിരിന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

Tags:    

Similar News