കോടതി വളപ്പിലെ ലോക്കപ്പിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്; പിന്നിൽ രണ്ട് സഹതടവുകാരെന്ന് സംശയം
ഡൽഹി: ഡൽഹിയിലെ സാകേത് കോടതിയിലെ ലോക്കപ്പില്‍ വിചാരണത്തടവുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 24 കാരനായ അമൻ എന്ന യുവാവാണ് കൊല്ലപ്പെട്ട്. അമനൊപ്പം ലോക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. കോടതി വളപ്പില്‍ത്തന്നെയുള്ള ലോക്കപ്പിൽ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ട അമന്‍ എന്ന തടവുപുള്ളിയും, ഇയാളെ കൊലപ്പെടുത്തിയവരിൽ ഒരാളായ ജിതേന്ദര്‍ എന്ന വ്യക്തിയുമായും 2024ലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇവരെ വിചാരണ നടപടികള്‍ക്കായാണ് ഡൽഹിയിലെ സാകേത് കോടതിയിലെത്തിച്ചത്. 2024ൽ അമനും ജിതേന്ദറും തമ്മിലുണ്ടായ തർക്കത്തിൽ അമന്‍ കത്തി കൊണ്ട് ജിതേന്ദറേയും സഹോദരനേയും കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
കോടതിയിലെ ലോക്കപ്പിൽ വെച്ച് കണ്ടുമുട്ടിയ തടവുകാർ ഇതിനെ ചൊല്ലി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് പ്രകോപിതനായ പ്രതി ജിതേന്ദറും മറ്റൊരു തടവുകാരനായ ജയ്‌ദേവും ചേര്‍ന്ന് അമനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമനെ ഉടനെ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.