ഏപ്രിൽ മാസം മുതൽ മുട്ടകളിലും 'എക്സ്പിയറി ഡേറ്റ്' രേഖപ്പെടുത്തണം; അല്ലെങ്കിൽ പിഴ ചുമത്തും; യുപിയിൽ പുതിയ ഭക്ഷ്യസുരക്ഷാ നിയമം
ലക്നൗ: ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ വിപ്ലവകരമായ ഒരു മാറ്റത്തിന് ഒരുങ്ങുന്നു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും അത് വിരിഞ്ഞ തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. പഴയതും കേടായതുമായ മുട്ടകൾ വിപണിയിൽ വിൽക്കുന്നത് തടയാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
എല്ലാ പോൾട്രി ഫാമുകളും വ്യാപാരികളും ഓരോ മുട്ടയിലും തീയതികൾ സ്റ്റാമ്പ് ചെയ്യണം. ഇതിനായി ഒരു മുട്ടയ്ക്ക് ഏകദേശം 3 മുതൽ 4 പൈസ വരെ മാത്രമേ ചിലവ് വരികയുള്ളൂ എന്നും അതിനാൽ വില വർദ്ധനവ് ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 1-ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകൾ വിൽപനയ്ക്ക് വെച്ചാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കും. ഇത്തരം മുട്ടകളിൽ 'മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല' എന്ന മുദ്ര പതിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുട്ടകൾ പച്ചക്കറികളോടൊപ്പം കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിക്കാൻ പാടില്ല. സാധാരണ താപനിലയിൽ (30°C) രണ്ടാഴ്ചയും, ശീതീകരിച്ച സംവിധാനത്തിൽ (2-8°C) അഞ്ച് ആഴ്ചയും മാത്രമാണ് മുട്ടയുടെ ആയുസ്സ് കണക്കാക്കുന്നത്.
നിലവിൽ ഉത്തർപ്രദേശിൽ ആഗ്രയിലും ഝാൻസിയിലും മാത്രമാണ് മുട്ടകൾക്കായി പ്രത്യേക കോൾഡ് സ്റ്റോറേജുകൾ ഉള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അനിമൽ ഹസ്ബൻഡറി വിഭാഗം അറിയിച്ചു.
മറ്റ് ഭക്ഷണസാധനങ്ങൾ വാങ്ങുന്നതുപോലെ തന്നെ മുട്ടയുടെയും പുതുമ ഉറപ്പുവരുത്താൻ ഈ നീക്കം സഹായിക്കും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി കേടായ മുട്ടകൾ ലഭിക്കുന്നു എന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ കടുത്ത തീരുമാനമെടുത്തത്.