ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു

Update: 2025-02-01 15:46 GMT

ബിജാപൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബിജാപൂരിലെ ഗംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. കൂടുതല്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന സംശയത്തില്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.ഇന്ന് രാവിലെ 8.30 ഓടെയാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേന വനത്തിലെത്തിയത്.

മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍) എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്റെ ഭാഗമായത്.

ഇക്കഴിഞ്ഞ ജനുവരി 21ന് ഛത്തീസ്ഗഢ്- ഒഡീഷ അതിര്‍ത്തിയില്‍ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലില്‍ തലയ്ക്ക് ഒരു കോടി വിലയിട്ടിരുന്ന നേതാവടക്കം 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം ചലപതി അടക്കമുള്ളവരെയാണ് വധിച്ചത്. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഛത്തീസ്ഗഢിലെ കോബ്ര കമാന്‍ഡോകള്‍, ഒഡീഷ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സി.ആര്‍.പി.എഫ് എന്നിവയാണ് ഓപ്പറേഷന്‍ നടത്തിയത്. ജനുവരി 16ന് ബിജാപുര്‍ ജില്ലയുടെ തെക്കന്‍ ഭാഗത്തുള്ള വനത്തില്‍ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Similar News