പ്രണയത്തിന് അതിർത്തികൾ ഇല്ല; ഇന്ത്യക്കാർ തന്നെ തമ്മിൽ കല്യാണം കഴിക്കണമെന്നില്ല; പങ്കാളികൾ ഒന്നിച്ച് ജീവിക്കുന്നതിലാണ് കാര്യം; നിർണായക ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

Update: 2026-01-09 10:57 GMT

ചെന്നൈ: വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെയാകണമെന്നില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്നും കോടതി നിർദേശിച്ചു.

2018-ൽ ശ്രീലങ്കയിൽ വെച്ചാണ് അബ്ദുൾ ജബ്ബാറും ഫാത്തിമ റിയാസയും വിവാഹിതരായത്. 2019-ൽ ഇന്ത്യൻ വിസയിൽ ഫാത്തിമ തമിഴ്‌നാട്ടിലെത്തി. ഈ ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. പിന്നീട് യുവതിയുടെ ശ്രീലങ്കൻ പാസ്‌പോർട്ടിന്റെയും ഇന്ത്യൻ വിസയുടെയും കാലാവധി അവസാനിച്ചു. ഇന്ത്യൻ പൗരത്വത്തിനായി ഫാത്തിമ നൽകിയ അപേക്ഷ കേന്ദ്രസർക്കാർ തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.

യുവതിക്ക് മുന്നിൽ രണ്ട് വഴികളാണ് കോടതി മുന്നോട്ട് വെച്ചത്. ഇന്ത്യയിൽ ഏഴുവർഷം പൂർത്തിയാകുമ്പോൾ പൗരത്വത്തിന് അപേക്ഷ നൽകാം. പൗരത്വ നിയമത്തിൽ ഇളവ് നൽകാൻ കേന്ദ്ര സർക്കാരിന് പ്രത്യേക അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അല്ലെങ്കിൽ ശ്രീലങ്കൻ പാസ്‌പോർട്ട് പുതുക്കി ഇന്ത്യൻ വിസയ്ക്ക് വീണ്ടും അപേക്ഷിക്കാം. മാനുഷിക പരിഗണന നൽകി അധികൃതർ ഈ വിഷയത്തിൽ അനുകൂലമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏത് വഴിയും സ്വീകരിക്കാൻ യുവതിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു. 

Tags:    

Similar News