ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര വികസനത്തിന് സഹായകരമാകും; വിദ്യാഭ്യാസ രംഗത്തിനും ആരോഗ്യ രംഗത്തിനുമുള്ള വിഹിതം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എബിവിപി

Update: 2025-02-02 07:58 GMT

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര വികസനത്തിന് സഹായകരമാകും എന്ന് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് . വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനായി 1,28,650 കോടിയും ആരോഗ്യ രംഗത്തിന് 98,311 കോടി രൂപയുമാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തി യിരിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ ബജറ്റ് വിഹിതം വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും രാജ്യത്തിന്റെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇത് എന്നും എബിവിപി അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തെ ആധുനികവത്കരിക്കുന്നതിനായി 2.5 ശതമാനം വിഹിതമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.5 വര്‍ഷം കൊണ്ട് 50,000 അടല്‍ ടിങ്കറിങ് ലാബുകള്‍ ആരംഭിക്കും,ഭാരത് നെറ്റിന്റെ പിന്തുണയോടെ എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും, രാജ്യത്ത് എ.ഐയ്ക്ക് വേണ്ടിയുള്ള അഞ്ച് നാഷനല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് സ്ഥാപിക്കും,

ഐ,ഐടി.കളിലെയും മെഡിക്കല്‍ കോളേജുകളിലെയും സീറ്റ് ക്രമാതീതമായി വര്‍ധിപ്പിക്കും , ഭാരതീയ ഭാഷാ പുസ്തക പദ്ധതി നടപ്പിലാക്കി വിദ്യാര്‍ഥികള്‍ക്ക് ഭാരതീയ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഡിജിറ്റിലായി ലഭ്യമാക്കും,സയന്‍സ്, ടെക്‌നോളജി എന്നിവയില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പിഎം റിസര്‍ച്ച് ഫെല്ലോഷിപ്പ് നല്‍കും എന്നിങ്ങനെയുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ആരോഗ്യ രംഗത്തിന് 98,311 കോടി അനുവദിച്ചുകൊണ്ട് പൊതു ജനങ്ങളുടെ ക്ഷേമത്തിന് വലിയ പ്രാമുഖ്യമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നും ഈ നടപടി ശ്ലാഘനീയമാണ് എന്നും എബിവിപി വ്യക്തമാക്കി. എട്ട് കോടി കുഞ്ഞുങ്ങള്‍ക്കും, ഒരു കോടി ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും അങ്കണവാടി വഴി പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതിയും,36 ജീവന്‍രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കവും,എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനവും ബജറ്റിനെ തീര്‍ത്തും ആകര്‍ഷകമാക്കി മാറ്റി .

140 കോടി ഭാരതീയരുടെ അഭിലാഷങ്ങളും , സ്വപ്നങ്ങളും പ്രതിഫലിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തിനും ആരോഗ്യ രംഗത്തിനും യഥാക്രമം 1,28,650 കോടിയും,98,313 കോടിയും വകയിരുത്തി യതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഭാരതത്തിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് സുപ്രധാന ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റ് രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും പുരോഗതിക്ക് അനിവാര്യമായ ധനസഹായം ഉറപ്പുവരുത്തുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News