പശ്ചിമേഷ്യൻ സംഘര്‍ഷങ്ങൾ ഞങ്ങളെ ബാധിക്കില്ല; ഇന്ത്യയുടെ പക്കല്‍ എണ്ണയുണ്ട്; വിലവര്‍ധന ഉണ്ടാകില്ല; ആശങ്കകൾക്കൊടുവിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി

Update: 2025-06-19 17:10 GMT

ഡല്‍ഹി: ഇസ്രയേല്‍- ഇറാൻ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഇന്ധന ദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് എണ്ണയുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍ വിതരണമാര്‍ഗ്ഗമായ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സാഹചര്യങ്ങളും പ്രതികൂലമായാലും ഇന്ത്യയുടെ പക്കല്‍ വേണ്ടത്ര ക്രൂഡോയില്‍ ശേഖരമുണ്ടെന്ന് ഹര്‍ദീപ് സിങ് പുരി ന്യൂസ് 18ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ഏകദേശം 55 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അതില്‍ 15 ലക്ഷവും വരുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

കഴിഞ്ഞ 50 കൊല്ലത്തിനിടെ കടലിടുക്ക് അടച്ചിട്ടില്ലെന്നും അത് അടച്ചാല്‍ മാത്രമേ ആശങ്കയ്ക്ക് വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷസാഹചര്യത്തില്‍ ഇന്ധനവില വര്‍ധനവിനെ കുറിച്ചും ഇന്ധനക്ഷാമത്തെ കുറിച്ചുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പ്രധാനമന്ത്രി നേതൃത്വത്തില്‍ ഇന്ത്യ ഏതുസാഹചര്യത്തേയും അഭിമുഖീകരിക്കാന്‍ പര്യാപ്തമാണെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലിനായി നിരവധി ശൃംഖലകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതിയായ ഇറക്കുമതി കൂടാതെ ഇന്ത്യ തദ്ദേശീയമായി ഇന്ധനം ഉത്പാദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News