അമ്മേ..മടിയിൽ ഇരുത്തൂ എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞ്; ഒരു കപ്പ് ചായ പോലും കുടിക്കാൻ പറ്റാതെ യുവതി; ഒടുവിൽ സഹികെട്ട് ചെയ്തത്; ചർച്ചയായി വാക്കുകൾ

Update: 2026-03-14 10:30 GMT

ഡൽഹി: കുഞ്ഞുങ്ങളെ വളർത്തുന്നതിനിടയിൽ സ്വന്തം വ്യക്തിത്വം പോലും മറന്നുപോകുന്ന അമ്മമാരുടെ അവസ്ഥയെക്കുറിച്ചാണ് ജഷിത് സിംഗ് നരൂലയുടെ വീഡിയോ വിരൽചൂണ്ടുന്നത്. തന്റെ രണ്ട് വയസ്സുകാരനായ മകൻ ഒരു നിമിഷം പോലും തന്നെ വിട്ടുമാറാൻ തയ്യാറല്ലെന്നും, സമാധാനമായി ഒരിടത്തിരുന്ന് ഒരു കപ്പ് ചായ കുടിക്കാൻ പോലും തനിക്ക് സാധിക്കുന്നില്ലെന്നും അവർ കണ്ണീരോടെ പറയുന്നു.

മകൻ എപ്പോഴും 'മമ്മാ, ലാപ്പ്' (അമ്മേ, മടിയിൽ ഇരുത്തൂ) എന്ന് കരഞ്ഞുകൊണ്ടിരിക്കും. ഈ വിളി എപ്പോഴും കാതുകളിൽ മുഴങ്ങുന്നതിനാൽ മാനസികമായി താൻ തകർന്നുപോകുന്ന അവസ്ഥയിലാണെന്ന് ജഷിത് പറയുന്നു. കുട്ടിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുന്നത് അമ്മയുടെ അടുത്താണ്. അച്ഛന്റെയോ അമ്മൂമ്മയുടെയോ കൂടെപ്പോലും പോകാൻ തയ്യാറാകാതെ എല്ലാ കാര്യങ്ങൾക്കും അമ്മ തന്നെ വേണമെന്ന് വാശിപിടിക്കുന്നത് അമ്മമാരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. പല അമ്മമാരും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുകരുതി അത് തുറന്നുപറയാറില്ല. അമ്മമാരും മനുഷ്യരാണെന്നും അവർക്കും വിശ്രമവും മാനസിക പിന്തുണയും ആവശ്യമാണെന്നും ജഷിത് ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ ഇത്തരം പെരുമാറ്റങ്ങൾ സ്വാഭാവികമാണെങ്കിലും, ഇത് മാതാപിതാക്കളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. ലളിതമായ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത സാഹചര്യം അമ്മമാരിൽ നിസ്സഹായതയും അവഗണിക്കപ്പെടുന്നതായുള്ള തോന്നലും ഉണ്ടാക്കും. താൻ ഈ അനുഭവങ്ങൾ പങ്കുവെക്കുന്നത് സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റ് മാതാപിതാക്കൾക്ക് 'തങ്ങൾ ഒറ്റയ്ക്കല്ല' എന്ന തിരിച്ചറിവ് നൽകാനാണെന്നും ജഷിത് സിംഗ് നരൂല പറഞ്ഞു.

ഈ വീഡിയോയ്ക്ക് താഴെ നിരവധി അമ്മമാരാണ് തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുന്നത്. കുഞ്ഞുങ്ങളെ വളർത്തുന്നവർക്ക് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കൂടുതൽ പിന്തുണയും കരുതലും ആവശ്യമാണെന്ന വലിയ ചർച്ചയ്ക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.

Tags:    

Similar News